റയോ ഡി ജനീറോ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള ബ്രസീലിൽ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. വൈറസ് വ്യാപനത്തിൽ കുറവില്ലെന്നതും രാജ്യത്തിന്റെ ആശങ്ക വർധിപ്പിക്കുകയാണ്. ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് മരണങ്ങൾ 100,477 ആണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,012,412 ആയും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 905 മരണങ്ങളും 49,970 കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഔദ്യോഗിക കണക്കുകളേക്കാൾ എത്രയോ മടങ്ങ് അധികമായിരിക്കും രാജ്യത്തെ യഥാർഥ അവസ്ഥയെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് ആറ് മാസം കഴിഞ്ഞിട്ടും ബ്രസീലിൽ രോഗബാധ ഉയരുകയാണ്. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് ഫെബ്രുവരി 26ന് സാവോപോളോയിലായിരുന്നു. ആദ്യ മരണം ഇതേ നഗരത്തിൽ മാർച്ച് 12നും രേഖപ്പെടുത്തി.
Also Read: മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
വേൾഡോ മീറ്ററിന്റെ കണക്കനുസരിച്ച് 818,533 ആക്ടീവ് കേസുകളാണ് ബ്രസീലിലുള്ളത്. ഇതിൽ 8,318 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 2,094,293 പേർക്ക് രോഗമുക്തി ലഭിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് കേസുകളിൽ ഒന്നാമതുള്ള അമേരിക്കയിൽ രോഗികളുടെ എണ്ണം 5,150,060 ആണ്.
അമേരിക്കയിൽ ഇതുവരെ 165,074 പേർക്കാണ് വൈറസ് ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്. 2,638,673 പേർക്ക് രോഗമുക്തി ലഭിച്ചപ്പോൾ 2,346,313 ആക്ടീവ് കേസുകളും നിലവിലുണ്ട്. ഇതിൽ 18,020 പേരുടെ നില ഗുരുതരമാണ്. കൊവിഡ് കേസുകളിൽ മൂന്നാമതുള്ള ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 64,399 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 861 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 21,53011 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതിൽ 6,28,747 പേര് മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. 14,80,885 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായിരിക്കുന്നത്.