ആപ്പ്ജില്ല

'ഗാൽവൻ താഴ്‍വര ഞങ്ങളുടേത്, വര്‍ഷങ്ങളായി പട്രോളിങ് നടത്തുന്നു': ഇന്ത്യയ്ക്കെതിരെ വീണ്ടും ചൈന

ഗാൽവൻ താഴ്‍‍വരയിൽ നടന്ന സംഘര്‍ഷത്തിൽ 20 ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് വീണ്ടും മേഖലയിൽ അവകാശവാദമുന്നയിച്ച് ചൈന രംഗത്തെത്തുന്നത്.

Samayam Malayalam 20 Jun 2020, 11:17 am
ബെയ്ജിങ്: ഗാൽവൻ താഴ്‍‍വരെ സംബന്ധിച്ച ചൈനയുടെ അവകാശവാദത്തിന് ഇന്ത്യ മറുപടി നല്‍കിയതിനു പിന്നാലെ വീണ്ടും പ്രകോപനവുായി ചൈനീസ് വിദേശകാര്യ മന്ത്രാലയം. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഗാൽവൻ താഴ്‍‍വര തങ്ങളുടേതാണെന്നും വര്‍ഷങ്ങളോളം ചൈനീസ് സൈന്യം മേഖലയിൽ പട്രോളിങ് നടത്തിയിരുന്നുവെന്നുമാണ് ചൈനയുടെ വാദം. ഇന്ത്യ - ചൈന അതിര്‍ത്തിയിൽ ഇരുസൈന്യങ്ങളും നേര്‍ക്കു നേര്‍ തുടരുന്നതിനിടെയാണ് ഗാൽവൻ താഴ്‍‍വരയിൽ അവകാശവാദമുയര്‍ത്തി ചൈന രംഗത്തെത്തുന്നത്.
Samayam Malayalam ഗാൽവൻ താഴ്‍വരയുടെ സാറ്റലൈറ്റ് ദൃശ്യം
ഗാൽവൻ താഴ്‍വരയുടെ സാറ്റലൈറ്റ് ദൃശ്യം - ജൂൺ 9


ചൈനീസ് സൈന്യം (പീപ്പിള്‍സ് ലിബറേഷൻ ആര്‍മി)യുടെ വെസ്റ്റേൺ കമാൻഡാണ് ഗാൽവൻ താഴ്‍വരയിൽ ചൈനയുടെ അവകാശവാദം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. എന്നാൽ ഇത് ഇന്ത്യൻ വിദേശകാര്യവക്താവ് തള്ളിക്കളഞ്ഞിരുന്നു. ചൈനയുടെ വാദം അംഗീകരിക്കാനാവാത്താണെന്നായിരുന്നു അനുരാഗ് ശ്രീവാസ്തവയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് മേഖലയിൽ വര്‍ഷങ്ങളോളം സൈന്യം പട്രോളിങ് നടത്തിയിരുന്നുവെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ വെള്ളിയാഴ്ച രാത്രി രംഗത്തെത്തിയത്.

Also Read: അതിര്‍ത്തിയില്‍ പടയൊരുക്കം: പോര്‍വിമാനങ്ങള്‍ സജ്ജമാക്കി ഇന്ത്യ; ടാങ്കുകള്‍ വിന്യസിച്ച് ചൈന

തിങ്കളാഴ്ച രാത്രിയിൽ ഗാൽവൻ താഴ്‍‍വരയിലുണ്ടായ സംഘര്‍ഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിൽ 76 ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുടെ പിടിയിലായിരുന്ന 10 സൈനികരെ ചൊവ്വാഴ്ച മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

യഥാര്‍ഥ നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്താണ് ഗാൽവൻ താഴ്‍‍വര സ്ഥിതി ചെയ്യുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വാദം. പ്രദേശത്ത് വര്‍ഷങ്ങളായി ചൈനീസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അവര്‍ അവിടെ പട്രോളിങ് നടത്തുന്നുണ്ടെന്നും വക്താവ് പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ ഏപ്രിൽ മാസത്തിൽ ഇന്ത്യ ഏകപക്ഷീയമായി ഗാൽവൻ വാലിയിൽ റോഡുകളും പാലങ്ങളഉം നിര്‍മിച്ചെന്നും യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും ചൈന ആരോപിച്ചു. മെയ് ആറിന് ചൈനീസ് ഭൂപ്രദേശത്ത് കടന്നു കയറിയ ഇന്ത്യൻ സൈന്യം ബാരിക്കേഡുകള്‍ സ്ഥാപിച്ചെന്നും ചൈനീസ് പട്രോളിങ് തടസ്സപ്പെടുത്തിയെന്നും ചൈന ആരോപിച്ചു. ഇതോടെ ചൈനീസ് സൈന്യത്തിന് അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്താൻ കൂടുതൽ നടപടികള്‍ സ്വീകരിക്കേണ്ടി വരികയായിരുന്നുവെന്നുമാണ് ചൈനയുടെ വാദം.


അതേസമയം, ഇന്ത്യൻ സേനാ കമാൻഡറുമായി നടത്തിയ ചര്‍ച്ചയിൽ പ്രദേശത്തെ സംഘര്‍ഷം അയയ്ക്കാൻ ധാരണയിലെത്തിയെന്നും ചൈന വ്യക്തമാക്കുന്നു. ഗാൽവൻ നദീമുഖം കടന്ന് നിര്‍മാണങ്ങള്‍ നടത്തുന്നതും പ്രദേശത്ത് പട്രോളിങ് നടത്തുന്നതും അവസാനിപ്പിക്കുമെന്ന് ഇന്ത്യ വാക്കുതന്നിരുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് അവകാശപ്പെട്ടു. എന്നാൽ ജൂൺ ആറിനുണ്ടാക്കിയ ധാരണ ലംഘിച്ച് ഇന്ത്യൻ സൈനികര്‍ വീണ്ടും ചൈനീസ് മേഖലയിലേയ്ക്ക് കടന്നുകയറുകയായിരുന്നുവെന്നും ചൈന ആരോപിച്ചു.

അതേസമയം, ഷാവോ ലിജിയാൻ്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്