ആപ്പ്ജില്ല

വിസയില്ലാതെ പറക്കാം; ചരിത്രമെഴുതി ഇസ്രയേലും യുഎഇയും, പ്രഖ്യാപനവുമായി നെതന്യാഹു

യാത്രയ്‌ക്ക് വിസ ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ നാല് കരാറുകളിൽ കൂടി രണ്ട് രാജ്യങ്ങളും ഒപ്പുവെക്കാൻ ധാരണയായി

Samayam Malayalam 20 Oct 2020, 7:39 pm
ടെൽ അവിവ്: കൊവിഡ്-19 തിരിച്ചടി തുടരുന്നതിനിടെ ബന്ധം കൂടുതൽ ശക്തമാക്കി യുഎഇയും ഇസ്രയേലും. ഇരു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് വിസ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം യാഥാർഥ്യമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്. മാസങ്ങളായി തുടർന്ന ചർച്ചകളും കൂടിക്കാഴ്‌ചകളുമാണ് അവസാനം പൂർത്തിയായത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് സൗകര്യമാകുന്ന തരത്തിലുള്ളതാണ് പുതിയ പ്രഖ്യാപനം.
Samayam Malayalam israel and the united arab emirates agreed to reciprocal visa free travel
വിസയില്ലാതെ പറക്കാം; ചരിത്രമെഴുതി ഇസ്രയേലും യുഎഇയും, പ്രഖ്യാപനവുമായി നെതന്യാഹു


പ്രഖ്യാപനവുമായി നെതന്യാഹു

യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പൗരന്മാര്‍ക്ക് വിസ ഒഴിവാക്കികൊണ്ടുള്ള പ്രഖ്യാപനം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നടത്തിയത്. ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം വിസ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. ചരിത്രം സൃഷ്‌ടിക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് നെതന്യുഹു നിലപാട് വ്യക്തമാക്കിയത്.

പുതിയ കരാറുകളുമായി ഇരു രാജ്യങ്ങളും

ഇരു രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക് വിസ ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ നാല് കരാറുകളിൽ കൂടി രണ്ട് രാജ്യങ്ങളും ഒപ്പുവെക്കാൻ ധാരണയായി. സാമ്പത്തികം, ശാസ്‌ത്രം, സാങ്കേതികവിദ്യ, വ്യോമഗതാഗതം എന്നീ മേഖലകളിലാണ് കരാറുകൾ ഉണ്ടാകുക. ഇതിനായി യുഎഇയില്‍ നിന്നുള്ള ആദ്യത്തെ പ്രതിനിധി സംഘം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തി. യുഎസ് ട്രഷറി സെക്രട്ടറി സ്‌റ്റീവൻ മ്യൂചിൻ, യു എ ഇ ധകകാര്യ മന്ത്രി ഒബൈദ് ഹുമൈദ് അൽ തായിർ, യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്‌ദുള്ള ബിൻ തൗഖ് അൽ മറി എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

നിർണായകമായി ട്രംപിൻ്റെ ഇടപെടൽ

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ മാസം അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ സാന്നിധ്യത്തിൽ വൈറ്റ്‌ഹൗസിൽ വെച്ച് യുഎഇ ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവെച്ചിരിന്നു. ഇതിന് പിന്നാലെയാണ് യു എ ഇ ഇസ്രയേൽ ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ സജീവമായത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും അറബ് രാജ്യങ്ങളാണ് യുഎഇയും ബഹ്റൈനും, നേരത്തെ ഈജിപ്‌ത്(1979) ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു. 1994ല്‍ ജോര്‍ദാനാണ് ഇതിനുമുമ്പ് ഇസ്രയേലുമായി കരാര്‍ ഒപ്പുവച്ചത്.‌

ആഴ്‌ചയിൽ 28 വിമാന സർവീസുകൾ

കരാർ യാഥാർഥ്യമായതോടെ ആഴ്‌ചയിൽ 28 വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഇസ്രയേൽ ഗതാഗത മന്ത്രാലയം അറിയിച്ചു. വാണിജ്യ സർവീസുകളാണ് രണ്ട് രാജ്യങ്ങൾക്കുമിടെയിൽ ആരംഭിക്കുന്നത്. ഇത് അംഗീകരിച്ച് കൊണ്ടുള്ള കരാറും ഒപ്പുവയ്‌ക്കും. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ പ്രതിവാരം പത്ത് ചരക്കു വിമാനങ്ങള്‍ക്കും ഇസ്രയേല്‍ അനുമതി നല്‍കും. കരാര്‍ ഒപ്പു വച്ച ശേഷം ആഴ്ചകള്‍ക്കുള്ളില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്