കുവൈറ്റ്സിറ്റി: എട്ട് ലക്ഷത്തോളം പ്രവാസികൾ മടങ്ങാൻ നിർബന്ധിതരാകുന്ന പ്രവാസി ക്വാട്ട ബില്ലിന് കുവൈറ്റ് അംഗീകാരം നൽകി. കരട് ബിൽ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം ഇന്ത്യക്കാരെ മാത്രമേ ഇനി കുവൈറ്റിൽ അനുവദിക്കൂ. സമഗ്രമായ പദ്ധതി തയ്യാറാക്കാൻ അതാത് കമ്മിറ്റികൾക്ക് ബില്ല് കൈമാറിയിരിക്കുകയാണ്. ബിൽ നിയമമായാൽ ഏഴ് മുതൽ എട്ട് ലക്ഷം വരെ പ്രവാസികൾക്ക് രാജ്യം വിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ നിയമമാണ് പ്രവാസി ക്വാട്ട ബിൽ. . രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് താഴെയായിരിക്കണം ഇന്ത്യക്കാരായ പ്രവാസികള്‍ എന്നാണ് പുതിയ കരട് ബില്ലില്‍ പറയുന്നത്.
Also Read: വിദേശ ടൂറിസ്റ്റുകൾക്ക് വേണ്ടി നഗരം തുറക്കുവാൻ ഒരുങ്ങി ദുബായ്
കുവൈത്ത് നാഷണല്‍ അസംബ്ലിയിലെ നിയമനിര്‍മ്മാണ സമിതി കരട് ബില്ലിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. ബിൽ അതാത് കമ്മിറ്റിക്ക് കൈമാറേണ്ടതിനാൽ സമഗ്രമായ ഒരു പദ്ധതി തയാറാക്കാനും തീരുമാനിച്ചു. കുവൈറ്റിലെ നിലവിലെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ എണ്ണത്തിൽ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.
കൊവിഡ് പ്രതിന്ധിയുടെയും മറ്റും കാലത്ത് രാജ്യത്തെ പ്രവാസികളുടെ എണ്ണം വിമർശന വിധേയമായിരുന്നു. കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗം കേരളത്തില്‍ നിന്നുളളവരായതിനാൽ കേരള സമ്പദ് വ്യവസ്ഥയ്ക്കും കനത്ത തിരിച്ചടിയാകുന്നതാണ് കുവൈറ്റിന്റെ പുതിയ നിയമം.