ആപ്പ്ജില്ല

പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; യാത്ര വിലക്ക് കൂടുതൽ രാജ്യങ്ങൾക്ക്? പട്ടിക വിപുലീകരിക്കാൻ കുവൈറ്റ്

നേരിട്ടുള്ള യാത്ര വിലക്ക് നീക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും കുവൈറ്റ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്

Samayam Malayalam 29 Oct 2020, 11:55 am
കുവൈറ്റ്: കൊവിഡ്-19 പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് രാജ്യങ്ങൾ. കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഇളവുകൾ നൽകിത്തുടങ്ങി. നിയന്ത്രണങ്ങളുടെ ഫലമായുണ്ടായ സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറാനുള്ള നീക്കമാണ് വിവിധ രാജ്യങ്ങൾ നടത്തുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ജനജീവിതം താറുമാറാക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ ഗൾഫ് രാജ്യങ്ങളെ ഗുരുതരമായി ബാധിച്ചെങ്കിലും തിരിച്ചടി മറികടക്കാൻ കൂടുതൽ ഇളവുകൾ നൽകുകയാണ് അറബ് രാജ്യങ്ങൾ. വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നൽകിയിരുന്നു. എന്നാൽ മലയാളികളടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയായ യാത്ര വിലക്ക് കുവൈറ്റ് ശക്തമാക്കുകയാണെന്നാണ് റിപ്പോർട്ട്.
Samayam Malayalam kuwait may be expanded retains travel ban on 34 countries for covid 19
പ്രവാസികൾക്ക് അപ്രതീക്ഷിത തിരിച്ചടി; യാത്ര വിലക്ക് കൂടുതൽ രാജ്യങ്ങൾക്ക്? പട്ടിക വിപുലീകരിക്കാൻ കുവൈറ്റ്


34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രയ്‌ക്ക് വിലക്ക്

കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള 34 രാജ്യങ്ങളിൽ നിന്നുള്ള നേരിട്ടുള്ള യാത്രയ്‌ക്കാണ് കുവൈറ്റ് വിലക്കേർപ്പെടുത്തിയത്. കൊവിഡ് കേസുകൾ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയാണ് വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ നിയന്ത്രണമെന്നാണ് കുവൈറ്റ് ഭരണകൂടം വ്യക്തമാക്കുന്നത്. എന്നാൽ യുഎഇയിലെ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചതിന്(ക്വാറൻ്റൈൻ) ശേഷം കുവൈറ്റിലേക്ക് പ്രവേശിക്കാം. വിലക്ക് ഏർപ്പെടുത്തിയതോടെ നേരിട്ട് കുവൈറ്റിലെത്താനുള്ള ശ്രമം വേഗത്തിൽ നടക്കില്ല എന്നതാണ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നത്.

വിലക്ക് ഏതെല്ലാം രാജ്യങ്ങൾക്ക്

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകളാണ് ഇന്ത്യയിലുള്ളത്. ഇവരിൽ നല്ലൊരു ശതമാനം പേരും കുവൈറ്റിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം തിരിച്ചടിയാകുന്നതാണ് സർക്കാരിൻ്റെ നേരിട്ടുള്ള യാത്ര വിലക്ക്. ഇന്ത്യ, കൊളംബിയ, അർമീനിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്, ചൈന, ബ്രസീൽ, സിറിയ, സ്പെയിൻ, ഇറാഖ്, മെക്സിക്കോ, ലബനാൻ, ഹോങ്കോങ്, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, പാനമ, പെറു, മൾഡോവ, അഫ്ഗാനിസ്താൻ, യമൻ, ഫ്രാൻസ്, അർജൻറീന എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈറ്റിലേ നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.

വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലീകരിച്ചേക്കും

നേരിട്ടുള്ള യാത്ര വിലക്ക് നീക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കുവൈറ്റ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ് കുവൈറ്റെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയേക്കും. എന്നാൽ ഏതെല്ലാം രാജ്യങ്ങൾക്കാണ് നേരിട്ടുള്ള യാത്ര വിലക്ക് ഉണ്ടാകുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കും.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് നീക്കുമോ?

കൊവിഡ് കേസുകൾ രാജ്യത്ത് കുറയുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാരെ കുവൈറ്റിലേക്ക് പ്രവേശിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാഹചര്യമില്ല എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ സാഹചര്യം ഇതുവരെ അനുകൂലമല്ലെന്ന നിഗമനത്തിലാണ് അധികൃതർ. സെപ്‌റ്റംബർ 14നാണ് പട്ടികയിൽ അവസാനമായി കുവൈറ്റ് മാറ്റം വരുത്തിയത്. തുടക്കത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ നേരിട്ടുള്ള വരവ് വിലക്കിയ സർക്കാർ പിന്നീട് പട്ടിക വിപുലീകരിച്ച് 31 ആക്കി. പിന്നാലെ അഫ്‌ഗാനിസ്ഥാനെ പട്ടികയിൽ ഉൾപ്പെടുത്തി. സെപ്‌റ്റംബർ 14ന് ഈ പട്ടികയിൽ നിന്ന് സിംഗപ്പൂരിനെ ഒഴിവാക്കിയെങ്കിലും യമൻ, ഫ്രാൻസ്, അർജൻ്റീന എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തുകയും ചെയ്‌തു.

വിലക്ക് നീക്കാനുള്ള ശ്രമങ്ങൾ ഫലം കാണുന്നില്ല

നേരിട്ടുള്ള യാത്ര വിലക്ക് നീക്കാൻ ചർച്ചകൾ ആരംഭിച്ചെങ്കിലും കുവൈറ്റ് വഴങ്ങുന്നില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. കൊവിഡ് പ്രതിരോധം ശക്തമാക്കുകയെന്ന ലക്ഷ്യമാണ് രാജ്യത്തിനുള്ളത്. ഈ സാഹചര്യത്തിൽ വിലക്ക് തുടരാം എന്ന നിഗമനത്തിലാണ് സർക്കാർ. വിമാനക്കമ്പനികളായ കുവൈറ്റ് എയർവേയ്‌സും ജസീറ എയർവേയ്‌സും നൽകിയ നിർദേശങ്ങൾ പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കാമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് വ്യക്തമാക്കിയതായി കഴിഞ്ഞ ആഴ്‌ച വാർത്തകൾ പുറത്തുവന്നിരിന്നു. എന്നാൽ ഈ ചർച്ചകളും വിജയം കണ്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്