മറ്റ് അറബ് രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലെന്ന് ട്രംപ്
അഞ്ചോ ആറോ രാജ്യങ്ങൾ ഇസ്രയേലുമായി സമാധാനത്തിലേക്കുള്ള പാതയിലാണെന്ന് അഭിപ്രായവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് പരിഷ്കരിച്ച് ഒന്‍പത് എന്ന് ട്രംപ് പറയുകയും ചെയ്തു. അതിനൊപ്പം തന്നെ സൗദി അറേബ്യ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ഏതൊക്കെയാണ് ഈ രാജ്യങ്ങള്‍ എന്ന് ട്രംപ് വ്യക്തമാക്കിയില്ല.
സൗദി രാജാവുമായി സംസാരിച്ചുവെന്ന് ട്രംപ്
സമാധാന കരാറുമായി ബന്ധപ്പെട്ട കാര്യം സൗദി രാജാവുമായി സംസാരിച്ചു, അത് ശരിയായ സമയത്ത് വരുമെന്നും ട്രംപ് വ്യക്തമാക്കി. യുഎഇ - ബഹറൈന്‍ - ഇസ്രായേൽ സമാധാന കരാര്‍ ഒപ്പു വച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ ഈ സമാധാന കരാറിൽ പിന്തുടരുമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അതിനൊപ്പം തന്നെ എഴ്, എട്ട്, ഒന്‍പത് രാജ്യങ്ങള്‍ വരെ ഇസ്രായേലുമായുള്ള സമാധാന കരാറിൽ ഒപ്പിടുവാൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി.
അറബ് ഐക്യത്തിനും സമാധാനത്തിനും പ്രഥമ പരിഗണന
അറബ് രാജ്യങ്ങളുടെ ഐക്യം സമാധാനം സുരക്ഷ എന്നിവ സൗദിയുടെ പ്രഥമ പരിഗണനയിലുള്ള വിഷയമായി തുടരുമെന്ന് സൗദി മന്ത്രിസഭ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇത്തരത്തില്‍ നയം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. മധ്യ പൗരസ്ത്യ മേഖലയ്ക്ക് ഭീഷണിയുണ്ടാക്കുന്നതോ അറബ് രാഷ്ട്രങ്ങളുടെ മേധാവിത്വത്തെ ബാധിക്കുന്നതോ ആയ എല്ലാ ഭീഷണികളേയും സൗദി തള്ളിക്കളയുന്നു. അറബ് രാജ്യങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതും സമാധാനവും സുരക്ഷയും ഉറപ്പു വരുത്തന്നതും സൗദിയുടെ പ്രഥമ പരിഗണനയിലുള്ള വിഷയങ്ങള്‍ ആയിരിക്കുമെന്ന് മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. പലസ്തീന്‍ പ്രശ്നവും ഇതിൽ ഉള്‍പ്പെടുന്നു. സല്‍മാന്‍ രാജാവും യോഗത്തില്‍ പങ്കെടുത്തു.
പലസ്‍തീന് പിന്തുണ അറിയിച്ച് സൗദി
എന്നും പലസ്തീൻ ജനതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്നും പലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരത്തിലെത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പും സൗദി പുറത്തിറക്കിയിരുന്നു. അതിലൂടെ പലസ്തീനിലെ ജനങ്ങള്‍ക്ക് കഴിയുവാന്‍ 1967ലെ അതിര്‍ത്തിയിൽ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രമാകുവാനും പിന്തുണയ്ക്കുമെന്നും പ്രസ്തവനയിൽ വ്യക്തമാക്കുന്നു. പലസ്തീൻ സമാധാനത്തിന് നിലവില്‍ വന്ന അന്താരാഷ്ട്ര കരാറുകള്‍ പാലിക്കപ്പെടണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.