ആപ്പ്ജില്ല

ഫലം കണ്ട് 'ആൻ്റിബോഡി കോക്ക്ടെയിൽ'; ലക്ഷണമുള്ള കൊവിഡ് രോഗികളിൽ 100% ഫലപ്രദം

കൊവിഡിനെതിരെ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ഫലപ്രാപ്തിയുള്ള മരുന്നാണ് റീജനറോൺ വികസിപ്പിച്ചിരിക്കുന്നതെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത്.

Samayam Malayalam 27 Jan 2021, 9:51 am
ലണ്ടൻ: കൊവിഡിനെതിരെയുള്ള വാക്സിനേഷൻ ക്യാംപയിനുകള്‍ ലോകത്തു പല രാജ്യങ്ങളും ആരംഭിക്കുന്നതിനിടയിൽ യുകെയിൽ നിന്ന് മറ്റൊരു ശുഭവാര്‍ത്ത. യുഎസ് കമ്പനി വികസിപ്പിച്ച ആൻ്റിബോഡി മിശ്രിത കൊവിഡ് ചികിത്സയിൽ വളരെ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ലക്ഷണങ്ങളുള്ള കൊവിഡ് രോഗികളിൽ ഈ ചികിത്സ 100 ശതമാനം ഫലപ്രദമാണെന്ന് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തി.
Samayam Malayalam as antibody cocktail proves efficacy in clinical trial regeneron says its 100 per cent effective in symptomatic covid 19 patients
ഫലം കണ്ട് 'ആൻ്റിബോഡി കോക്ക്ടെയിൽ'; ലക്ഷണമുള്ള കൊവിഡ് രോഗികളിൽ 100% ഫലപ്രദം



​ട്രംപ് ഉപയോഗിച്ച മരുന്ന്

നിലവിൽ യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആൻ്റിബോഡി ചികിത്സയുടെ ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. റീജനറോൺ ഫാര്‍മസ്യൂട്ടിക്കൽസ് എന്ന കമ്പനിയാണ് രണ്ട് ആൻ്റിബോഡികള്‍ ചേര്‍ന്ന മിശ്രിതം വികസിപ്പിച്ചിട്ടുള്ളത്. വീട്ടിൽ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചു കഴിഞ്ഞാൽ ലക്ഷണങ്ങളോടെയുള്ള കൊവിഡ് ബാധ പൂര്‍ണമായി ഇല്ലാതാക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളിലും ഈ ചികിത്സ 50 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മുൻ യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് ബാധിച്ചപ്പോഴും ഈ മരുന്ന് ഉപയോഗിച്ചിരുന്നു.

'ലഭ്യമായതിൽ ഏറ്റവും നല്ല മരുന്ന്'

ആദ്യഘട്ടത്തിൽ കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 400ഓളം കുടുംബാംഗങ്ങളിലായിരുന്നു മരുന്ന് പരീക്ഷിച്ചത്. ഇതിനു മാസങ്ങള്‍ക്ക് ശേഷമാണ് യുകെയിലെ 174 ആശുപത്രികളിൽ കഴിയുന്ന 400ഓളം രോഗികളിൽ മരുന്ന് പരീക്ഷിച്ചത്. മരുന്നിന് പറയത്തക്ക സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലെന്ന് മരുന്ന് വികസിപ്പിച്ച ഓക്സ്ഫഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ ഹോര്‍ബി വ്യക്തമാക്കി. ഇത്തരത്തിലുള്ള കൃത്രിമ ആൻ്റിബോഡികള്‍ ക്യാൻസര്‍ ചികിത്സയിലും അണുബാധ ഉള്‍പ്പെടെയുള്ള ചില അസുഖങ്ങള്‍ക്കും മുൻപു തന്നെ ഉപയോഗിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഈ സാങ്കേതികവിദ്യയിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ഞൂറോളം രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്നും ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉള്‍പ്പെടെ ആര്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും അദ്ദേഹം ബിബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ലാബ് പരീക്ഷണങ്ങളിൽ ഉള്‍പ്പെടെ പുതിയ ചികിത്സ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ലഭ്യമായ മരുന്നുകളിൽ ഏറ്റവും ഫലപ്രാപ്തിയുള്ള മരുന്ന് ഇതായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ മരുന്ന് പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

