ബീജീംഗ്: തായ്‌വാനെ വിറപ്പിച്ച് ചൈന. സൈനിക അഭ്യാസത്തിന്റെ ഭാഗമായി തായ്‌വാൻ കടലിടുക്കിൽ മിസൈൽ വർഷം നടത്തിയതായി ചൈന അവകാശപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തോടെ ചൈന- തായ്‌വാൻ ബന്ധം കൂടുതൽ വഷളാവുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തായ്‌വാന് ചുറ്റുമുള്ള ആറ് സ്ഥാനങ്ങളിൽ നാവികസേനയും വ്യോമസേനയും സൈനികാഭ്യാസം നടത്തിയതായി ചൈന സ്ഥിരീകരിച്ചു. അമേരിക്കയും ജി-7 രാഷ്ട്രങ്ങളും ചൈനയുടെ നീക്കത്തെ അപലപിച്ചു.
നാൻസി പെലോസിയുടെ സന്ദർശനത്തിൽ യുഎസ് അംബാസിഡറെ വിളിച്ച് വരുത്തി ചൈന പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തായ്‌വാനിൽ നിന്നുമുള്ള ഏതാനും കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതിയും ചൈന നിരോധിച്ചിട്ടുണ്ട്. 1949ൽ രണ്ടായി വിഭജിക്കപ്പെട്ടുവെങ്കിലും തായ്‍വാൻ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനീസ് വാദം. ഇതാണ് അമേരിക്കൻ ഇടപെലുകൾക്കെതിരെയുള്ള ചൈനയുടെ ശക്തമായ പ്രതികരണത്തിന് കാരണം.