ആപ്പ്ജില്ല

'അമ്മ ഉറങ്ങുകയാണെന്ന് കരുതി'; മൃതദേഹത്തിനരികെ പെൺകുട്ടികൾ കഴിഞ്ഞത് ദിവസങ്ങളോളം

'മിണ്ടല്ലേ.. മമ്മി ഉറങ്ങുകയാണ്' എന്നായിരുന്നു പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് കുട്ടികൾ പറഞ്ഞത്

Curated byലിജിൻ കടുക്കാരം | Samayam Malayalam 5 Oct 2021, 2:02 pm
പാരീസ് : ചെറിയ പ്രായത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട നിരവധി പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടെന്ന് പോലും മനസിലാകാതെ അവരുടെ മൃതദേഹത്തിനൊപ്പം വീട്ടിൽ കഴിയേണ്ടി വന്ന രണ്ട് കുട്ടികളുടെ കഥയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചലനമറ്റ് കിടക്കുന്ന അമ്മ ഉറങ്ങുകയാണെന്ന ധാരണയിലായിരുന്നു അഞ്ചും ഏഴും വയസുള്ള രണ്ട് പെൺകുട്ടികൾ ദിവസങ്ങളോളം കഴിഞ്ഞത്. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ സംഭവിച്ചത് എന്താണെന്ന് മനസിലാക്കാൻ ഇവർക്ക് കഴിഞ്ഞതും ഇല്ല.
Samayam Malayalam france girls spend days thinking their mommy is sleeping
'അമ്മ ഉറങ്ങുകയാണെന്ന് കരുതി'; മൃതദേഹത്തിനരികെ പെൺകുട്ടികൾ കഴിഞ്ഞത് ദിവസങ്ങളോളം


​സംഭവം ഫ്രാൻസിൽ

വടക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു വീട്ടിലാണ് ദാരുണ സംഭവം നടന്നത്. അമ്മ മരിച്ചെങ്കിലും സംഭവിച്ചതെന്തെന്ന് അറിയാതെ അഞ്ചും ഏഴും വയസുള്ള രണ്ട് കുട്ടികൾ മൃതദേഹത്തിന് സമീപം ദിവസങ്ങളോളം കഴിയുകയായിരുന്നെന്നാണ് പ്രാദേശിക പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ദിവസങ്ങളോളം കുട്ടികളുടെ യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

​'മിണ്ടല്ലേ.. മമ്മി ഉറങ്ങുകയാണ്'

ദിവസങ്ങളോളം കുട്ടികള്‍ സ്‌കൂളില്‍ എത്താതിരിക്കുകയും യാതൊരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്തതോടെ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അപ്പാർട്മെന്‍റിൽ പരിശോധനയ്ക്ക് എത്തിയത്. 'മിണ്ടല്ലേ.. മമ്മി ഉറങ്ങുകയാണ്' എന്നായിരുന്നു പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോട് കുട്ടികൾ പറഞ്ഞതെന്നാണ് പ്രോസിക്യൂട്ടർ പറയുന്നത്.

​സ്വാഭാവിക മരണമെന്ന് അധികൃതർ

അപ്പാർട്മെന്‍റിൽ നടത്തിയ പരിശോധനയിൽ 31കാരിയായ യുവതി മരിച്ച് കിടക്കുന്നതാണ് അധികൃതർ കണ്ടത്. ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയുടേത് സ്വാഭാവിക മരണമാണെന്നാണ് അധികൃതർ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ലെ മാൻസ് നഗരത്തിലെ വീട്ടിലാണ് നാടിനെ നടുക്കിയ ഈ സംഭവങ്ങൾ നടന്നത്.

​കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കി

ദിവസങ്ങളോളം അമ്മയുടെ മൃതദേഹത്തിനു സമീപം യാഥാര്‍ഥ്യമറിയാതെ കഴിഞ്ഞ കുട്ടികളെ ഇവിടെ നിന്ന് മാറ്റിയ ഉദ്യോഗസ്ഥർ അവരെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഇരുവരെയും കൗണ്‍സിലിങ്ങിന് വിധേയരാക്കുകയും ചെയ്തു. അതേസമയം കുട്ടികൾ എത്രദിവസമാണ് അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. കുറച്ചുദിവസങ്ങൾ കൂടി കഴിഞ്ഞശേഷം കുട്ടികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുമെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്