വാക്‌സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയം
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ മനുഷ്യരിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ChAdOx1 nCoV-19 എന്ന വാക്‌സിൻ 1,077 പേരിലാണ് പരീക്ഷണം നടത്തിയത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചു. ആദ്യഘട്ട പരീക്ഷണം മാത്രമാണ് വിജയമായത്. അടുത്ത രണ്ട് ഘട്ടങ്ങളിൽ കൂടി വിജയം കാണേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. പതിനായിരത്തിലേറെ പേരിലാണ് അടുത്തഘട്ടം പരീക്ഷണം നടത്തേണ്ടത്. ഈ പരീക്ഷണം നടത്തിയതിന് ശേഷം മാത്രമേ വാക്‌സിൻ വിപണിയിലെത്തൂ. സെപ്‌റ്റംബർ മാസത്തോടെ വാക്‌സിൻ എല്ലാ രാജ്യങ്ങളിലും എത്തിക്കാനും രോഗികൾക്ക് നൽകാനും കഴിയുമെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
കൊവിഡിനെ ചെറുക്കാൻ ഒരൊറ്റ വാക്‌സിന് കഴിയുമോ?
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിൻ പരീക്ഷണം വിജയകരമായത് സ്വാഗതാർഹമാണെങ്കിലും ആസങ്കകളും ശക്തമാണ്. ഒരു വാക്‌സിൻ മൂലം 200ലധികം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡിനെ പ്രതിരോധിക്കാൻ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. വാക്‌സിൻ്റെ ഉത്പാദനവും വിതരണവും സംബന്ധിച്ച നാല് ആശങ്കകളുണ്ട്. ഇത്രയും രാജ്യങ്ങൾക്കായി വാക്‌സിൻ തയ്യാറാക്കാൻ എത്ര സമയമെടുക്കും, ഫലപ്രാപ്‌തി നൂറ് ശതമാനം ഉറപ്പിക്കാൻ കഴിയുമോ?, എത്രത്തോളം വാക്‌സിനുകൾ തയ്യാറാക്കി അതിവേഗം വിവിധ രാജ്യങ്ങളിലെത്തിക്കാൻ കഴിയും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
ചില വൈറസുകളുടെ സ്വഭാവം ഇങ്ങനെ
ചില വൈറസുകൾക്ക് രോഗികളുടെ പ്രതിരോധ ശക്തിയെ കൂടുതൽ കരുത്തുള്ളതാക്കാൻ കഴിയും. ഇതോടെ വൈറസുകൾ അതിവേഗം ശരീരത്തിലെത്തുന്നത് തടയും. വാക്‌സിൻ ഉപയോഗിച്ച് വിജയം കണ്ടാലും വീണ്ടും രോഗബാധ ഉണ്ടാകുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല. മരണനിരക്ക് കുറയ്‌ക്കുന്നതിനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താനും ഇത്തരം വാക്‌സിനുകൾ സഹായിക്കുമെന്നതിൽ തർക്കമില്ല.
കൊവിഡ് ആശങ്കകൾ ഇങ്ങനെയും
കൊറോണ വൈറസിൻ്റെ സ്വഭാവം എത്ര വേഗത്തിൽ മാറുന്നു എന്നത് പ്രധാനമാണ്. കൊവിഡ്-19 ഒറ്റപ്പെട്ട വൈറസാണെങ്കിലും അതിവേഗം അതിൻ്റെ സ്വഭാവം മാറുമെന്ന പഠനങ്ങളുമുണ്ട്. പലവിധത്തിൽ വൈറസ് പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യും. സാർസ് പോലെയുള്ള വൈറസുകൾ ഈ സ്വഭാവം പ്രകടിപ്പിക്കുന്നില്ല. സാർസിനെതിരായ വാക്‌സിൻ ദീർഘകാലാടിസ്ഥാനത്തിൽ വിജയകരമാണ്. എന്നാൽ കൊറോണ വൈറസിൻ്റെ കാര്യത്തിൽ മറിച്ചാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വാക്‌സിൻ സ്വന്തമാക്കുന്നിൽ മത്സരമുണ്ടാകും?
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ വിജയിച്ചാൽ അവ സ്വന്തമാക്കാൻ ലോക ശക്തികൾ മുന്നോട്ട് വരും. കൂടുതൽ പണം നൽകാൻ മടിയുള്ളവരായി ആരുമുണ്ടാകില്ല. അങ്ങനെ സംഭവിക്കുമ്പോൾ മറുവശത്ത് രോഗബാധിതരുടെ എണ്ണം കൂറ്റിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനൊപ്പം കോടിക്കണക്കിനാളുകളിൽ കുത്തിവെപ് നടത്താൻ കൂടുതൽ മരുന്നുകൾ ആവശ്യമാണ്. കൊറോണ വൈറസിൻ്റെ സ്വഭാവം മാറുന്ന സാഹചര്യത്തിൽ വാക്‌സിൻ വിജയിപ്പിക്കുക വെല്ലുവിളിയാണ്. മാസങ്ങൾക്ക് ശേഷമാകും എല്ലയിടത്തും വാക്‌സിൻ എത്തുക എന്നതാണ് ഇതിന് കാരണം. കോടിക്കണക്കിനാളുകൾക്ക് മരുന്ന് ആവശ്യമായി വരുകയും ചെയ്യും. വാക്‌സിൻ ദീർഘകാലത്തേക്ക് വാങ്ങി കൂട്ടുമ്പോൾ വൈറസിന് മാറ്റം സംഭവിച്ചാൽ രോഗമുക്തിയുണ്ടാകുന്ന കാര്യം സംശയകരമാണ്.
വാക്സിൻ ഉത്പാദനം രാജ്യങ്ങൾ ശക്തമാക്കണം
കൊവിഡ് വാക്‌സിൻ പരീക്ഷണം കൂടുതൽ രാജ്യങ്ങൾ തുടരുകയാണ് ആവശ്യം. ഒരോ രാജ്യങ്ങളിലെ സാഹചര്യങ്ങളും ജനങ്ങളുടെ പ്രതിരോധ ശേഷി നിർണ്ണയിച്ച് വാക്‌സിൻ വികസിപ്പിക്കുന്നതിലായിരിക്കും ശാശ്വതമായ വിജയമുണ്ടാകുക. പലവിധ രോഗങ്ങൾ ഉള്ളവരിലാണ് കൊവിഡ് ബാധ ശക്തമാകുന്നത്. പല രാജ്യങ്ങളിലും ഈ സാഹചര്യം വ്യത്യസ്‌തമാണ്. വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ തുടരുകയാണ് ആവശ്യം. പഠന വിവരങ്ങൾ പരസ്‌പരം കൈമാറുന്നതിലൂടെയും ഒന്നിലധികം വാക്‌സിനുകൾ വികസിപ്പിക്കുന്നതുമായിരിക്കും കൊവിഡ്-19 ഭീഷണിയിൽ നിന്നും രക്ഷ നേടാൻ രാജ്യങ്ങളെ സഹായിക്കുക.