ആപ്പ്ജില്ല

കേരളത്തിൽനിന്നും ഗൾഫിലേക്ക് വിമാന ടിക്കറ്റിൽ വർദ്ധന; കൈപൊള്ളി പ്രവാസികൾ

വേനലവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാനിരുന്ന പ്രവാസികളാണ് ടിക്കറ്റ് നിരക്ക് വർദ്ധനയെത്തുടർന്ന് വെട്ടിലായിരിക്കുന്നത്.

Samayam Malayalam 15 Aug 2019, 6:54 pm
അബുദാബി: മധ്യവേനലവധി കഴിഞ്ഞ് നാട്ടിൽനിന്നും ഗൾഫിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി. ഗൾഫിലെ സ്കൂളുകൾ തുറക്കാൻ രണ്ടാഴ്ച ശേഷിക്കെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാൾ അവധിക്ക് നാട്ടിൽ പോയവരുടെ തിരക്കുകൂടിയായപ്പോൾ മിക്ക വിമാനങ്ങളിലും സീറ്റ് ലഭ്യമല്ല.
Samayam Malayalam flight


കോഴിക്കോടുനിന്നും അബുദാബിയിലേക്ക് ഇന്നലെ ടിക്കറ്റെടുത്ത യാത്രക്കാരന് 35,000 രൂപയ്ക്കാണ് ടിക്കറ്റ് ലഭിച്ചത്. ഇതേ വിമാനത്തിൽ ഇന്ന് വരണമെങ്കിൽ ഇക്കണോമി ക്ലാസിൽ സീറ്റില്ല. ബിസിനസ് ക്ലാസിൽ ഒരു ലക്ഷത്തിൽ അധികമാണ് ടിക്കറ്റ് നിരക്ക്. വരും ദിവസങ്ങളിൽ ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇതിനേക്കാൾ കൂടും.

ഇതേ സെക്ടറിലേക്ക് ഇൻഡിഗോ എയർലൈനിൽ യാത്ര ചെയ്യണമെങ്കിൽ 30,000 രൂപയാണ് ടിക്കറ്റ് നിരക്ക്. എയർ ഇന്ത്യയിൽ സീറ്റില്ല. അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നാലംഗ കുടുംബത്തിന് യാത്ര ചെയ്യണമെങ്കിൽ ഒന്നര ലക്ഷം രൂപ മുതൽ നാലര ലക്ഷം രൂപവരെ ചെലവാക്കേണ്ട ഗതികേടാണുള്ളത്.

സെപ്തംബർ രണ്ടാം വാരംവരെ ടിക്കറ്റ് നിരക്ക് വർദ്ധിച്ചേക്കാം. സെപ്തംബറിൽ ഓണം വരുന്നതിനാൽ ടിക്കറ്റ് നിരക്ക് വീണ്ടും കൂടിയേക്കാം. അതേസമയം സെപ്തംബർ മൂന്നാം വാരത്തിൽ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യതയുണ്ട്. കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽനിന്നും കൂടുതൽ സർവ്വീസ് വേണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്