ആപ്പ്ജില്ല

തൊഴിലുടമ തടവിൽ പാർപ്പിച്ച നാല് യുവതികളെ ഇന്ത്യൻ കോൺസുലേറ്റ് മോചിപ്പിച്ചു

തൊഴിലുടമ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച യുവതികളെ ദുബായ് പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ മോചിപ്പിച്ചത്.

Samayam Malayalam 28 Jun 2019, 6:08 pm
ന്യൂഡൽഹി: ദുബായിൽ തൊഴിലുടമ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ച നാല് തമിഴ് യുവതികളെ ഇന്ത്യൻ കോൺസുലേറ്റ് രക്ഷപെടുത്തി. വിസാ തട്ടിപ്പിന് ഇരയായവരാണ് നാലുപേരും. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചിരിക്കുന്നത്.
Samayam Malayalam indian consulate dubai


"തമിഴ്നാട്ടിൽനിന്നുള്ള നാല് യുവതികളെ ദുബായ് അധികൃതരുടെ സഹായത്തോടെ ഇന്ത്യൻ കോൺസുലേറ്റ് അംഗങ്ങൾ രക്ഷിച്ചു. അവരെ തൊഴിലുടമ തട്ടിക്കൊണ്ടുപോയി അനധികൃതമായി പാർപ്പിച്ചിരിക്കുകയായിരുന്നു"- വി മുരളീധരൻ വ്യക്തമാക്കി.


അതേസമയം, യുവതികളെ നാട്ടിൽ തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിസിറ്റിങ് വിസയിലെത്തി ദുബായിൽ തങ്ങി തൊഴിൽ ചെയ്യുന്നവർക്കും ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. വ്യാജ പാസ്പോർട്ട്, വിസ കേസുകൾ പെരുകുന്ന സാഹചര്യത്തിലാണിത്.


ഇ-മൈഗ്രന്റ് പോർട്ടൽ വഴി എംപ്ലോയ്മെന്റ് കോൺട്രാക്റ്റ് പരിശോധിച്ച ശേഷം മാത്രമേ ദുബായിൽ ജോലിക്കെത്താവൂ എന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. വ്യാജ ഏജന്റുമാർ പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

വിസിറ്റിങ് വിസയിൽ യുഎഇയിൽ എത്തി തൊഴിൽ തേടുന്നവർ വഞ്ചിക്കപ്പെടാതിരിക്കാൻ സമൂഹമാധ്യമങ്ങൾ വഴി ബോധവൽക്കരണം നടത്തുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്