ആപ്പ്ജില്ല

"സംശയം വേണ്ട, പിന്നിൽ ഇന്ത്യയാണ്": കറാച്ചി ആക്രമണത്തിൽ ആരോപണവുമായി ഇമ്രാൻ

കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമിച്ച അക്രമികള്‍ ആറു പേരെയാണ് വധിച്ചത്. ബലൂചിസ്ഥാൻ വിഘടനവാദ സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

Samayam Malayalam 30 Jun 2020, 9:32 pm
ഇസ്ലാമാബാദ്: കറാച്ചിയിൽ 10 പേരുടെ മരണത്തിന് ഇടയാക്കിയ സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമണത്തിന് പിന്നിൽ ഇന്ത്യയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് പാര്‍ലമെൻ്റിലായിരുന്നു ഇമ്രാൻ ഖാൻ്റെ പ്രതികരണം. ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല എന്നായിരുന്നു ഇമ്രാൻ ഖാൻ്റെ വാക്കുകള്‍.
Samayam Malayalam പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ


എന്നാൽ ഇന്ത്യയ്ക്കെതിരായ ആരോപണത്തിൽ കൂടുതൽ വിശദാംശങ്ങള്‍ പുറത്തു വിടാൻ ഇമ്രാൻ തയ്യാറായില്ല. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി ഇന്ത്യയ്ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

നാല് സുരക്ഷാ ജീവനക്കാരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു സാധാരണക്കാരനുമായിരുന്നു കറാച്ചിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ നാലു തോക്കുധാരികളും കൊല്ലപ്പെട്ടു. എന്നാൽ ആക്രമണത്തിൽ ഇന്ത്യയുടെ പേര് വലിച്ചിഴച്ച പാക് വിദേശകാര്യമന്ത്രിയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. പ്രസ്താവന അസംബന്ധമാണെന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ വക്താവിൻ്റെ മറുപടി.

Also Read: 'ഞങ്ങൾ കൊറോണയ്ക്ക് മരുന്നുണ്ടാക്കിയിട്ടില്ല': കേസെടുത്തതിനു പിന്നാലെ മലക്കം മറിഞ്ഞ് പതഞ്ജലി

അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആര്‍മി ഏറ്റെടുത്തതായി വാര്‍ത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിൻ്റെ മാതൃകയിൽ ആക്രമണം നടത്താനും ആളുകളെ തട്ടിയെടുക്കാനുമായിരുന്നു വിഘടനവാദികള്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Also Read: ബ്രോഡ്‍‍വേയിലെ വ്യാപാരികൾക്ക് കൊവിഡ്; കടകൾ അടപ്പിച്ച് ജില്ലാ ഭരണകൂടം

സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിനുള്ളിലേയ്ക്ക് കടക്കാൻ ശ്രമിച്ച അക്രമികളെ സുരക്ഷാ ജീവനക്കാരാണ് വധിച്ചത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് പാക് മാധ്യമമായ ഡോണിൻ്റെ റിപ്പോര്‍ട്ട്. ഒരു വാഹനത്തിനു മുകളിൽ കയറി നിന്ന് ഗ്രനേഡ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ദീര്‍ഘസമയം ആക്രമണം നടത്താൻ ആവശ്യമായ ആയുധങ്ങള്‍ അക്രമികളുടെ കൈയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്