ആപ്പ്ജില്ല

തോക്കാണ് ചിഹ്നം; അക്രമമാണ് ജോലി; പ്രതിഷേധം കലാപമാക്കുന്ന 'ബൂഗാലൂ'

അമേരിക്കയിലെ പ്രതിഷേധങ്ങള്‍ കലാപമാക്കുന്നത് 'ബൂഗാലൂ' എന്ന തീവ്ര വലതുപക്ഷ സഘമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പേര് മാത്രമല്ല, ഇവരുടെ രീതികളും വിചിത്രമാണ്

Samayam Malayalam 5 Jun 2020, 6:14 pm
വാഷിങ്ടണ്‍: ജോര്‍ജ് ഫ്ലോയിഡ് എന്ന ആഫ്രിക്കന്‍ വംശജനെ പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം 10 ദിവസത്തിന് ശേഷവും തുടരുകയാണ്. മെയ് 25-ന് മിനിയാപൊലിസില്‍ ജോര്‍ജ് ഫ്ലോയിഡിനെ വെള്ളക്കാരായ ഡെറക് ചൗവിന്‍ എന്ന പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്. ഫ്ലോയിഡിന്‍റെ അവസാന വാക്കുകളായ എനിക്ക് ശ്വാസം മുട്ടുന്നു എന്ന വാക്കുകള്‍ പ്രതിഷേധത്തിന്‍റെ മുദ്രാവാക്യമായി മാറി. അമേരിക്കയ്ക്ക് പുറത്തും പ്രതിഷേധം വ്യാപിച്ചു. പലയിടത്തും സമാധാനപരമായാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. എന്നാല്‍ വൈകാതെ അക്രമത്തിലേക്ക് എത്തുകയാണ്.
Samayam Malayalam gun toting members of boogaloo movement behind protest in usa after george floyd
തോക്കാണ് ചിഹ്നം; അക്രമമാണ് ജോലി; പ്രതിഷേധം കലാപമാക്കുന്ന 'ബൂഗാലൂ'


പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആര്?

അമേരിക്കയിലെങ്ങും കത്തിപ്പടരുന്ന പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമൊപ്പം ചില സംഘടകളും ശ്രദ്ധനേടുകയാണ്. ഫാസിസ്റ്റ് വിരുദ്ധ ഇടതുപക്ഷ കൂട്ടായ്‍മയായ ആന്‍റിഫ എന്ന സംഘടനാരൂപമോ നേതാവോ ഇല്ലാത്ത സംഘമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തന്നെ ആരോപിക്കുന്നത്. കറുത്ത വസ്ത്രവും മുഖാവരണവും ധരിച്ച് തെരുവിലിറങ്ങുന്ന ആന്‍റിഫയുടെ അണികള്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷമാണ് അമേരിക്കയില്‍ സജീവമായത്. വലതുപക്ഷ നിലപാടുകള്‍ക്കും തീവ്ര ദേശീയവാദത്തിനുമെതിരെ തെരുവിലിറങ്ങുന്ന ഇവര്‍ പൊതുവെ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍ പലപ്പോഴും പ്രതിഷേധങ്ങള്‍ അക്രമത്തിലേക്ക് നീങ്ങാറുണ്ട്.

'ബൂഗാലൂ'; അക്രമം തൊഴിലാക്കിയവര്‍

അമേരിക്കയിലെ പ്രതിഷേധങ്ങള്‍ കലാപമാക്കുന്നത് 'ബൂഗാലൂ' എന്ന പേരില്‍ അറിയപ്പെടുന്ന തീവ്ര വലതുപക്ഷ സഘമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തിന് പിന്നാലെ അമേരിക്കയിലെങ്ങും അരങ്ങേറിയ പ്രതിഷേധങ്ങളെ കലാപമാക്കി മാറ്റിയത് ബൂഗാലൂ സംഘാംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പേര് മാത്രമല്ല, ഇവരുടെ രീതികളും വിചിത്രമാണ്. സായുധരായാണ് ഇവരുടെ അണികള്‍ തെരുവിലിറങ്ങുന്നത്. തോക്കാണ് ഇവരുടെ കുലചിഹ്നം. വര്‍ണ-വര്‍ഗ വിവേചനമില്ലാതെ നടക്കുന്ന പ്രതിഷേധങ്ങള്‍ മിക്കവയും സമാധാനപരമാണെന്നും പുറത്തുനിന്ന് നുഴഞ്ഞുകയറുന്നതാണ് അക്രമത്തിലേക്ക് നയിക്കുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. ജൂണ്‍ നാലിന് ലാസ് വെഗാസില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് അറസ്റ്റിലായ മൂന്ന് പേര്‍ ബൂഗാലൂ പ്രസ്ഥാനത്തില്‍ അംഗങ്ങളാണെന്ന് അധികൃതര്‍ പറയുന്നു. പ്രതിഷേധത്തിന്‍റെ മറവില്‍ കലാപമുണ്ടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

