ആപ്പ്ജില്ല

ടിക് ടോക്ക് നിരോധിക്കാനുള്ള നീക്കവുമായി ജപ്പാൻ; കാരണങ്ങൾ നിസാരമല്ല, പ്രധാനമന്ത്രിയുമായി ചർച്ച നടത്തി

ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസുരക്ഷ ഉൾപ്പെടെയുള്ള ഗുരുതരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പല രാജ്യങ്ങളും ടിക് ടോക്കിനെതിരെ രംഗത്ത് വന്നത്

Samayam Malayalam 30 Jul 2020, 12:35 pm
ടോക്കിയോ: ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിൻ്റെ ഉടമസ്ഥതയിലുള്ള വീഡിയോ ആപ്പായ ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം ജപ്പാനിൽ ശക്തമാകുന്നു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ജനപ്രതിനിധികളും നേതാക്കളുമാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് കൈമാറിയതായി ജപ്പാനീസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam ടിക് ടോക്ക്
ടിക് ടോക്ക്


Also Read: ഇന്ത്യയ്ക്കു പിന്നാലെ ടിക്ടോക് നിരോധിക്കാൻ പാകിസ്ഥാനും; കാരണം മറ്റൊന്ന്

രാജ്യസുരക്ഷ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ടിക് ടോക്കിനെതിരെ ജനപ്രതിനിധികൾ ഉന്നയിച്ചത്. രാജ്യത്തെ വിവരങ്ങൾ ടിക് ടോക്ക് മുഖേനെ ചൈന ചോർത്തുകയാണ്. ജപ്പാൻ്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിത്. വിവരങ്ങൾ പുറത്താകുന്ന സാഹചര്യം കണക്കിലെടുത്ത് ആപ്പിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി വ്യക്തമാക്കി.

ടിക് ടോക്ക് വഴി വ്യക്തിഗത വിവരങ്ങളും ചോർത്തപ്പെടാം. പുതിയ സാഹചര്യങ്ങളിൽ വിവരങ്ങൾ ശേഖരിക്കപ്പെടുന്ന കാര്യത്തിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നുണ്ട്. സോഫ്‌റ്റ്‌വെയറുകൾ ഉൾപ്പെടെയുള്ള മാർഗങ്ങളാണ് ഇതിനായി ഉപയോഗിക്കുക. വിവിധ മാർഗങ്ങളിലൂടെ വിവരങ്ങൾ ചോർത്തപ്പെട്ടേക്കാം. ദേശീയ സുരക്ഷാ ആശങ്കകൾ സംബന്ധിച്ച കാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ലാതെ മുന്നോട്ട് പോകുമെന്നും അമാരി പറഞ്ഞു.

Also Read: 'ഇസ്ലാമിനെ അധിക്ഷേപിച്ചു'; കോടതിയിലെത്തിച്ച മുസ്ലിം യുവാവിനെ വെടിവെച്ചു കൊന്നു

ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തു. ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് പല രാജ്യങ്ങളും കടക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുകയും ചെയ്‌തു. ടിക് ടോക്ക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും നീങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. ടിക് ടോക്കിലൂടെ സദാചാരവിരുദ്ധവും അശ്ലീലം കലർന്നതുമായ വീഡിയോകൾ പ്രചരിക്കുന്നുവെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്