ആപ്പ്ജില്ല

മകളുടെ വിവാഹത്തിന് നാട്ടിലേക്ക് യാത്ര; രക്ഷാപ്രവർത്തനത്തിനിടെ പ്രവാസിക്ക് ദാരുണാന്ത്യം

വെള്ളക്കെട്ടിൽ വീണ കുട്ടികൾക്ക് രക്ഷകനായ റസാഖിനെ മരണം തേടിയെത്തുകയായിരുന്നു. 10 വർഷമായി ദുബായിൽ സ്കൂളിൽ ജീവനക്കാരനായിരുന്നു അദ്ദേഹം.

Samayam Malayalam 14 Aug 2019, 7:15 pm
ദുബായ്: മകളുടെ വിവാഹം നടത്തണമെന്ന ആഗ്രത്തോടെയാണ് തിരുനാവായ അജിതപ്പടി സ്വദേശി അബ്ദുൾ റസാഖ് അക്കിപ്പറമ്പിൽ (42) ദുബായിൽനിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. ദുബായ് ജെംസ് സ്കൂളിലെ ബസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം. മകളുടെ വിവാഹം പ്രമാണിച്ച് സമ്മാനങ്ങളൊക്കെ നൽകിയാണ് സഹപ്രവർത്തകർ അബ്ദുൾ റസാഖിനെ നാട്ടിലേക്ക് യാത്രയയച്ചത്. എന്നാൽ അത് ഒടുവിലത്തെ യാത്രയയപ്പാണെന്ന് ആരും കരുതിയിരുന്നില്ല.
Samayam Malayalam death


വയലിൽ വെള്ളം നിറഞ്ഞതു കാണാനെത്തിയ കുട്ടികൾ വെള്ളക്കെട്ടിൽ വീണപ്പോൾ അവരെ രക്ഷിക്കാൻ എടുത്തുചാടുകയായിരുന്നു റസാഖ്. കുട്ടികളെ കരയിലെത്തിച്ചശേഷം അബ്ദുൾ റസാഖ് വെള്ളത്തിലേക്ക് കുഴഞ്ഞുവീണു. കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്ന മറ്റുള്ളവർ റസാഖിനെ ശ്രദ്ധിച്ചിരുന്നില്ല.

10 വർഷമായി ജെസ് സ്കൂളിലെ ജീവനക്കാരനാണ് അബ്ദുൾ റസാഖ്. വേനലവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം എല്ലാവരേയും കണ്ട് മകളുടെ വിവാഹ ക്ഷണക്കത്ത് കൈമാറിയിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹമെന്ന് മുതിർന്ന അധ്യാപിക പറഞ്ഞു.

കഴിഞ്ഞ പ്രളയകാലത്ത് അബ്ദുൾ റസാഖിന്റെ വീടിന് കേടുപാടുകൾ ഉണ്ടായിരുന്നു. അന്ന് അധ്യാപകരടങ്ങുന്ന സഹപ്രവർത്തകർ പണം സ്വരൂപിച്ച് നൽകി. കൂടാതെ നാട്ടുകാരുടെ സഹായവും ലഭിച്ചു. അദ്ദേഹം ഇനിയൊരിക്കലും തിരികെ വരില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മറ്റൊരു അധ്യാപിക പറഞ്ഞു.

ഒരാഴ്ച മുമ്പായിരുന്നു അബ്ദുൾ റസാഖിന്റെ മകളുടെ വിവാഹം. ഇതിനോടനുബന്ധിച്ച് വീട് പെയിന്റടിച്ച് നന്നാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതിനു മുമ്പ് യുഎഇയിൽ തിരികെയെത്താനായിരുന്നു തീരുമാനം. എന്നാൽ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ മരണം അദ്ദേഹത്തെ തേടിയെത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്