യെമൻ: വര്‍ഷങ്ങളോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മലയാഴി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയുടെ ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച അപ്പീല്‍ ഫയലിൽ സ്വീകരിച്ചാണ് കോടതി സ്റ്റേ വിധിച്ചിരിക്കുന്നത്. കേസ് കൈകാര്യം ചെയ്യുന്ന അഡ്വ. കെഎല്‍ ബാലചന്ദ്രനെ ഉദ്ധരിച്ച് മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചെന്നാണ് റിപ്പോർട്ട്. ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു അപ്പീൽ സമർപ്പിച്ചത്. രണ്ട് വര്‍ഷത്തോളം തന്നെ ക്രൂരപീഡനത്തിന് ഇരയാക്കിയ യെമനി പൗരൻ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് മലയാളിയായ നിമിഷപ്രിയയ്ക്ക് (30) യെമൻ കോടതി വധശിക്ഷ വിധിച്ചത്.
Also Read: ഇരയായ മലയാളി നഴ്സിനെ സഹായിക്കാൻ ഇന്ത്യൻ എംബസി
തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുള്ള കേസ്. നിമിഷയെ കൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും കേസിൽ പരിഗണിക്കണമെന്നാണ് അപ്പീലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം കേസിൽ നിമിഷയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു.
തനിക്ക് നിയമസഹായം ലഭ്യമാകുന്നില്ലെന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞതിനു പിന്നാലെയാണ് നിമിഷപ്രിയയ്ക്ക് നിയമസഹായവുമായി യെമനിലെ ഇന്ത്യൻ എംബസി രംഗത്തെത്തിയത്. ജയിലിലെത്തി നിമിഷയെ കണ്ട എംബസി അധികൃതര്‍ അപ്പീല്‍ നല്‍കാനുള്ള കടലാസുകളില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. നിമിഷയുടെ കേസ് വാദിക്കാന്‍ യെമന്‍ സ്വദേശിയായ അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: നിർമ്മാതാവിനെതിരെ പീഡനാരോപണവുമായി ദളിത് യുവാവ്
യെമനി പൗരനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ടാങ്കിൽ ഒളിപ്പിച്ച കേസിൽ കഴിഞ്ഞ ആഴ്ചയാണ് യെമനിലെ കോടതി നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചത്. അര്‍ഹമായ നിയമപരിരക്ഷ ലഭിക്കാത്തതുമൂലമാണ് താൻ ഈ അവസ്ഥയിലെത്തിയതെന്നാണ് നിമിഷപ്രിയ പ്രതികരിച്ചത്. എന്നാൽ അപ്പീൽ കോടതിയിൽ ഹര്‍ജി നല്കാൻ ആവശ്യമായ നിയമസഹായം നിമിഷപ്രിയയ്ക്ക് ലഭ്യമാക്കുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി യെമനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുകയായിരുന്നു.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ നിമിഷ തലാലിന്റെ സഹായം തേടിയിരുന്നു. നിമിഷയുടെ ക്ലിനിക്കിലെ പണം തലാല്‍ തട്ടിയെടുത്തത് ഇയാളിൽ ശത്രുതയ്ക്കിടയാക്കി. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്തു ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പാസ്പോർട്ട് വീണ്ടെടുക്കാനുള്ള നിമിഷയുടെ ശ്രമമാണ് കൊലപാതകത്തിലവസാനിച്ചതെന്നാണ് റിപ്പോർട്ട്.