മനാമ: ബഹ്റൈനിലെ പള്ളികളിൽ ജൂൺ അഞ്ച് മുതൽ ജുമുഅ പുനരാരംഭിക്കാനിരുന്നത് നീട്ടിവെച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ജൂൺ അഞ്ച് വെള്ളിയാഴ്ച മുതൽ പള്ളികൾ പ്രാർത്ഥനയ്ക്കായി തുറക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. വെള്ളിയാഴ്ച പ്രാർഥന പുനരാരംഭിക്കുന്ന പുതിയ തീയതി സാഹചര്യം വിലയിരുത്തി പിന്നീട് പ്രഖ്യാപിക്കും. ബഹ്റൈനിൽ കഴിഞ്ഞദിവസം കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മുൻകരുതലുകൾ പാലിക്കാതെ ആളുകൾ പുറത്തിറങ്ങിയതാണ് സമീപ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
Also Read: ഗള്‍ഫില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ മരിച്ചത് 170 മലയാളികള്‍
റമദാനിലും ഈദുൽ ഫിത്വർ ആഘോഷങ്ങളിലും ആളുകൾ നിയന്ത്രണങ്ങൾ പാലിക്കാതെ ഒത്തുചേർന്നെന്നും അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കും ആളുകൾ പുറത്തിറങ്ങിയതും രോഗബാധ വർധിക്കാൻ കാരണമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ബഹ്റൈനിൽ കഴിഞ്ഞദിവസം 263 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,574 ആയി ഉയർന്നിട്ടുണ്ട്. ബഹാറൈന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും കൊവിഡ് കേസുകൾ ഉയരുകയാണ്. സൗദി അറേബ്യയിൽ ബുധനാഴ്ച 2171 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.