ആപ്പ്ജില്ല

നാസ സഞ്ചാരികള്‍ക്ക് നേരിടേണ്ടത് കാൻസര്‍ ഭീഷണി; ചന്ദ്രനിൽ ഭൂമിയുടെ 1000 ഇരട്ടി വരെ റേഡിയേഷനെന്ന് പഠനം

മനുഷ്യരെ ചന്ദ്രനിലെത്തിച്ചുള്ള വിപുലമായ പദ്ധതികള്‍ക്ക് നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജൻസികള്‍ ഒരുങ്ങുന്നതിനിടെയാണ് നിര്‍ണായക കണ്ടെത്തൽ.

Samayam Malayalam 26 Sept 2020, 9:20 am
ഭാവിയിൽ ചന്ദ്രനിൽ കാലുകുത്താനായി പുറപ്പെടുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് കുറച്ചധികം സുരക്ഷാ ക്രമീകരണങ്ങള്‍ വേണ്ടി വരും. ഭൂമിയെ അപേക്ഷിച്ച് പലമടങ്ങ് കൂടുതൽ റേഡിയേഷൻ ചന്ദ്രനിൽ വെച്ച് മനുഷ്യശരീരത്തിൽ ഏൽക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തി 52 വര്‍ഷം കഴിയുമ്പോഴാണ് ചാന്ദ്രദൗത്യത്തിൽ ഏര്‍പ്പെടുന്നവര്‍ നേരിടാൻ സാധ്യതയുള്ള ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.
Samayam Malayalam measurements from chinese lander proves lunar astronauts will face hazardous radiation on moon
നാസ സഞ്ചാരികള്‍ക്ക് നേരിടേണ്ടത് കാൻസര്‍ ഭീഷണി; ചന്ദ്രനിൽ ഭൂമിയുടെ 1000 ഇരട്ടി വരെ റേഡിയേഷനെന്ന് പഠനം



വിവരം നൽകിയത് ചൈനയുടെ ചാങ്ഇ 4

ഭൂമിയെ ഒരിക്കലും അഭിമുഖീകരിക്കാത്ത ചന്ദ്രൻ്റെ മറുവശത്ത് ഇറങ്ങിയ ചൈനീസ് ലാൻഡറാണ് ചന്ദ്രോപരിതലത്തിലെ റേഡിയേഷൻ സംബന്ധിച്ച് ആദ്യമായി പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നാണ് വാര്‍ത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിൻ്റെ റിപ്പോര്‍ട്ട്. ചന്ദ്രനിലേയ്ക്ക് മനുഷ്യരെ അയയ്ക്കാൻ പദ്ധതി തയ്യാറാക്കുന്ന നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഗവേഷണ ഏജൻസികള്‍ക്ക് മുന്നറിയിപ്പാണ് ഈ പഠനം. ഭൂമിയെ ചുറ്റുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് റേഡിയേഷൻ താങ്ങാൻ കഴിയുന്ന സംവിധാനങ്ങള്‍ ഭാവിയിൽ ചാന്ദ്രസഞ്ചാരികള്‍ ധരിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ചൈനയുടെ മൂൺ ലാൻഡറായ ചാങ്ഇ 4 നല്‍കിയ വിവരങ്ങള്‍ ശേഖരിച്ച് ചൈനീസ് - ജര്‍മൻ സംയുക്തസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് യുഎസ് ജേണലായ സയൻസ് അഡ്വാൻസിൽ പ്രസിദ്ധീകരിച്ചത്.

​ഭൂമിയുടെ 1000 ഇരട്ടി റേഡിയേഷൻ!

ഭൂമിയിൽ ഉള്ളവരെ അപേക്ഷിച്ച് ചാന്ദ്രസഞ്ചാരികള്‍ക്ക് 200 മുതൽ 1000 മടങ്ങ് വരെ റേഡിയേഷൻ ഏൽക്കുമെന്നാണ് പുതിയ പഠനം. ട്രാൻസ് അറ്റ്ലാൻ്റിക് പാതയിൽ സഞ്ചരിക്കുന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് ഏൽക്കുന്നതിൻ്റെ പത്ത് മടങ്ങ് അധികമാണ് ചന്ദ്രനിലെ റേഡിയേഷൻ എന്നും ജര്‍മനിയിലെ കിയൽ ക്രിസ്റ്റ്യൻ ആൽബ്രച്റ്റ്സ് സര്‍വകലാശാലയിലെ ഫിസിസിസ്റ്റായ റോബര്‍ട്ട് വിമ്മര്‍ ഷ്വെയ്ൻഗ്രബര്‍ വ്യക്തമാക്കി. "റേഡിയേഷൻ എത്രത്തോളമുണ്ടാകുമെന്ന് കണക്കുകൂട്ടാനുള്ള അളവുകോലാണ് നമുക്ക് ലഭിച്ച വിവരങ്ങള്‍. ഈ അര്‍ത്ഥത്തിൽ ഇത് വലിയ നേട്ടമാണ്." ജര്‍മൻ ബഹിരാകാശ ഏജൻസിയുടെ ആരോഗ്യവിഭാഗത്തിലെ ഫിസിസിസ്റ്റായ തോമസ് ബെര്‍ഗര്‍ വ്യക്തമാക്കി.

