ഹോം നഴ്സായിരിക്കെ മോഷണം
(Photo:Facebook)
ഹോം നഴ്സായി ജോലി ചെയ്തിരുന്ന റൂത്ത് ഫോർട്ട് എന്ന നാൽപ്പത്തൊന്നുകാരി താൻ നടത്തിയ മോഷണമാണ് ഉറക്കത്തിനിടെ വിളിച്ച് പറഞ്ഞത്. വീൽചെയറിലായിരുന്ന ഒരു സ്ത്രീയുടെ കൈയ്യിൽ നിന്നും 7,200 പൗണ്ടായിരുന്നു ഇവർ മോഷ്ടിച്ചിരുന്നത്. മോഷണ വിവരം ആരോടും പങ്കുവെക്കാതിരുന്ന ഇവർ പണവും ആദ്യമൊന്നും പുറത്തെടുത്തില്ല. എന്നാൽ അതുകൊണ്ടൊന്നും സത്യം മറച്ചുവെയ്ക്കാൻ റൂത്തിന് കഴിഞ്ഞില്ല. ഉറക്കത്തിനിടെ താൻ ചെയ്ത മോഷണത്തെക്കുറിച്ച് റൂത്ത് പിറുപിറത്തത് സമീപത്തുണ്ടായിരുന്ന ഭർത്താവ് ആന്‍റണി ഫോർട്ട് എന്ന അറുപത്തൊന്നുകാരൻ ശ്രദ്ധിക്കുകയായിരുന്നു. ഞെട്ടിക്കുന്ന മോഷണ വിവരം അറിഞ്ഞ ഇയാളാകാട്ടെ മറ്റൊന്നും ആലോചിക്കാതെ പോലീസിനെ വിളിക്കുകയും ചെയ്തു.
നിയമത്തിന് മുന്നിലേക്ക്
വീൽ ചെയറിലായിരുന്ന സ്ത്രീയെ പരിചരിക്കാൻ പോകാറുണ്ടായിരുന്ന റൂത്ത് ഈ സമയത്താണ് മോഷണം നടത്തിയതെന്നാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്. മോഷണ വിവരം വളരെ രഹസ്യമാക്കിവെക്കാൻ റൂത്തിന് കഴിഞ്ഞെങ്കിലും ഉറങ്ങിക്കിടക്കവെ ആ സത്യം പുറത്ത് വരികയായിരുന്നു. ഭാര്യയുടെ വായിൽ നിന്ന് തന്നെ ഞെട്ടിക്കുന്ന സത്യം അറിഞ്ഞ മൂന്ന് കുട്ടികളുടെ അച്ഛനായ ആന്‍റണിയാകട്ടെ മറിച്ചൊന്നും ചിന്തിക്കാതെ യുവതിയെ നിയമത്തിന് മുന്നിൽ എത്തിക്കുകയും ചെയ്തു.
നേരത്തെ സംശയം ഉദിച്ചു
(Photo: Facebook)
ഭാര്യയുടെ കൈയ്യിൽ കൂടുതൽ പണം ഉണ്ടെന്ന് മനസിലാക്കിയപ്പോൾ തന്നെ ആന്‍റണിയ്ക്ക് ഇങ്ങനെ വല്ലതും നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മെക്സിക്കോയിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കവെ ഭാര്യ ആയിരക്കണക്കിന് രൂപ ചെലവഴിച്ചിരുന്നു. ഇത്രയും പണം എങ്ങനെ വന്നെന്ന സംശയം അന്ന് തന്നെ അദ്ദേഹത്തിന് തോന്നിയിരുന്നു. ഇത് ചോദിച്ചെങ്കിലും ബന്ധു സമ്മാനിച്ചതെന്നായിരുന്നു റൂത്തിന്‍റെ മറുപടി. എന്നാൽ വീൽ ചെയറിലുള്ള സ്ത്രീയുടെ കൈയ്യിൽ നിന്ന് മോഷ്ടിച്ചതാണ് ഈ പണം എന്ന് അറിഞ്ഞതോടെ അദ്ദേഹം പോലീസിനെ വിളിക്കുകയും വിവരം പറയുകയുമായിരുന്നു.
ഡെബിറ്റ് കാർഡ് തെളിവായി
ഭാര്യ ഉറക്കത്തിൽ മോഷണ വിവരം പറയുന്നത് കേട്ട ആന്‍റണി ഉടൻ തന്നെ ഭാര്യയുടെ പഴ്സ് പരിശോധിക്കുകയാണ് ചെയ്തത്. അതിൽ മോഷ്ടിച്ച ഡെബിറ്റ് കാർഡ് കണ്ടതോടെയാണ് ഇയാൾ പോലീസിനെ വിളിച്ച് തെളിവ് സഹിതം വിവരം പറയുന്നത്. "ഞാൻ റൂത്തിനെ അഗാധമായി സ്നേഹിച്ചിരുന്നു. പക്ഷേ, അവൾ ചെയ്ത തെറ്റ് എനിക്ക് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. വീൽ ചെയറിൽ കഴിയുന്ന ദുർബലയായ ഒരു വ്യക്തിയിൽ നിന്നും അവൾക്ക് മോഷ്ടിക്കാനാകുന്നു എന്നത്, വെറുപ്പുളവാക്കുന്നതാണ്. അത് പോലീസിൽ അറിയിക്കേണ്ടി വന്നു" ആന്‍റണി പറഞ്ഞു.
ഒടുവിൽ തടവ് ശിക്ഷ
ഇംഗ്ലണ്ടിലെ ലങ്കാഷയറിലാണ് റൂത്തും ആന്‍റണിയും 2010 മുതൽ താമസിക്കുന്നത്. 2018ൽ മെക്സിക്കോയിൽ ഇവർ അവധി ആഘോഷിക്കാൻ പോയ സമയത്തായിരുന്നു ഈ സംഭവങ്ങളെല്ലാം ഉണ്ടാകുന്നത്. അസുഖത്തെ തുടർന്ന് ജോലിയിൽ നിന്ന് റൂത്ത് മാറി നിന്ന സമയമായിരുന്നു ഇത്. ഉറക്കത്തിനിടെ യുവതി മോഷണ വിവരം വിളിച്ച് പറഞ്ഞതിന് പിന്നാലെ ഭർത്താവ് വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് 16 മാസത്തെ തടവ് ശിക്ഷയാണ് കോടതി ഇവർക്ക് വിധിച്ചത്.