കോഴിക്കോട്: ബിനീഷ് കോടിയേരിയെ ജയിലില്‍ കിടത്തിയതിന്റെ പക തീര്‍ക്കാനാണ് തനിക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സിപിഎമ്മിന് തന്നോട് പകയാണെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്. കത്വ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ ഫിറോസിനെതിരെയും സികെ സുബൈറിനെതിരെയും കേസെടുത്തതിന് പിന്നാലെയാണ് ഫിറോസിന്റെ പ്രതികരണം.
അതേസമയം അഭിമന്യു, ഡല്‍ഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളില്‍ യൂത്ത് ലീഗ് പിണറായിക്കും കോടിയേരിക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും. അതിലും കേസെടുക്കണമെന്നും പികെ ഫിറോസ് പറഞ്ഞു. 'അങ്ങനെയെങ്കില്‍ രാഷ്ട്രീയ പ്രരിത കേസാണെന്ന് പറയില്ല. അല്ലാത്ത പക്ഷം അങ്ങനെ കരുതേണ്ടി വരും. ഒരു ദിവസം പോലും നിലനില്‍ക്കാത്ത കേസാണിത്. പുകമറയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്' ഫിറോസ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
Also Read : കോൺഗ്രസിന് എംഎൽഎമാരില്ലാത്ത 5 ജില്ലകൾ; ഇത്തവണ അഭിമാന പോരാട്ടത്തിന് UDF, നേട്ടം ആവർത്തിക്കാൻ LDF
2018 ഏപ്രിൽ മാസം 19, 20 തീയതികളില്‍ സികെ സുബൈര്‍ പത്രത്തിൽ പരസ്യം നൽകി പണം പിരിച്ചെന്നാണ് യൂസഫ് പടനിലത്തിന്റെ പരാതിയിൽ ആരോപിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിൽ തുടങ്ങിയ അക്കൗണ്ടിൽ നിന്നും ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം. ഇതിൽ 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പികെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്.