ആപ്പ്ജില്ല

നവജാത ശിശുക്കളെ പോലും വിടാതെ 'ഡെൽറ്റ'; 80 വയസിന് മുകളിലുള്ളവരിലും രോഗബാധ

നവജാത ശിശുക്കൾ മുതൽ 80 വയസിന് മുകളിലുള്ളവരിൽ പോലും കൊവിഡിൻ്റെ ഡെൽറ്റ വകഭേദം കണ്ടെത്തി

Samayam Malayalam 21 Jun 2021, 11:52 am
ലണ്ടൻ: കൊവിഡ്-19 മൂന്നാം തരംഗ ഭീഷണി തുടരുന്നതിനിടെ ഡെല്‍റ്റ വകഭേദമായ ബി.1.617.2 വിവിധ രാജ്യങ്ങളിൽ പിടിമുറുക്കുന്നു. കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് കാരണമാകുന്നത് ഡെല്‍റ്റ വകഭേദമാണെന്ന റിപ്പോർട്ടുകൾ പുറത്തവരുന്നതിനിടെയാണ് പുതിയ പഠനങ്ങൾ പുറത്തുവരുന്നത്. നവജാത ശിശുക്കളിൽ പോലും ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചതായി വിദഗ്‌ധർ വ്യക്തമാക്കുന്നുണ്ട്. എല്ലാ പ്രായക്കാരിലും കൊവിഡിൻ്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു.
Samayam Malayalam delta variant of covid 19 cases studies and latest news
നവജാത ശിശുക്കളെ പോലും വിടാതെ 'ഡെൽറ്റ'; 80 വയസിന് മുകളിലുള്ളവരിലും രോഗബാധ


നവജാത ശിശുക്കളിൽ ഡെൽറ്റ വകഭേദം

നവജാത ശിശുക്കൾ മുതൽ 80 വയസിന് മുകളിലുള്ളവരിൽ പോലും കൊവിഡിൻ്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. എല്ലാ പ്രായത്തിലുള്ളവരിലും ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചെങ്കിലും ഇരുപത് മുതൽ 30വരെ പ്രായമുള്ളവരിലാണ് സാരമായി ബാധിച്ചതെന്ന് ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു. യുകെയിലെ ഡെൽറ്റ വേരിയൻ്റുകളുടെ എണ്ണം കഴിഞ്ഞ ആഴ്‌ച മുതൽ 33,630 ആയി ഉയർന്ന് മൊത്തം 75,953 ആയെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പി‌എച്ച്ഇ) അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് ഈ കണക്കുകളിൽ മാറ്റം സംഭവിച്ചതെന്നും അധികൃതർ വ്യക്തമാക്കുന്നു.

ജനിതകമാറ്റം സംഭവിച്ച കേസുകൾ റിപ്പോർട്ട് ചെയ്‌തു

ആൽഫ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ വകഭേദം ബാധിച്ചവരാണ് കൂടുതലായി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നത്. രാജ്യത്തെ 99 ശതമാനം കേസുകളിലും ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ വേരിയൻ്റാണ്. ആൽഫയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെൽറ്റ സ്ഥിരീകരിക്കുന്നവരിൽ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂൺ 14ലെ കണക്കനുസരിച്ച് 806 പേരെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ 423 കേസുകളുടെ വർധനയുണ്ടായി. ഇവരിൽ നൂറിൽ താഴെ രോഗികൾക്ക് മാത്രമാണ് കൊവിഡിൻ്റെ രണ്ട് ഡോസുകൾ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ രാാജ്യങ്ങളിൽ ഡെൽറ്റ സ്ഥിരീകരിച്ചു

കൊവിഡിൻ്റെ മൂന്നാം തരംഗത്തിന് കാരണമാകുന്നത് ഡെൽറ്റ വകഭേദങ്ങൾ ആണെന്ന റിപ്പോർട്ടുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിലെ ഡെൽറ്റ വകഭേദം മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഒരാഴ്‌ചയ്‌ക്കിടെ ഇരട്ടിയായതായി വാക്‌സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ജോയിന്റ് കമ്മിറ്റി അംഗം പ്രൊഫസർ ആദം ഫിൻ അഭിപ്രായപ്പെട്ടു. ആൽഫയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വകഭേദം കൂടുതൽ അപകടകാരിയും തീവ്രമായ രീതിയിൽ വ്യാപിക്കുന്നതുമാണ്. കൂടുതൽ രോഗികൾ ആശുപത്രിയിൽ എത്താനുള്ള കാരണം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശങ്കയോടെ ബ്രസീൽ

ലോകത്ത് ഏറ്റവുമധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത അമേരിക്കയ്‌ക്ക് ശേഷം അഞ്ച് ലക്ഷം കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ബ്രസീൽ. ആരോഗ്യമന്ത്രി മാഴ്‌സെലോ കൈവരോഗയാണ് രാജ്യത്ത് കൊവിഡ് മരണവിവരം പുറത്തുവിട്ടത്. തിങ്കളാഴ്‌ച രാവിലെ 'വേൾഡോ മീറ്റർ' റിപ്പോർട്ട് ചെയ്‌തത് പ്രകാരം രാജ്യത്തെ കൊവിഡ് മരണം 501,918 ആയി. പുതിയ കൊവിഡ് കേസുകൾ വർധിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മാത്രം 2,301 പേർക്കാണ് ജീവൻ നഷ്‌ടമായത്. മെയ് മാസത്തിന് ശേഷം കഴിഞ്ഞയാഴ്‌ച രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയർന്ന തോതിലായിരുന്നു. ഡെൽറ്റ വകഭേദമാണോ കൊവിഡ് കേസുകൾ വർധിക്കാൻ കാരണമായതെന്ന ആശങ്കയിലാണ് അധികൃതർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്