ഇത് ആദ്യപതിപ്പിലും ഭീകരമായ വൈറസാണോ?
കൊവിഡ് 19 രോഗം പരത്തുന്ന സാര്‍സ് കോവ് 2 വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചാണ് പുതിയ വകഭേദമുണ്ടായിരിക്കുന്നത്. വൈറസുകളെ സംബന്ധിച്ചിടത്തോളം ഇത്തരം വകഭേദങ്ങള്‍ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ബി.1.1.7 എന്നാണ് പുതിയ വകഭേദഗത്തിന് നല്‍കിയിരിക്കുന്ന പേര്. അതുകൊണ്ടു തന്നെ ഈ വൈറസ് പരത്തുന്നത് മറ്റേതെങ്കിലും രോഗമാകുന്നില്ല. രോഗലക്ഷണങ്ങളിലും മാറ്റങ്ങളില്ലെന്നാണ് ഇതുവരെയുള്ള വിവരം. ഈ വകഭേദം മുൻപു തന്നെ രൂപപ്പെട്ടിരുന്നെങ്കലും ഡിസംബറിലാണ് ഇതിൻ്റെ വ്യാപനം ശ്രദ്ധയിൽപ്പെട്ടത്.
എന്തുകൊണ്ടാണ് ഈ വൈറസ് ഭീഷണിയാകുന്നത്?
പുതിയ കൊവിഡ് 19 വകഭേദഗം അതിവേഗം പടരുന്നുവെന്നതാണ് ആശങ്കാജനകമായ കാര്യം. തെക്കൻ ഇംഗ്ലണ്ടിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഈ വകഭേദം ഇതിനോടകം തന്നെ പലരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. വൈറസിന് മനുഷ്യകോശങ്ങളിലേയ്ക്ക് പറ്റിപ്പിടിക്കാൻ കൂടുതൽ കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനു രോഗവ്യാപനശേഷിയും കൂടുതലാണ്. അതേസമയം, ലണ്ടൻ പോലുള്ള തിരക്കേറിയ മേഖലകളിൽ കണ്ടെത്തിയതു കൊണ്ട് ഈ വകഭേദഗം മറ്റുള്ളവയെ അപേക്ഷിച്ച് അതിവേഗം പടരുന്നുവെന്ന പ്രതീതിയുണ്ടാക്കുക മാത്രമാണനെ്നും റിപ്പോര്‍ട്ടുകളുണ്ട്. പഴയ കൊവിഡ് 19 വൈറസിനെ അപേക്ഷിച്ച് 50 ശതമാനം മുതൽ 70 ശതമാനം വരെ പുതിയതിന് അധികരോഗവ്യാപനശേേഷിയുണ്ടെന്നാണ് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഗവേഷകര്‍ പറയുന്നത്.
കുട്ടികളെയും ബാധിക്കാം
മുൻപ് കൊവിഡ് 19 കുട്ടികളിൽ ബാധിക്കാൻ സാധ്യത കുറവായിരുന്നെങ്കിൽ പുതിയ വകഭേദഗത്തിന് കുട്ടികളിലും എളുപ്പത്തിൽ രോഗമെത്തിക്കാൻ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പരീക്ഷണങ്ങള്‍ തുടരുകയാണ്. എന്നാൽ ഈ വകഭേദഗത്തെ പ്രതിരോധിക്കാനും മാസ്കും കൈകള്‍ വൃത്തിയാക്കലും സാമൂഹിക അകലവും തന്നെയാണ് പ്രതിവിധിയെന്നും ഗവേഷകര്‍ വ്യക്തമാക്കി.
രോഗതീവ്രത കൂടുതലോ?
അതസമയം, പുതിയ കൊവിഡ് 19 വൈറസ് കൂടുതൽ തീവ്രമായി രോഗം പടര്‍ത്തുമെന്നതിനു ഇതുവരെ തെളിവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. അതിനാൽ തന്നെ പുതിയ വൈറസ് ബാധിച്ചാലും ശരീരത്തിലുണ്ടാകുന്ന കൊവിഡ് 19 ബാധയുടെ തീവ്രത പഴയതിനു സമമായിരിക്കാനാണ് സാധ്യത. എന്നാൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം വൈറസ് ബാധിച്ചവരിൽ രോഗലക്ഷണങ്ങള്‍ കൂടുതലായി കണ്ടിരുന്നു. അതിനാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
പുതിയ വകഭേദം ഇന്ത്യയിലെത്തിയോ?
ഓസ്ട്രേലിയയും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങളിൽ പുതിയ കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും ഈ വകഭേദം ഇതുവരെ ഇന്ത്യയിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ മുൻകരുതൽ നടപടിയെന്ന നിലയിൽ യുകെയിൽ നിന്നുള്ള വിമാനങ്ങള്‍ ഇന്ത്യ വിലക്കിയിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളും പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. യുകെയിൽ നിന്ന് ഇന്നും ഇന്നലെയുമായി ഡൽഹിയിലും ചെന്നൈയിലും വിമാനമിറങ്ങിയ ഏതാനും പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിൽ തുടരുകയാണ്. ഇവര്‍ക്ക് ബാധിച്ചിരിക്കുന്നത് പുതിയ വകഭേദമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.