രണ്ട് മോണോക്ലോണൽ ആൻ്റിബോഡികളാണ് ഈ മരുന്നിൻ്റെ പ്രത്യേക. കൊറോണ വൈറസിൻ്റെ പുറത്തുള്ള പ്രോട്ടീനുകളോട് ഒട്ടിച്ചേരാൻ കഴിയുന്നവയാണ് ഈ ആൻ്റിബോഡികള്‍. ഇതോടെ വൈറസിന് ശരീരത്തിൽ പ്രവര്‍ത്തിക്കാൻ കഴിയാതെ വരുന്നു. ഒരു പാസീവ് വാക്സിൻ പോലെയാണ് ഈ മരുന്ന് പ്രവര്‍ത്തിക്കുക. സാധാരണ വാക്സിനുകള്‍ ശരീരത്തെ ഉത്തേജിപ്പിച്ച് രോഗത്തിനെതിരെയുള്ള ആൻ്റിബോഡികള്‍ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെങ്കിൽ ഈ മരുന്നിലുള്ളത് രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആൻ്റിബോഡികള്‍ തന്നെയാണ്. ഇത് ശരീരത്തിലേയ്ക്ക് നേരിട്ട് കുത്തിവെക്കുകയാണ് ചെയ്യുന്നത്. വൈറസിൻ്റെ വ്യാപനം കുറയ്ക്കാനും രോഗതീവ്രത കുറയ്ക്കാനും ഈ മരുന്നിനു സാധിക്കുമെന്നാണ് ക്ലിനിക്കൽ പരീക്ഷണത്തിൽ കണ്ടെത്തിയതെന്ന് റീജനറോൺ കമ്പനിയുടെ പ്രസിഡൻ്റും ചീഫ് സയൻ്റിസ്റ്റുമായ ജോര്‍ജ് യാങ്കോപോളോസ് വ്യക്തമാക്കി.

മരുന്ന് വ്യാപകമാക്കാൻ നടപടി

ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം ലഭിച്ച പശ്ചാത്തലത്തിൽ മരുന്നിൻ്റെ ഉപയോഗം വര്‍ധിപ്പിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. യുഎസ് കമ്പനിയായ എലി ലില്ലി വികസിപ്പിച്ച സമാനമായ മരുന്നിനും 80 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് ഒരാഴ്ച മുൻപ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇരുകമ്പനികളുടെയും മരുന്നിന് യുഎസിൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ സര്‍ക്കാര്‍ നവംബറിൽ തന്നെ അനുമതി നല്‍കിയിട്ടുണ്ട്. മുൻപ്രസിഡൻ്റ് ട്രംപിൻ്റെ കൊവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിച്ചതോടെ യുഎസിൽ എല്ലാവര്‍ക്കും ഈ മരുന്ന് സൗജന്യമായി ലഭ്യമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

മരുന്നിൻ്റെ ഫലം

മരുന്ന് ഉപയോഗിച്ച ശേഷവും കൊവിഡ് വന്നവരുടെ ശരീരത്തിൽ വൈറസിൻ്റെ അളവ് വളരെ കുറവായിരുന്നുവെന്നും അവരിൽ രോഗം ഒരാഴ്ച മാത്രമാണ് നീണ്ടു നിന്നതെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ആൻ്റിബോഡി മിശ്രിതം സ്വീകരിച്ച 186 പേരിൽ പത്ത് പേര്‍ക്ക് മാത്രമാണ് നേരിയ തോതിലെങ്കിലും കൊവിഡ് ബാധിച്ചത്. മരുന്ന് കുത്തിവെച്ചവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് രോഗതീവ്രത നൂറിലൊന്നായി കുറയ്ക്കാനായി.

കെ.ബി.ഗണേഷ് കുമാറിനെതിരെ വീണ്ടും ആഞ്ഞടിച്ച് സി.പി.ഐ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്