​സഞ്ചാരികള്‍ നേരിടേണ്ട ഭീഷണി ക്യാൻസര്‍

ഭൂമിയെ അപേക്ഷിച്ച് ചന്ദ്രോപരിതലത്തിൽ വൻതോതിൽ റേഡിയേഷൻ നേരിടുമെന്ന സാഹചര്യത്തിൽ കാൻസര്‍ ആയിരിക്കും ചാന്ദ്രസഞ്ചാരികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യശരീരത്തിന് ഇത്രയധികം റേഡിയേഷൻ താങ്ങാൻ സാധിക്കില്ലെന്നും അതിനായി കൂടുതൽ സജ്ജീകരണങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും റോബര്‍ട്ട് വാര്‍ത്താ ഏജൻസിയോട് ഇമെയിലിൽ വ്യക്തമാക്കി. ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ അരികുകള്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും റേഡിയേഷൻ ഏതാണ്ട് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ചുരുക്കത്തിൽ, എത്രത്തോളം കുറച്ച് ആകാശം കാണുന്നുവോ അത്രയും നല്ലതായിരിക്കും. കാരണം അതാണ് റേഡിയേഷൻ്റെ പ്രധാന ഉറവിടം." അദ്ദേഹം പറഞ്ഞു.

പഴയ അനുമാനങ്ങള്‍ തെറ്റല്ല

ചന്ദ്രോപരിതരലത്തിലെ റേഡിയേഷൻ സംബന്ധിച്ച് മുൻപുണ്ടായിരുന്ന അനുമാനങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് പുതിയ കണ്ടെത്തൽ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു പതിറ്റാണ്ടിലേറെയായി ചന്ദ്രനെ ചുറ്റുന്ന നാസയുടെ ഓര്‍ബിറ്ററിൽ നിന്ന് ലഭിച്ച കണക്കുകള്‍ "ഏതാണ്ട് പൂര്‍ണമായും ശരിവെക്കുന്നതാണ്" ചൈനീസ് ലാൻഡറിൽ നിന്നുള്ള കണക്കുകള്‍ എന്ന് ഹൂസ്റ്റൺ സ്പേസ് സെൻ്ററിലെ സ്പേസ് റേഡിയേഷൻ വിദഗ്ധയായ കെറി ലീ പറഞ്ഞു. മനുഷ്യരെ ചന്ദ്രനിലിറക്കി രണ്ട് മാസം വരെ നീളുന്ന ദൗത്യത്തിനായി നാസ തയ്യാറെടുക്കുന്നതിനിടയിലാണ് പുതിയ പഠനം പുറത്തു വരുന്നത്. ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി രണ്ട് ചാന്ദ്രസഞ്ചാരികളെ ചന്ദ്രോപരിതലത്തിൽ ഇറക്കാനും അവിടെ ബേസ് ക്യാംപ് തയ്യാറാക്കി ഒന്നോ രണ്ടോ മാസം ചന്ദ്രനിൽ തങ്ങാനുമാണ് നാസ പദ്ധതിയിടുന്നത്. അര നൂറ്റാണ്ട് മുൻപ് നടന്ന അപ്പോളോ ദൗത്യത്തിൽ സഞ്ചാരികള്‍ ഇതിന്‍റെ പകുതി കാലയളവ് മാത്രമായിരുന്നു ചന്ദ്രനിൽ തങ്ങിയത്.

Also Read: ഇമ്രാന്‍ ഖാന്‍റെ വിമര്‍ശനം പ്രതിഷേധിച്ച് യുഎന്നില്‍ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി

രണ്ട് മാസം ചന്ദ്രനിൽ തങ്ങാൻ നാസ ശാസ്ത്രജ്ഞര്‍

2024 അവസാനത്തോടു കൂടി മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനും 2030നു ശേഷം ഇതേ ദൗത്യം ചൊവ്വാ ഗ്രഹത്തിൽ ആവര്‍ത്തിക്കാനുമാണ് നാസ പദ്ധതിയിടുന്നത്. ഈ പദ്ധതി വേഗത്തിൽ നടപ്പാക്കാൻ വൈറ്റ് ഹൗസ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സ‍ഞ്ചാരികളുമായി പോകുന്ന ഓറിയോൺ ക്രൂ ക്യാപ്സ്യൂളുകളിൽ റേഡിയേഷൻ മാപിനികളും സുരക്ഷിതമായ താമസസ്ഥലവും ഉണ്ടാകുമെന്നാണ് നാസ പറയുന്നത്. ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡര്‍ നിര്‍മിക്കാനുള്ള ദൗത്യത്തിലാണ് മൂന്ന് കോര്‍പ്പറേറ്റ് കമ്പനികള്‍. ഇതിനു നാസയുടെ മേൽനോട്ടവുമുണ്ട്.

ആദ്യ ആര്‍ട്ടെമിസ് ദൗത്യത്തിൽ സഞ്ചാരികള്‍ ലാൻഡറിനുള്ളിൽ തന്നെയാകും കഴിയുക. എന്നാൽ ചന്ദ്രനിലെ മണ്ണ് ഉപയോഗിച്ച് 80 സെന്‍റിമീറ്ററോളം കനത്തിലുള്ള 'കോട്ടകള്‍' നിര്‍മിക്കുന്നതാണ് മികച്ച മാര്‍ഗമെന്നാണ് ജര്‍മൻ ഗവേഷകര്‍ പറയുന്നത്. ഭിത്തികള്‍ക്ക് ഇതിനെക്കാള്‍ കട്ടി കൂട്ടിയാൽ റേഡിയേഷൻ വര്‍ധിക്കുമെന്ന പ്രശ്നമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച്ചത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്