ആപ്പ്ജില്ല

ബലാത്സംഗികളെ പരസ്യമായി തൂക്കിലേറ്റണം അല്ലെങ്കിൽ രാസവസ്തു കൊണ്ട് വന്ധ്യംകരണം: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ലാഹോറിനു സമീപം ഒരു ഹൈവേയിൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതി തോക്കിൻമുനയിൽ ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.

Samayam Malayalam 15 Sept 2020, 10:19 am
ഇസ്ലാമാബാദ്: ബലാത്സംഗക്കേസിലെ പ്രതികള്‍ക്കുള്ള പുതിയ ശിക്ഷ സംബന്ധിച്ച് അഭിപ്രായം വെളിപ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കുറ്റം തെളിയുന്നവരെ രാസവസ്തു ഉപയോഗിച്ച് വന്ധ്യംകരിക്കുകയോ പരസ്യമായി വധശിക്ഷ നടപ്പാക്കുകയോ ചെയ്യണമെന്നാണ് തൻ്റെ താത്പര്യമെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കി. പാക് ഹൈവേയിൽ വെച്ച് ഒരു യുവതിയെ മക്കളുടെ മുൻപിൽ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഒരു പാക് വാര്‍ത്താ ചാനലിനോട് ഇമ്രാൻ ഖാൻ്റെ പ്രതികരണം.
Samayam Malayalam karachi protest reu
ലാഹോറിലെ ബലാത്സംഗത്തിനു പിന്നാലെ കറാച്ചിയിൽ നടന്ന പ്രതിഷേധത്തിൽ നിന്ന് (ചിത്രം: റോയിട്ടേഴ്സ്)


കഴിഞ്ഞ ആഴ്ചയാണ് രണ്ട് മക്കളോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ലാഹോറിനു സമീപം ത‍ടഞ്ഞു നിര്‍ത്തി രണ്ട് പേര്‍ ചേര്‍ന്ന് തോക്കിൻമുനയിൽ നിര്‍ത്തി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പോലീസ് തിങ്കളാഴ്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കുറ്റക്കാരായവരെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് തൻ്റെ അഭിപ്രായമെന്നും എന്നാൽ ഇത്തരത്തിൽ ചെയ്താൽ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധത്തിന് അത് ഭീഷണിയാകുമെന്ന തനിക്ക് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Also Read: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1054 മരണം

2014ലാണ് യൂറോപ്യൻ യൂണിയൻ പാകിസ്ഥാനുമായുള്ള വ്യാപാരബന്ധത്തിന് സഹായകമാകുന്ന ജനറലൈസ്‍‍ഡ് സിസ്റ്റം ഓഫ് പ്രഫറൻസ്സ് (ജിഎസ്‍പി പ്ലസ്) പദവി നല്‍കിയത്. എന്നാൽ മനുഷ്യാവകാശ വിഷയങ്ങളിലടക്കം പാകിസ്ഥാൻ സ്വീകരിക്കുന്ന നിലപാടുകള്‍ പരിശോധിച്ചായിരിക്കും ഇത് തുടരണമോ എന്ന കാര്യത്തിലുള്ള തീരുമാനം.

ഈ സാഹചര്യത്തിൽ പകരമായി, ബലാത്സംഗക്കുറ്റത്തിന് രാസവസ്തു ഉപയോഗിച്ചുള്ള വന്ധ്യംകരണവും പരിഗണിക്കുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. "കൊലപാതകത്തിന് ഫസ്റ്റ് ഡിഗ്രി, സെക്കൻ്റ് ഡിഗ്രി, തേഡ് ഡിഗ്രി എന്നിങ്ങനെ തരംതിരിവുള്ളതു പോലെ ബലാത്സംഗക്കുറ്റത്തിനും തരംതിരിവുണ്ടാകണം. ഫസ്റ്റ് ഡിഗ്രി ബലാത്സംഗത്തിന് പ്രതികളെ വന്ധ്യംകരണം ചെയ്യണം, പിന്നീട് അവര്‍ക്ക് ഈ കൃത്യം നിര്‍വഹിക്കാൻ സാധിക്കരുത്." ഇമ്രാൻ ഖാൻ വ്യക്തമാക്കി.

Also Read: 'നമ്മുടെ വീരന്മാർ മുഗളന്മാരാകുന്നതെങ്ങനെ'; ആഗ്രയിലെ മുഗൾ മ്യൂസിയത്തിന്‍റെ പേര് മാറ്റാൻ യോഗി

ലാഹോറിൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ രാജിവെക്കണമെന്നും പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാള്‍ കുറ്റം സമ്മതിച്ചെന്നും ഇയാളുടെ ഡിഎൻഎ പരിശോധനാഫലം പോസിറ്റീവായെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെയാണ് സംഭവത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പ്രതികരണം. കേസിൽ രണ്ടാമത്തെ പ്രതിയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്.

സംഭവസ്ഥലത്തു നിന്ന് ഡിഎൻഎ സാംപിളുകള്‍ ശേഖരിച്ച പോലീസ് മൊബൈൽ നെറ്റ്‍‍വര്‍ക്കുകളിൽ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് സംഭവസമയത്ത് അവിടെ മറ്റാരെങ്കിലും ഉണ്ടോ എന്നും ഉറപ്പാക്കുന്നുണ്ട്.

ബലാത്സംഗം, കട്ടികളുടെ കൊലപാതകം എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റാനുള്ള ബിൽ ഈ വര്‍ഷം ഫെബ്രുവരിയിൽ പാക് പാര്‍ലമെന്‍റിൽ അവതരിപ്പിച്ചിരുന്നെങ്കിലും ബിൽ നിയമമായിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്