ആപ്പ്ജില്ല

'യുഎഇ മുസ്ലീങ്ങളെ ഒറ്റുകൊടുത്തു, പാലസ്തീനെ മറന്നു'; ഇസ്രയേൽ സമാധാനക്കരാറിൽ പ്രതിഷേധിച്ച് ഇറാൻ

മുസ്ലീങ്ങളെയും അറബ് രാജ്യങ്ങളെയും പാലസ്തീനെയും വഞ്ചിക്കുന്ന നിലപാടാണ് യുഎഇയുടേതെന്നാണ് ഇറാൻ പരമോന്നത നേതാവിൻ്റേത്. യുഎഇ ഉടൻ തെറ്റു തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Samayam Malayalam 1 Sept 2020, 5:37 pm
ടെഹ്റാൻ: യുഎഇ - ഇസ്രയേൽ സമാധാനക്കരാറിനെതിരെ വൻ വിമര്‍ശനവുമായി ഇറാൻ രംഗത്ത്. ഇറാൻ്റെ മുഖ്യശത്രുവായ ഇസ്രയേലുമായി കരാറൊപ്പിട്ട യുഎഇ നടപടി "മുസ്ലീം ലോകത്തോടുള്ള വഞ്ചന"യാണെന്നാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖൊമൈനിയുടെ പ്രതികരണം. യുഎസ് പിന്തുണയോടെ നടന്ന രാഷ്ട്രീയ നീക്കത്തെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.
Samayam Malayalam അയത്തൊള്ള അലി ഖുമൈനി (ഫയൽ ചിത്രം)
അയത്തൊള്ള അലി ഖുമൈനി (ഫയൽ ചിത്രം)


"ഇസ്ലാമിനെയും അറബ് രാജ്യങ്ങളെയും മേഖലയിലെ രാഷ്ട്രങ്ങളെയും ഒപ്പം പാലസ്തീനെയും യുഎഇ ഒറ്റു കൊടുത്തു." ഖൊമൈനി ഔദ്യോഗിക ട്വിറ്റര്‍ ഹാൻലിഡിലിൽ നിന്ന് ഇങ്ങനെയായിരുന്നു ട്വീറ്റ് ചെയ്തത്. ഈ വഞ്ചന അധികകാലം നീണ്ടു നിൽക്കില്ലെന്നും എന്നാൽ അതിൻ്റെ അറപ്പ് അവര്‍ക്ക് എന്നുമുണ്ടാകുമെന്നും ഖുമൈനി ട്വീറ്റ് ചെയ്തു.

യുഎഇയും ഇസ്രയേലും തമ്മിലുള്ള നീണ്ട കാലത്തെ വിലക്കുകള്‍ അവസാനിപ്പിച്ച് നയതന്ത്രബന്ധം സുഗമമാക്കൻ ചുക്കാൻ പിടിച്ചത് യുഎസ് ആയിരുന്നു. യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജറേഡ് കുഷ്നറുടെ നേതൃത്വത്തിലായിരുന്നു രഹസ്യ ചര്‍ച്ചകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലുമായി സമാധാന ഉടമ്പടിയുണ്ടാക്കുന്ന അറബ് മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് യുഎഇ.

Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊല: അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണവുമായി ഇ പി ജയരാജൻ

പാലസ്തീൻ വിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജോര്‍ദാൻ താഴ്‍‍വരയും വെസ്റ്റ് ബാങ്കിലെ ജൂതമേഖലകളും ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതികള്‍ നിര്‍ത്താൻ ഉദ്ദേശമില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണമെന്ന് വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "യുഎഇ ഉടൻ ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ചെയ്ത കാര്യത്തിന് പരിഹാരം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു" എന്നും അയത്തൊള്ള ഖുമൈനി ട്വീറ്റ് ചെയ്തു.

പാലസ്തീനെപ്പറ്റിയുള്ള ചോദ്യം യുഎഇ ഭരണാധികാരികള്‍ മറന്നെന്നും സയണിസ്റ്റുകള്‍ക്കായി അവര്‍ വാതിൽ മലര്‍ക്കെ തുറന്നെന്നും ഖൊമൈനി ആരോപിച്ചു. ഇസ്രയേൽ - യുഎഇ കരാര്‍ സംബന്ധിച്ച യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിൻ്റെ ഓഗസ്റ്റ് 13ലെ പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് ഇറാൻ ഭരണാധികാരി പ്രതികരണം നടത്തുന്നത്.

Also Read: തിങ്ങിനിറഞ്ഞ മുറികളില്‍ മെലിഞ്ഞുണങ്ങിയ ശരീരങ്ങള്‍; സൗദിയിലെ കൊവിഡ് തടങ്കലില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്ക് നരകജീവിതം

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതോടെ ചരിത്രത്തിൽ ആദ്യമായി ഇസ്രയേലിൽ നിന്ന് യുഎഇയിലേയ്ക്കും തിരിച്ചുമുള്ള ഐഎസ്ഡി ടെലഫോൺ ബന്ധം സാധ്യമായിട്ടുണ്ട്. കരാറിനു പിന്നാലെ ടെൽ അവീവിൽ നിന്ന് സൗദി അറേബ്യയുടെ വ്യോമപരിധിയിലടെ ഇസ്രയേലിൻ്റെ ആദ്യ കൊമേഴ്സ്യൽ വിമാനം അബുദാബിയിൽ പറന്നിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ യുഎഇയുടെ നടപടി "തന്ത്രപരമായ മണ്ടത്തരം" ആണെന്ന് മുൻപ് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയുമായുള്ള ബന്ധം മോശമായതിനു പിന്നാലെ 2016 ജനുവരിയിൽ ഇറാനുമായുള്ള യുഎഇയുടെ നയതന്ത്ര ബന്ധം വഷളായിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ ആക്രമണ പരമ്പരയ്ക്കു ശേഷം സൗദി അറേബ്യയുമായുള്ള ഇറാൻ്റെ ബന്ധം വീണ്ടും മോശമായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്