ആപ്പ്ജില്ല

തുഷാർ വെള്ളാപ്പള്ളിയുടെ കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി യൂസഫലി

തുഷാർ കേസിൽ ജാമ്യത്തുക നൽകിയതല്ലാതെ മാറ്റ് ബന്ധമില്ലെന്ന് യൂസഫലി. കൂടുതൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലിയുടെ വെളിപ്പെടുത്തൽ.

Samayam Malayalam 29 Aug 2019, 8:28 am
അജ്‌മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി എം.എ യൂസഫലി. ഇത് സംബന്ധിച്ച് യൂസഫലിയുടെ ഓഫീസ് ഔദ്യോഗിക വിശദീകരണം പുറത്തു വിട്ടു. തൃശൂർ സ്വദേശിയായ നാസിൽ അബ്ദുള്ളയാണ് ബിഡിജെഎസ് സംസ്ഥാനാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ യുഎഇയിൽ കേസ് നൽകിയത്.
Samayam Malayalam Yusuf ali


തുഷാർ നൽകിയ പത്തൊമ്പതര കോടി രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടർന്നാണ് നാസിൽ കേസ് നൽകിയത്. ഒന്നര ദിവസത്തോളം അജ്‌മാൻ ജയിലിൽ കഴിഞ്ഞ തുഷാറിന് കോടതിയിൽ കെട്ടിവെക്കാനുള്ള ജാമ്യത്തുക നൽകിയത് യൂസഫലി ആയിരുന്നു. എന്നാൽ, ജാമ്യത്തുക നൽകുകയല്ലാതെ തുഷാറിന്റെ കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നും അതിൽ ഒരു രീതിയിലും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലി വ്യക്തമാക്കി.

കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിനാണ് നാസിൽ അബ്ദുള്ളയും തുഷാറും ഇപ്പോൾ ശ്രമിക്കുന്നത്. തുഷാർ വാഗ്‌ദാനം ചെയ്ത ഒത്തു തീർപ്പു തുക അംഗീകരിക്കാനാകില്ലെന്നും മുഴുവൻ തുകയും നൽകിയാൽ മാത്രമേ കേസ് പിൻവലിക്കൂ എന്നും നാസിൽ വ്യക്തമാക്കി.തുടർന്ന് യുഎഇയിൽ നിന്നുള്ള തുഷാറിന്റെ മടക്കം അനിശ്ചിതമായി തുടരുകയാണ്. സ്വദേശിയുടെ പാസ്‌പോർട്ട് സമർപ്പിച്ച് തന്റെ പാസ്‌പോർട്ട് മടക്കി നൽകണമെന്ന തുഷാറിന്റെ അപേക്ഷ കോടതി തള്ളിയത് വലിയ തിരിച്ചടിയായി. യുഎഇ നിയമം ശക്തമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകൂ എന്നും യൂസഫലി വ്യക്തമാക്കി.

എം.എ യൂസഫലിയുടെ ഓഫീസ് നൽകുന്ന വിശദീകരണം: തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമസംവിധാനമാണ് യുഎഇയിൽ നിലനിൽക്കുന്നത്. കേസുകളിൽ യാതൊരു വിധത്തിലുമുള്ള ബാഹ്യഇടപെടലുകൾ ഒരുതരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളു. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ എം എ യൂസഫലിക്കുണ്ടായ ഏകബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്