ദുബായ്: കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊവിഡ് കാലത്ത് വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി നാട്ടിലേക്ക് തിരിച്ച പ്രവാസികളെല്ലാം പല സ്വപ്നങ്ങളോടെയായിരുന്നു വിമാനം കയറിയത്. അപകടത്തിൽ മരിച്ച പതിനെട്ട് പേരിൽ ഒരാളായ ചെർപ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസ് (24) സ്വന്തം വിവാഹത്തിനായാണ് നാട്ടിലേക്ക് തിരിച്ചത്. അതും കോളേജ് കാലത്താരംഭിച്ച പ്രണയം വിവാഹത്തിലേക്ക് കടക്കുന്നെന്ന സന്തോഷത്തോടെ. എന്നാൽ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു.
കോളേജ് യൂണിയൻ ചെയർമാനായിരുന്ന റിയാസ്
ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് യൂണിയൻ ചെയർമാനായിരുന്ന റിയാസിനെ സ്മരിച്ച് അപകടത്തിനു പിന്നാലെ തന്നെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. വിദ്യാർഥി യൂണിയൻ നേതാവായിരുന്ന റിയാസെന്ന സംഘാടകനെക്കുറിച്ച് നല്ലവാക്കുകളല്ലാതെ ആർക്കും പറയാനില്ല. കോളേജ് പഠനകാലത്താണ് ഭാവിവധുവായിരുന്ന ഹന്യയെ റിയാസ് പരിചയപ്പെട്ടതെന്നാണ് റിയാസിന്‍റെ അമ്മാവൻ അഷ്റഫ് അലി ഗൾഫ് ന്യൂസിനോട് പറഞ്ഞത്. ജൂനിയർ വിദ്യാർഥിയുമായുള്ള റിയാസിന്‍റെ പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു.
പ്രണയം വീട്ടിലറിഞ്ഞത് ജോലി ലഭിച്ച ശേഷം
പഠനത്തിന് ശേഷം സന്ദർശക വിസയിൽ ഗൾഫിലെത്തിയ റിയാസിന് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വെയർഹൗസ് അസിസ്റ്റന്‍റ് ആയി ജോലി ലഭിക്കുകയായിരുന്നു. ഇതിനു പിന്നാലെ വിസ മാറ്റാനായി നാട്ടിലെത്തിയ സമയത്താണ് ഇവരുടെ പ്രണയത്തെക്കുറിച്ച് കുടുംബം അറിയുന്നതെന്നും റിയാസിന്‍റെ അമ്മാവൻ അഷ്റഫ് പറയുന്നു. 'റിയാസ് മടങ്ങിയെത്തിയ സമയത്താണ് അവരുടെ ബന്ധത്തെക്കുറിച്ച് വീട്ടിൽ എല്ലാവരും അറിയുന്നത്. ഇതോടെ രണ്ട് വീട്ടുകാരും വിവാഹം ആലോചിക്കുകയും, ഒരു വർഷം മുമ്പ് വിവാഹം ഉറപ്പിക്കുകയും ചെയ്തു. റിയാസ് അടുത്ത വാർഷിക അവധിക്ക് വരുമ്പോൾ വിവാഹം നടത്താമെന്നായിരുന്നു തീരുമാനം' അഷ്റഫ് അലി പറയുന്നു.
കൊവിഡ് കാരണം നീട്ടിവെച്ച വിവാഹം
വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ഹന്യയുടെ കുടുംബവും റിയാസിന്‍റെ കുടുംബവും വളരെ അടുത്ത ബന്ധം പുലർത്തി വരികയായിരുന്നു. ഇരുവരും വളരെ ദൂരത്താണ് കഴിയുന്നതെങ്കിലും കുടുംബം അടുത്ത് കഴിഞ്ഞിരുന്നെന്നും അഷ്റഫ് അലി പറയുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരമാണെങ്കിൽ മാസങ്ങൾക്ക് മുന്നേ തന്നെ റിയാസിന്‍റെയും ഹന്യയുടെയും വിവാഹം നടക്കേണ്ടതാണ്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ കല്യാണവും നീണ്ടുപോവുകയായിരുന്നു. പിന്നീട് റിയാസ് നാട്ടിലെത്തുന്നതനുസരിച്ച് ഓഗസ്റ്റിൽ വിവാഹം നടത്താൻ കുടുംബം തീരുമാനിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ വിവാഹം നടത്താൻ തീരുമാനം
ജൂലൈ 14ന് ഇരുകുടുംബങ്ങളും ചേർന്ന് റിയാസിന്‍റെ വിവാഹം ഓഗസ്റ്റിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. 'റിയാസ് നാട്ടിലെത്തുന്നതിനനുസരിച്ച് വിവാഹം ഈ മാസം തന്നെ നടത്താനായിരുന്നു തീരുമാനം. അവന്‍റ ക്വാറന്‍റൈൻ കാലയളവ് കഴിഞ്ഞാലുടൻ വിവാഹം നടന്നേനെ' അഷ്റഫ് പറയുന്നു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിവാഹത്തിന് അപേക്ഷിച്ചപ്പോൾ റിയാസ് പറഞ്ഞത്. ഒരു വർഷം മുമ്പേ നിശ്ചയിച്ച വിവാഹത്തിനായി നാട്ടിലേക്ക് പോകുന്നു എന്നായിരുന്നു'
നാട്ടിലേക്ക് വന്നത് സഹോദരനൊപ്പം
സഹോദരൻ നിസാമുദ്ദീന് ഒപ്പമാണ് റിയാസ് നാട്ടിലേക്ക് മടങ്ങിയത്. വിമാനാപകടത്തിൽ നിസാമുദ്ദീൻ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് നിസാമുദ്ദീൻ. സഹോദരന്‍റെ മരണവാർത്ത ഇയാളെ ഇതുവരെയും അറിയിച്ചിട്ടില്ല. അൽ ഐനിലാണ് നിസാമുദ്ദീൻ ജോലി ചെയ്യുന്നത്. റിയാസിന്‍റെ ഖബറടക്കം കഴിഞ്ഞ ദിവസം നാട്ടിൽ നടന്നു. ഹന്യയുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. റിയാസിന്‍റെ വിയോഗം അറിഞ്ഞ് തകർന്ന ഹന്യയെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് തങ്ങളെന്നാണ് കുടുംബം പറയുന്നത്.