ആപ്പ്ജില്ല

കൊറോണ യുദ്ധം ജയിച്ച് ന്യൂസീലാൻഡ്; വൈറസിനെ തുരത്തിയെന്ന് പ്രധാനമന്ത്രി

വളരെ കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ന്യൂസീലാൻഡ് സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും രാജ്യത്ത് കടുത്ത ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

Samayam Malayalam 27 Apr 2020, 4:10 pm
വില്ലിങ്ടൺ: കൊവിഡ്-19 വൈറസിന്‍റെ സമൂഹവ്യാപനം അവസാനിച്ചതായി ന്യൂസീലാൻഡ് സര്‍ക്കാര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വൈറസ് വ്യാപനം നിയന്ത്രണവിധേയമായതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അടുത്തിടെ കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് ഒരാളുടെ പരിശോധനാഫലം പോസിറ്റീവായത്.
Samayam Malayalam ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ
ന്യൂസീലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ


നിലവില്‍ സമൂഹവ്യാപനം അവസാനിച്ചിട്ടുണ്ടെങ്കിലും കൊവിഡ്-19 കേസുകള്‍ പൂര്‍ണമായി അവസാനിച്ചു എന്ന് പറയാനാകില്ലെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ബിബിസിയുടെ റിപ്പോര്‍ട്ട്. രോഗഭീഷണി അവസാനിപ്പിച്ചതോടെ കടുത്ത സാമൂഹ്യനിയന്ത്രണങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ ചില വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനാകും. സ്കൂളുകളും പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം, ആളുകള്‍ ഒത്തു ചേരുന്നത് ഒഴിവാക്കണമെന്നും പരമാവധി സമയം വീടുകളില്‍ കഴിയണമെന്നുമാണ് നിര്‍ദേശം.

Also Read: COVID- 19 LIVE: ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും നീട്ടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാർ

സമ്പദ്‍വ്യവസ്ഥ തുറന്നു, എന്നാല്‍ ആളുകളുടെ സാമൂഹ്യജീവിതം നമ്മള്‍ തുറക്കുന്നില്ല എന്നായിരുന്നു പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ വ്യക്തമാക്കിയത്. രാജ്യത്ത് 1500 പേരില്‍ താഴെ മാത്രമായിരുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത്. 19 പേരാണ് കൊവിഡ് ബാധിച്ച് ന്യൂസീലാൻഡില്‍ മരിച്ചത്.

Also Read: ഉത്തര കൊറിയക്ക് ആദ്യ വനിതാ ഏകാധിപതി വരുമോ ? കിം ജോങിനെ കടത്തിവെട്ടിയേക്കും കിം യോ ജോങ്!

അടുത്ത ദിവസങ്ങളില്‍ വളരെ കുറച്ച് കേസുകള്‍ മാത്രം റിപ്പോര‍്ട്ട് ചെയ്ത സാഹചര്യത്തിലാണ് വൈറസിനെ ഉന്മൂലനം ചെയ്തെന്ന് പറയാനുള്ള ആത്മവിശ്വാസം ലഭിക്കുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെൽത്ത് ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു. എന്നാല്‍ ഇതിനു പുതിയ പോസിറ്റീവ് കേസുകള്‍ ഉണ്ടാകില്ലെന്ന് അര്‍ധമില്ല. പുതിയ കേസുകള്‍ എവിടെ നിന്നാണ് വരുന്നത് നമുക്ക് അറിയാമെന്ന് മാത്രം. തിരിച്ചറിയപ്പെടാത്ത തരത്തില്‍ വ്യാപകമായ സമൂഹവ്യാപനം രാജ്യത്ത് ഉണ്ടായില്ലെന്നും ഈ യുദ്ധം ജയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ജനങ്ങള്‍ ജാഗ്രത തുടരണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

രാജ്യത്ത് വളരെ ചുരുക്കം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്ത രാജ്യങ്ങളിലൊന്നാണ് ന്യൂസീലാൻഡ്. കൂടാതെ രാജ്യത്തിനുള്ളിലേയ്ക്ക് എത്തിയ എല്ലാവരെയും കണ്ടെത്തി ക്വാറന്‍റൈൻ ചെയ്യുകയും വ്യപകമായി പരിശോധന നടത്തുകയും ചെയ്തു. മാര്‍ച്ച് 26 മുതല്‍ രാജ്യത്തെ പൊതുസ്ഥലങ്ങളെല്ലാം സര്‍ക്കാര‍് അടയ്ക്കുകയും ചെയ്തു. വളരെ നേരത്തെ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ പ്രതിദിനം ആയിരം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായേനെയെന്നാണ് ജസീന്ത ആര്‍ഡേൺ വ്യക്തമാക്കിയത്. അതേസമയം, മറ്റുരാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ന്യൂസീലാൻഡിന് അതിര്‍ത്തികള്‍ എളുപ്പത്തില്‍ അടയ്ക്കാൻ കഴിഞ്ഞതും ഗുണകരമായെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനൊപ്പം ജനങ്ങള്‍ക്ക് ശരിയായ സമയത്ത് വിവരങ്ങള്‍ കൈമാറിയതും പ്രശംസിക്കപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്