ആപ്പ്ജില്ല

ഇതാണ് കൊറോണ വൈറസിന് എതിരെ അമേരിക്ക അംഗീകരിച്ച ആദ്യത്തെ മരുന്ന്

കൊവിഡുമായി ബന്ധപ്പെട്ട് ഒരു മരുന്നിന് അമേരിക്ക ആദ്യമായാണ് അംഗീകാരം നൽകുന്നത്. ട്രംപിന്റെ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിച്ചിരുന്നു.

Samayam Malayalam 23 Oct 2020, 10:54 am
കൊറോണ വൈറസിനെതിരെ വാക്സിൻ പരീക്ഷണത്തിലേർപ്പെട്ടിരിക്കുകയാണ് ലോകം. എന്നാൽ ഇതാദ്യമായി കൊവിഡ്-19 നെ തുരത്തുന്നതിനായി ഒരു മരുന്നിന് അമേരിക്ക അംഗീകാരം നൽകിയിരിക്കുകയാണ്.
Samayam Malayalam fda approves first drug for covid 19 remdesivir
ഇതാണ് കൊറോണ വൈറസിന് എതിരെ അമേരിക്ക അംഗീകരിച്ച ആദ്യത്തെ മരുന്ന്


അടുത്തയിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൊവിഡ് ബാധിച്ചപ്പോൾ ഇതേ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു. വൈറസിന്റെ അളവ് ശരീരത്തിൽ കുറച്ചുകൊണ്ട് വരുന്നതിനാണ് ഈ മരുന്ന് സഹായിക്കുക.

നിലവിൽ ലോകത്ത് 44 വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. 154 എണ്ണത്തിന്റെ പരീക്ഷണം പാതിവഴിയിലാണ്. ഇതിനിടെയാണ് ഒരു മരുന്നിന് അംഗീകാരം ലഭിക്കുന്നത്.

മരുന്നിന് അംഗീകാരം

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള ആദ്യ മരുന്നിന് അമേരിക്ക അംഗീകാരം ലഭിച്ചു. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഐ) വ്യാഴാഴ്ചയാണ് മരുന്ന് ഉപയോഗിക്കുന്നതിനുള്ള അനുവാദം നൽകിയത്.

ഗിലെയാദ് നിർമ്മിച്ച ഈ മരുന്നിന് മേയ് മാസത്തിൽ അടിയന്തര ഉപയോഗത്തിനുള്ള അനുവാദം നൽകിയിരുന്നു.

എഫ്ഡിഐയുടെ പൂർണ്ണ അനുമതി ലഭിക്കണമെങ്കിൽ മരുന്നിന്റെ സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച പൂർണ്ണ വിവരം മരുന്ന് കമ്പനി നൽകേണ്ടതുണ്ട്. ഇത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന് അംഗീകാരം നൽകിയിരിക്കുന്നത്.

ബന്ധുക്കൾ സമ്മതപത്രം നൽകണം

12 വയസിനു മുകളിലുള്ള രോഗികൾക്കാണ് റെംഡെസിവർ എന്ന മരുന്ന് നൽകുക. അഞ്ച് ദിവസത്തേക്കാണ് മരുന്ന് നൽകുന്നത്. അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് ഈ മരുന്ന് നൽകാം. എന്നാൽ ബന്ധുക്കളുടെ സമ്മത പത്രം ആവശ്യമാണെന്നാണ് നിബന്ധന.

"കോറോണ വൈറസിന്റെ വ്യാപനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ മരുന്നിന് എഫ്ഡിഎയുടെ അംഗീകാരം ലഭിക്കുന്നത് അവിശ്വസനീയമാണ്. യുഎസിലെ എല്ലാ രോഗികൾക്കും മരുന്ന് ലഭ്യമാണ്." ഗിലെയാദ് സിഇഒ ഡാനിയേൽ ഒ'ഡേ പറഞ്ഞു. വെക്ലറി എന്ന വാണിജ്യ നാമത്തിലായിരിക്കും ഗിലെയാദ് മരുന്ന് വിൽക്കുക.

വൈറസിന്റെ അളവ് കുറയ്ക്കുന്നു

ശരീരത്തിലെ വൈറസിന്റെ അളവ് കുറച്ചുകൊണ്ടു വരുന്ന മരുന്നാണ് റെംഡിസിവിർ. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ അത് തെളിയിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യനിൽ ഇത് എപ്രകാരമായിരിക്കും പ്രവർത്തിക്കുകയെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

മരുന്ന് നൽകിയതോടെ രോഗികൾക്ക് വേഗത്തിൽ ആശുപത്രി വിടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഫണ്ട് ക്ലിനിക്കൽ പരീക്ഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. മരുന്ന് സ്വീകരിച്ച രോഗികളുടെ ആശുപത്രി വാസത്തിന്റെ ദൈർഘ്യം 15 ദിവസത്തിൽ നിന്നും 11 ദിവസമായി കുറഞ്ഞു എന്നാണ് കണ്ടെത്തൽ.

മരണ നിരക്ക് കുറയ്ക്കാനായില്ല

റെംഡിസിവിർ മരുന്നിന്റെ ഉപയോഗത്തിലൂടെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും ഗുരുതരമായ അവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് മരുന്നിന്റെ ഉപയോഗം ഗുണകരമായില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഇത് ആരോഗ്യ പ്രവർത്തകരെ ആശ്ചര്യപ്പെടുത്തുന്നില്ല. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മരുന്ന് നൽകിയാൽ അത് ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുമെന്നാണ് അവർ വ്യക്തമാക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൊവിഡ് ബാധിച്ചപ്പോൾ റെംഡിസിവിർ നൽകിയിരുന്നുവെന്നാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്