ആപ്പ്ജില്ല

വംശീയതയ്‍ക്കെതിരെ ആളിക്കത്തുന്ന രോഷം; വൈറ്റ് ഹൗസിലേക്ക് പതിനായിരങ്ങളുടെ റാലി

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിക്കാണ് ഞായറാഴ്‍ച വാഷിങ്ടണ്‍ സാക്ഷ്യംവഹിച്ചത്. ജനകീയ റാലിയില്‍ പതിനായിരക്കണത്തിനാളുകളാണ് അണിനിരന്നത്. വൈറ്റ് ഹൗസിന് സമീപമാണ് ജനക്കൂട്ടം ഒത്തുചേര്‍ന്നത്

Samayam Malayalam 7 Jun 2020, 11:26 am
വാഷിങ്ടണ്‍: ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം അമേരിക്കയില്‍ ആളിപ്പടരുകയാണ്. 12-ാം ദിവസവും തുടരുന്ന പ്രതിഷേധം രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും വ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന വംശീയ വിദ്വേഷത്തിനെതിരായ രോഷമാണ് തെരുവുകളില്‍ പ്രതിധ്വനിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ജോര്‍ജ് ഫ്ലോയിഡിന് നീതി നേടി മുദ്രാവാക്യം മുഴക്കുന്നത്. അമേരിക്കയിലെ മിനിയാപ്പൊലിസില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം ഇന്ന് ലോകമാകെ പടര്‍ന്നിരിക്കുകയാണ്.
Samayam Malayalam george floyd death protest against racism spread in us historical rally in washington
വംശീയതയ്‍ക്കെതിരെ ആളിക്കത്തുന്ന രോഷം; വൈറ്റ് ഹൗസിലേക്ക് പതിനായിരങ്ങളുടെ റാലി



ചരിത്രത്തിലെ ഏറ്റവും വലിയ റാലി

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിക്കാണ് ഞായറാഴ്‍ച വാഷിങ്ടണ്‍ സാക്ഷ്യംവഹിച്ചത്. രാജ്യതലസ്ഥാനമായ വാഷിങ്ടണില്‍ നടന്ന ജനകീയ റാലിയില്‍ പതിനായിരക്കണത്തിനാളുകളാണ് അണിനിരന്നത്. വൈറ്റ് ഹൗസിന് സമീപമാണ് ജനക്കൂട്ടം ഒത്തുചേര്‍ന്നത്. വൈറ്റ് ഹൗസിന് നേരെ നീങ്ങിയ പ്രക്ഷോഭകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. വൈറ്റ് ഹൗസിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ തടഞ്ഞത്. മുമ്പ് പല ദിവസങ്ങളില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്ത് എത്തിയിരുന്നു.

ട്രംപിനുള്ള വ്യക്തമായ സന്ദേശം

പ്രതിഷേധത്തെ പിന്തുണയ്‍ക്കുന്ന നിലപാടാണ് വാഷിങ്ടണ്‍ മേയര്‍ മുറിയേല്‍ ബൗസര്‍ സ്വീകരിക്കുന്നത്. വൈറ്റ് ഹൗസിന് സമീപം കാപിറ്റോളിലും ലിങ്കണ്‍ സ്‍മാരകത്തിലും ലഫായെത്ത് പാര്‍ക്കിലും ഒത്തുകൂടിയവരെ മേയര്‍ സ്വാഗതം ചെയ്‍തു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ് ഒഴുകിയെത്തിയ ജനക്കൂട്ടമെന്ന് മേയര്‍ പറഞ്ഞു. നേരത്തെ വൈറ്റ് ഹൗസിന് മുന്നിലെ തെരുവിന് മേയര്‍ ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍ പ്ലാസ എന്ന് പേര് നല്‍കിയിരുന്നു. തെരുവിലെ പ്രധാന റോഡില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്ന് മഞ്ഞ നിറത്തില്‍ പെയിന്‍റ് ചെയ്‍തുവെക്കുകയും ചെയ്‍തു.

12 ദിവസം പിന്നിടുന്ന പ്രതിഷേധം

മെയ് 25-നാണ് മിന്നെസോട്ട സംസ്ഥാനത്തെ മിനിയാപൊളിസില്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന 46കാരന്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. വെള്ളക്കാരനായ ഡെറെക് ചൗവിന്‍ എന്ന പോലീസുകാരന്‍ ഫ്ലോയിഡിന്‍റെ കഴുത്തില്‍ എട്ട് മിനിറ്റ് 46 സെക്കന്‍ഡ് സമയം കാല്‍മുട്ട് അമര്‍ത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണ് അമേരിക്കയിലെങ്ങും പ്രതിഷേധം പടര്‍ന്നത്. രാജ്യത്തെ 140 നഗരങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചത്. 12 ദിവസം പിന്നിടുമ്പോഴും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിനും പ്രക്ഷോഭത്തിന്‍റെ തീവ്രതയ്ക്കും ഒരു കുറവുമില്ല. മാത്രമല്ല, കൂടുതല്‍ ഇടങ്ങളിലേക്ക് പ്രതിഷേധം പടരുകയും കൂടുതല്‍ ആളുകള്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്