വിചിത്രമായ പേരിന് പിന്നില്‍

താരതമ്യേന പുതിയ സംഘമായാണ് ബൂഗാലൂ പ്രസ്ഥാനത്തെ കണക്കാക്കുന്നത്. മാധ്യമങ്ങളിലൊന്നും അധികം സാന്നിധ്യമില്ലെങ്കിലും ഇവര്‍ യുഎസില്‍ നിലനില്‍ക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. 1980കളില്‍ ഇറങ്ങിയ ചലച്ചിത്ര പരമ്പരയായ ബ്രെയിക്കിന്‍ 2 ഇലക്ട്രിക് ബൂഗാലൂ എന്നതില്‍ നിന്നാണ് സംഘടന പേര് സ്വീകരിച്ചതെന്നാണ് കരുതുന്നത്. ഗുണം കുറഞ്ഞവരെ വിശദീകരിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ ഇലക്ട്രിക് ബൂഗാലൂ എന്ന പദം ഉപയോഗിക്കുന്നത്. എന്നാല്‍ തീവ്ര വലതുപക്ഷക്കാര്‍ രണ്ടാം ആഭ്യന്തര യുദ്ധം എന്നതിന് ഉപയോഗിക്കുന്ന കോഡാണ് ഇലക്ട്രിക് ബൂഗാലൂ എന്നത്. അമേരിക്കയെ രണ്ടാം ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് പ്രചരിക്കുന്നത്. ഇതിലെ അംഗങ്ങളെന്ന് പറയുന്നവര്‍ തന്നെയാണ് ഇങ്ങനെയുള്ള പ്രചരണം നടത്തുന്നത്. ഇതിലെ അംഗങ്ങള്‍ ബൂഗാലൂ ബോയ്‍സ് എന്നാണ് അറിയപ്പെടുന്നത്. സുരക്ഷാവസ്ത്രവും തോക്കും ധരിച്ചാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

ബൂഗാലൂവിന് ഊര്‍ജമായത് കൊവിഡ് മഹാമാരി

കൊവിഡ് -19 മഹമാരി പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് അമേരിക്കയില്‍ ഇലക്ട്രിക് ബൂഗാലൂ എന്ന പേര് കേട്ട് തുടങ്ങിയത്. ആളുകള്‍ വീട്ടിലിരിക്കണമെന്ന നിര്‍ദേശം ലംഘിച്ച് തെരുവുകളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ബൂഗാലൂ ബോയ്‍സാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള മറ്റു പല സംഘടനകളെയും പോലെ ഏറക്കാലം ഇന്‍റര്‍നെറ്റില്‍ മാത്രം ഒതുങ്ങിയിരുന്ന ബൂഗാലൂവും ലോക്ക് ഡൗണ്‍ പ്രതിഷേധങ്ങളോടെ വെളിച്ചത്തേക്ക് വരികയായിരുന്നു. കൊവിഡ് കാലം ബൂഗാലൂവിന്‍റെ വളര്‍ച്ചയ്ക്ക് ഊര്‍ജമാകുകയായിരുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ, ദുര്‍ഭരണത്തെക്കുറിച്ചും പോലീസ് ക്രൂരതകളെക്കുറിച്ചും പറഞ്ഞ് ആളുകളെ തെരുവിലിറക്കുകയായിരിക്കുകയായിരുന്നു ഇവര്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്