കൊളംബോ: ശ്രീലങ്കയുടെ മുൻ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ രാജ്യത്തെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാജപക്സെ കുടുംബം നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) മികച്ച ജയം നേടിയതിന് പിന്നാലെയാണ് രാജപക്സെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
74കാരനായ എസ്എൽപിപി നേതാവിന്‍റെ നേതൃത്വത്തിൽ ശ്രീലങ്കയുടെ 9ാം പാർലമെന്‍റാണ് നിലവിൽ വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ ഇളയ സഹോദരൻ ഗോതാബയ രാജപക്‌സെയാണ് നിലവിൽ രാജ്യത്തെ പ്രസിഡന്‍റ്. രണ്ടു പതിറ്റാണ്ടുകളായി രാജപക്‌സെ കുടുംബം ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി വരുന്നുണ്ട്.
Also Read: പകർച്ചവ്യാധികൾ വേട്ടയാടുന്ന ചൈന; രണ്ടാമത്തെ ബ്യൂബോണിക് പ്ലേഗ് മരണം; ലോകം ആശങ്കയിൽ
ഓഗസ്റ്റ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് സീറ്റുകളും നേടിയാണ് മഹീന്ദ രാജപക്സെയുടെ വിജയം. 225-ല്‍ 145 സീറ്റുകളാണ് എസ്എല്‍പിപി നേടുന്നത്. സഖ്യകക്ഷികള്‍ക്കും അഞ്ചു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ 2005 മുതല്‍ 2015 വരെയായിരുന്നു മഹീന്ദ രാജപക്സെ രാജ്യത്തെ പ്രസിഡന്‍റായിരുന്നത്.
മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി)ക്കാണ് തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ഒറ്റ സീറ്റില്‍ മാത്രമാണ് യുഎന്‍പിക്ക് വിജയിക്കാനായത്. യുഎന്‍പി പിളര്‍ത്തി മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികൂടിയായിരുന്ന സജിത് പ്രേമദാസ രൂപവത്കരിച്ച സമാഗി ജന ബലവേഗയാണ് 54 സീറ്റുകളോടെ രണ്ടാമതെത്തിയിരുന്നു.