ആപ്പ്ജില്ല

2277 പേരുടെ ജീവനെടുത്ത എബോള വീണ്ടും; കൊവിഡിൽ തളര്‍ന്ന കോംഗോയിൽ പുതിയ ഭീഷണി

ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി പ്രദേശത്താണ് പുതുതായി എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച രണ്ടിൽ ഒരാള്‍ മരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

Samayam Malayalam 14 Jul 2020, 1:09 pm
ജനീവ: കൊവിഡ്-19 രോഗം മൂലം പ്രതിസന്ധിയിലായ കോംഗോയിൽ വെല്ലുവിളിയായി എബോള രോഗബാധ. റിപബ്ലിക് ഓഫ് കോംഗോയോടും സെൻട്രൽ ആഫ്രിക്കൻ റിപബ്ലിക്കിനോടും ചേര്‍ന്നുള്ള ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയുടെ അതിര്‍ത്തി മേഖലയിൽ ഇതിനോടകം 50ഓളം പേര്‍ക്ക് എബോള സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
Samayam Malayalam കോംഗോയിലെ എബോള രോഗിയ്ക്ക് അരികിൽ ആരോഗ്യപ്രവർത്തകർ
കോംഗോയിലെ എബോള രോഗിയ്ക്ക് അരികിൽ ആരോഗ്യപ്രവർത്തകർ (ഫയൽ ചിത്രം)


ജൂൺ ഒന്നിനാണ് ഇവിടെ വീണ്ടും എബോള സ്ഥിരീകരിച്ചത്. 48 പേര്‍ക്ക് പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധര്‍ വ്യക്തമാക്കി. ഇതിനോടകം പ്രദേശത്ത് 20 പേര്‍ എബോള ബാധിച്ചു മരിക്കുകയും ചെയ്തു. കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം വലിയ രീതിയിൽ പകര്‍ന്നിട്ടുണ്ടെന്നും ഇത് വലിയ പ്രശ്നമാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

Also Read: രാജ്യത്ത് കൊവിഡ് കേസുകൾ 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28,498 പേർക്ക് കൊവിഡ്

കോംഗോ നദിയോടു ചേര്‍ന്നുള്ള ഒരു പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുള്ളവര്‍ ദൂരപ്രദേശങ്ങളിലേയ്ക്ക് ജോലിയ്ക്കും മറ്റും പോകുന്നതിനാൽ അധികൃതര്‍ ഇതിനെ ആശങ്കയോടെയാണ് കാണുന്നത്. 1976ൽ എബോള വൈറസ് കണ്ടെത്തിയതിനു ശേഷം കോംഗോയിൽ ഉണ്ടാകുന്ന 11-ാമത്തെ വലിയ രോഗബാധയാണിത്. കഴിഞ്ഞ മാസം11,327 പേര്‍ക്ക് എബോള വാക്സിൻ നല്‍കിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത പനിയും വയറിളക്കവുമാണ് എബോളയുടെ ലക്ഷണങ്ങള്‍. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരുന്നത്. വൈറസ് ബാധയിലൂടെ 2018 മുതൽ 2277 പേരുടെ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്.

Also Read: സംശയങ്ങള്‍ ബാക്കി; 'സുരക്ഷിതമായ ആദ്യ കൊവിഡ് വാക്സിൻ' ഓഗസ്റ്റിൽ പുറത്തിറക്കുമെന്ന് റഷ്യ

രോഗനിയന്ത്രണത്തിനായി വാക്സിൻ ഉപയോഗിക്കുന്നതിനു പുറമെ പൊതുസ്ഥലങ്ങളിൽ ജനങ്ങള്‍ക്ക് കൈകഴുകാനുള്ള സൗകര്യങ്ങളും വീടുകള്‍ തോറും എത്തിയുള്ള ബോധവത്കരണവും നടത്തേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തവണ അധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെങ്കിലും കൊവിഡ്-19 പ്രതിരോധത്തിനിടെ മറ്റു രോഗങ്ങളിലേയ്ക്കുള്ള ശ്രദ്ധ കുറയരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്