പാർട്ടി കയ്റോയിലെ സ്പോർട്സ് ക്ലബിൽ
Picture courtesy: Social media
കയ്റോയിലെ ഒരു ഉന്നത സ്പോർട്ട്സ് ക്ലബ്ബിൽ സ്ത്രീകൾ പങ്കെടുത്ത ബർത്ത്ഡേ പാർട്ടിയിലാണ് വിവാദമായ കേക്കുകൾ ഉപയോഗിച്ചത്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക അവയവങ്ങളുടെയും അടിവസ്ത്രങ്ങളുടെയും രൂപത്തിലായിരുന്നു പാർട്ടിയിൽ കേക്ക് വിതരണം ചെയ്തത്. ജനനേന്ദ്രിയങ്ങളുടെയും പല നിറങ്ങളിലുള്ള അടിവസ്ത്രങ്ങളുടെയും രൂപമുള്ള കേക്ക് വിതരണം ചെയ്ത ചിത്രങ്ങൾ വൈറലായതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്.
ക്ലബ്ബിനെതിരെയും നടപടിക്ക് സാധ്യത
സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന ബർത്ത് ഡേ പാർട്ടിക്ക് ആതിഥേയത്വം വഹിച്ച ക്ലബ്ബിന്റെ പങ്കാളിത്തം യുവജന-കായിക മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടി നടന്ന ക്ലബ്ബിന്റെ ആസ്ഥാനം അധികൃതർ ഇതിനോടകം സന്ദർശിച്ചിട്ടുണ്ടെന്ന് ഈജിപ്ഷ്യൻ മാധ്യമമായ അൽ-വതാനും റിപ്പോർട്ട് ചെയ്യുന്നു. ചടങ്ങിന് ഉപയോഗിച്ച കേക്കിന്റെ ചിത്രങ്ങൾ വൈറലായതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടതും നിയമ നടപടി ഉണ്ടായതും.
ഇസ്ലാം മത വിശ്വാസത്തിന് എതിര്
ഇത്തരം പ്രവര്‍ത്തികൾ ഇസ്ലാം മതവിശ്വാസ പ്രകാരം വിലക്കിയിട്ടുള്ളതാണെന്നാണ് രാജ്യത്തെ ഇസ്ലാമിക അതോറിറ്റി പ്രതികരിച്ചത്. ഈജിപ്തിലെ മതപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഇസ്ലാമിക സ്ഥാപനമായ ദാർ അൽ ഇഫ്തയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. 'ഈ പ്രകോപനപരമായ നടപടി സമൂഹത്തെ അപമാനിക്കലും രാജ്യത്തെ മൂല്യവ്യവസ്ഥയ്ക്കെതിരായ ആക്രമണവുമാണെന്നാണ്,' ദാർ അൽ ഇഫ്ത പ്രസ്താവനയിലൂടെ അറിയിച്ചത്. ഇത്തരം ചിത്രങ്ങൾ ശരീഅത്ത് നിയമം അനുസരിച്ച് വിലക്കപ്പെട്ടതും നിയമപ്രകാരം ക്രിമിനൽ കുറ്റവുമാണെന്നും ഇവർ പറയുന്നു.
അറസ്റ്റ് ചെയ്തത് കേക്ക് നിർമ്മിച്ച സ്ത്രീയെ
പ്രതീകാത്മക ചിത്രം
വിവാദമായ കേക്ക് നിർമ്മിച്ച സ്ത്രീയെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഡെയ്ലി മെയിൽ റിപ്പോർട്ട് പ്രകാരം പാർട്ടിയിൽ പങ്കെടുത്ത നാല് പേരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ കേക്ക് നിർമ്മിച്ച സ്ത്രീയെ അറസ്റ്റു ചെയ്യുകയും ചെയ്തു. കെയ്റോ സ്വദേശിയായ ഇവർ രാജ്യത്തെ അറിയപ്പെടുന്ന ഒരു പേസ്ട്രി ഷെഫാണ്. അറസ്റ്റിന് പിന്നാലെ ഇവരെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇരുപത്തിഅയ്യായിരം രൂപയോളം കെട്ടിവച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടതെന്നാണ് റിപ്പോർട്ട്. കേക്ക് നിർമ്മിച്ചത് താനാണെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്. ഇവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന.
നിയമ നടപടിക്കെതിരെ ഒരു വിഭാഗം രംഗത്ത്
അധികൃതരുടെ നടപടിക്കെതിരെ ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഇടം ഇല്ലാതാകുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഈജിപ്ഷ്യൻ കുടുംബമൂല്യങ്ങൾ സംരക്ഷിക്കുക എന്ന വ്യാജേന ഈജിപ്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള ഇടം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം, ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ അഭിഭാഷകൻ നെഗാദ് എൽ ബോറായ് ട്വീറ്റ് ചെയ്തു. എന്നാൽ ലിംഗവും യോനിയും പോലുള്ള അവയവങ്ങൾ ചിത്രീകരിക്കാതെ തന്നെ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ നിരവധി വഴികളുണ്ടെന്നാണ് മറുവിഭാഗം പറയുന്നത്.