ആപ്പ്ജില്ല

ചൈന സഹായിച്ച് പൊറുതി മുട്ടിയ മാലി ഇന്ത്യയുടെ സഹായം തേടുന്നു

ചൈനീസ് സഹായം വഴി പൂര്‍ത്തിയാക്കിയ പദ്ധതികള്‍ സര്‍ക്കാര്‍ വിലയിരുത്തുന്നു

ആൽബിൻ കുര്യൻ | Samayam Malayalam 26 Nov 2018, 2:17 pm
ന്യൂഡൽഹി: ചൈനയുടെ വിദേശസഹായം മൂലം കടം കുമിഞ്ഞു കൂടി നട്ടം തിരിയുന്ന മാലിദ്വീപ് ഒടുവിൽ സാമ്പത്തികസാഹായത്തിനായി ഇന്ത്യയെ സമീപിക്കുന്നു. വൻതുകകളുടെ വായ്പാസഹായം മൂലം രാജ്യത്ത് വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്ന അവസ്ഥയിലാണ് മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് ഇന്ത്യൻ നേതാക്കളെ കാണുന്നത്.
Samayam Malayalam modi_solih.


അബ്ദുള്ള യാമീന്‍റെ നേതൃത്വത്തിലുള്ല മുൻ സര്‍ക്കാര്‍ വരുത്തി വെച്ച കടബാധ്യതയെക്കുറിച്ച് പഠിച്ചുവരികയാണെന്ന് അബ്ദുള്ള ഷാഹിദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നിലവിലുള്ള സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ ഇന്ത്യ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ശുദ്ധജലക്ഷാമം, മലിനജന നിര്‍മാര്‍ജനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയ്ക്ക് തങ്ങളെ സഹായിക്കാൻ സാധിക്കുമെന്നുമായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുൻപായിരുന്നു ഷാഹിദിന്‍റെ പ്രതികരണം.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മാലിദ്വീപ് പ്രതിനിധി സംസാരിക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത മാസം മാലിദ്വീപ് പ്രസിഡന്‍റായ ഇബ്രാഹിം സോലിഹ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഷാഹിദിന്‍റെ സന്ദര്‍ശനം.

ഷാഹിദിന്‍റെ അഭിപ്രായത്തിൽ, സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ചൈനയിൽ നിന്ന് വാങ്ങിയ കടം മാത്രമല്ല, പൂര്‍ത്തിയാക്കാൻ പോലും സാധിക്കാതിരുന്ന സ്വകാര്യ പദ്ധതികള്‍ക്ക് ചൈനീസ് വായ്പ ലഭിക്കാൻ സര്‍ക്കാര്‍ നല്‍കിയ ഉറപ്പും മാലി സര്‍ക്കാരിനെ കുഴപ്പത്തിൽ ചാടിച്ചിട്ടുണ്ട്.

ഭീമമായ കടബാധ്യതയിൽ ഇളവ് പ്രതീക്ഷിച്ച് ചൈനീസ് നേതാക്കളെ കാണാനുള്ള പുറപ്പാടിലാണ് മാലിദ്വീപ്. അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ മറ്റു സാമ്പത്തികസഹായങ്ങളും നല്‍കി ഇന്ത്യൻ മഹാസമുദ്രത്തിനു ചുറ്റുമുള്ല രാജ്യങ്ങളെ കടക്കെണിയിൽ ചാടിച്ച് തങ്ങളുടെ വരുതിയിൽ നിര്‍ത്താനുള്ള തന്ത്രവും ചൈന പയറ്റുന്നുണ്ട്. വൻപദ്ധതികള്‍ക്ക് വായ്പ നല്‍കിയ ഇനത്തിൽ വായ്പയുടെ ഒരു ശതമാനവും അതിനു പുറമെ കമ്മീഷനും യമീൻ സര്‍ക്കാര്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതു കണക്കിലെടുത്ത്, അടുത്തിടെ ഉദ്ഘാടനം ചെയ്ത ചൈന - മാലിദ്വീപ് ഫ്രണ്ട്ഷിപ്പ് പാലത്തിന്‍റെ പദ്ധതിച്ചെലവിലുണ്ടായ ഭീമമായ വര്‍ദ്ധനവിനെയും നിലവിലെ സര്‍ക്കാര്‍ സംശയത്തോടെയാണ് കാണുന്നത്. ഇതിനു പുറമെ മുൻസര്‍ക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ പല പദ്ധതികളുടെയും ചെലവ് പുതിയ സര്‍ക്കാര്‍ വിലയിരുത്തുകയാണ്.

അതേസമയം ചൈനയുമായുള്ള ബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കാൻ മാലിദ്വീപിന് ഉദ്ദേശമില്ലെന്നാണ് ഷാഹിദിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. യമീൻ ഒരു രാജ്യത്തെ മറ്റൊരു രാജ്യത്തിനെതിരെ ആയുധമാക്കുകയായിരുന്നുെന്നും എന്നാൽ ഇന്ത്യയ്ക്ക് ചൈനയാകാനോ ചൈനയ്ക്ക് ഇന്ത്യയാകാനോ കഴിയില്ലെന്നയിരുന്നു ഷഹീദിന്‍റെ അഭിപ്രായം. ഞങ്ങളുടെ അയൽപ്പക്കത്തിന് മുൻഗണന കൊടുക്കുക എന്നതാണ് പ്രധാനം. ഷഹീദ് വിശദീകരിക്കുന്നു.

ഇന്ത്യയിൽ നിന്നുള്ളവര്‍ക്ക് മാലിദ്വീപിലും മാലിദ്വീപ് സ്വദേശികള്‍ക്ക് ഇന്ത്യയിലും എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുന്ന വിസ കരാറും ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിടും.
ഓതറിനെ കുറിച്ച്
ആൽബിൻ കുര്യൻ
സമയം മലയാളം വാർത്താ പോർട്ടലിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് ആൽബിൻ കുര്യൻ. ആറു വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമായ ആൽബിൻ രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം ബിരുദാന്തര ഡിപ്ലോമ നേടി. പത്ത് വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ആൽബിൻ മുൻപ് പബ്ലിക് റിലേഷൻസ് മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്