ഇസ്രായേലിൻ്റെ കൊവിഡ് വാക്‌സിൻ ഇതോ?; അറിയാം പരീക്ഷണ ഘട്ടങ്ങളും പ്രത്യേകതകളും
ഇസ്രായേൽ ഇൻസിറ്റി റ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച്(ഐഐബിആർ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങളാണ് നവംബറിൽ ആരംഭിക്കുന്നത്
ക്ലിനിക്കൻ പരീക്ഷണങ്ങൾ ആരംഭിക്കുന്നു
കൊവിഡ് വാക്‌സിൻ്റെ ക്ലിനിക്കൻ പരീക്ഷണങ്ങൾ അടുത്തമാസം ആരംഭിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേൽ ഇൻസിറ്റി റ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച്(ഐഐബിആർ) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങളാണ് നവംബറിൽ ആരംഭിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്‌തു. “ബ്രൈ ലൈഫ്” എന്ന കൊവിഡ് വാക്‌സിനാണ് ഇസ്രായേൽ പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട്. കൊവിഡ് കേസുകൾ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാക്‌സിൻ പരീക്ഷണങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
പരീക്ഷണങ്ങൾ നീണ്ട് നിന്നേക്കും
“ബ്രൈ ലൈഫ്” വാക്‌സിൻ്റെ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ നവംബർ ഒന്നിന് ആരംഭിക്കുമെന്നും ആവശ്യമായ അനുമതികൾ സർക്കാരിൽ നിന്നും ലഭ്യമായെന്നും പേരുവിവരങ്ങൾ വ്യക്തമാക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കൊവിഡ് വാക്‌സിൻ ലഭ്യമായില്ലെങ്കിൽ പോലും പ്രതിരോധ പ്രവർത്തനങ്ങൾ ഇസ്രായേൽ ശക്തിപ്പെടുത്തിയിരിന്നു. മാസങ്ങൾ നീളുന്ന പരീക്ഷണങ്ങളാണ് നടക്കുന്നത്. സന്നദ്ധ പ്രവർത്തകരിലാകും പരീക്ഷണങ്ങൾ നടത്തുക. രാജ്യത്തെ ജനങ്ങൾക്കും സമീപ രാജ്യങ്ങളിലുള്ളവർക്കുമാകും വാക്‌സിൻ ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. ഇതിനായി 15 ദശലക്ഷം ഡോസുകൾ ആവശ്യമാണെന്നും ഐഐബിആർ മേധാവി ഷ്മുവൽ ഷാപ്പിറ പ്രസ്‌താവനയിലൂടെ വ്യക്തമാക്കി.
ആരംഭിക്കുന്നത് നിർണായക പരീക്ഷണങ്ങൾ
തങ്ങളുടെ വാക്‌സിൻ പരീക്ഷണങ്ങളെ ലോകരാജ്യങ്ങൾ സസൂക്ഷമം നിരീക്ഷിക്കുന്നതിനാൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതിയോടെ മികച്ച രീതിയിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. തെരഞ്ഞെടുത്ത 18 നും 55 നും ഇടയിൽ പ്രായമുള്ള സന്നദ്ധ പ്രവർത്തകർക്കാണ് “ബ്രൈ ലൈഫ്” വാക്‌സിൻ നൽകുക. ഇതിനായി 25000 ഡോസുകൾ ഒരുക്കിയിട്ടുണ്ട്. വാക്‌സിൻ കുത്തിവച്ച ശേഷം ഇവരെ നിരീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ കണ്ടാൽ മറ്റ് നടപടികൾ സ്വീകരിക്കും. ആൻ്റിബോഡികൾ വികസിപ്പിക്കുകയാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. മൂന്ന് ആഴ്‌ചകൾക്ക് ശേഷമായിരിക്കും ഇവരെ ഡിസ്‌ചാർജ് ചെയ്യുക.
രണ്ടാം ഘട്ടത്തിൽ 960 പേരിൽ പരീക്ഷണം
രണ്ടാം ഘട്ടത്തിൽ ആരോഗ്യമുള്ള 960 സന്നദ്ധ പ്രവർത്തകരിൽ പരീക്ഷണം നടത്തും. പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത നിരവധി മെഡിക്കൽ സെൻ്ററുകളിൽ ഡിസംബറിലാണ് രണ്ടാം ഘട്ട പരീക്ഷണം. ഈ ഘട്ടത്തിൽ വാക്‌സിൻ സുരക്ഷാ മുൻകരുതലുകൾ പൂർത്തിയാക്കുക, ഫലപ്രദമായ അളവ് നിർണയിക്കുക, വാക്‌സിനുകളുടെ ഫലപ്രാപ്‌തി നിർണയിക്കുക എന്നിവയാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. നിർണായകമായ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ 30,000 സന്നദ്ധപ്രവർത്തകരെ പങ്കെടുപ്പിക്കും. “ബ്രൈ ലൈഫ്” വാക്‌സിൻ്റെ കാര്യക്ഷതയാണ് പരീക്ഷിക്കപ്പെടുക. ആദ്യ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണങ്ങൾ വിലയിരുത്തി ഏപ്രിൽ, മെയ് മാസങ്ങളിലാകും മൂന്നാംഘട്ട പരീക്ഷണങ്ങൾ. ഈ ഘട്ടത്തിൽ വിജയം കണ്ടാൽ വാക്‌സിൻ രോഗികളിൽ പരീക്ഷിച്ച് തുടങ്ങും.
രാജ്യത്തെ കൊവിഡ് കേസുകൾ
കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്ത് ശക്തമായ തോതിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സമ്പർക്കത്തിലൂടെയുള്ള കേസുകൾ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു. രാജ്യത്ത് ഇതുവരെ 300,000 ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2,370ൽ അധികം മരണം സംഭവിക്കുകയും ചെയ്‌തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലും നിരിക്ഷണത്തിലും കഴിയുന്നവർ നിരവധിയാണ്.