ആപ്പ്ജില്ല

'ഇസ്ലാമിനോട് വലിയ ബഹുമാനം' :കാര്‍ട്ടൂൺ വിവാദത്തിനൊടുവിൽ നിലപാട് വ്യക്തമാക്കി ഫ്രഞ്ച് മന്ത്രി

ഇസ്ലാമിനോട് വലിയ ബഹുമാനമാണുള്ളതെന്നും എന്നാൽ തീവ്രവാദത്തെ ശക്തമായി നേരിടുമെന്നുമാണ് ഫ്രഞ്ച് മന്ത്രി ഈജിപ്തിൽ വെച്ചു നടത്തിയ പ്രസ്താവന.

Samayam Malayalam 10 Nov 2020, 3:28 pm
കൈറോ: പ്രവാചകൻ നബിയുടെ വിവാദ കാര്‍ട്ടൂണിനെച്ചൊല്ലിയുള്ള വിവാദത്തിനും ഭീകരാക്രമണ പരമ്പരയ്ക്കും ശേഷം ഫ്രാൻസിന് "ഇസ്ലാമിനോട് വലിയ ബഹുമാന"മാണെന്ന് വ്യക്തമാക്കി ഫ്രഞ്ച് മന്ത്രി രംഗത്ത്. പ്രവാചകനെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കുകയും "ഇസ്ലാമിക" ഭീകരാക്രമണങ്ങളെ അപലപിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് ഈവസ് ലെ ഡ്രയൻ്റെ വാക്കുകള്‍.
Samayam Malayalam french foreign minister
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് ഈവസ് ലെ ഡ്രയൻ Photo: AP/File


ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദൽ ഫത്തേഹ് അൽ സിസി, വിദേശകാര്യ മന്ത്രി സാമേ ഷൗഖ്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കൈറോയിൽ വെച്ചു സംസാരിക്കുമ്പോഴായിരുന്നു ഫ്രഞ്ച് മന്ത്രിയുടെ പ്രസ്താവന. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോയുടെ വാക്കുകള്‍ വളച്ചൊടിച്ചതാണ് മുസ്ലീം ലോകരാജ്യങ്ങളിൽ നിന്ന് ഫ്രാൻസിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: ഇനിയും എണ്ണാന്‍ മൂന്ന് കോടിയോളം വോട്ടുകള്‍; ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് കമ്മീഷന്‍

"ഇസ്ലാമിനോട് ഏറ്റവുമുയര്‍ന്ന ബഹുമാനമാണ് ഞങ്ങളുടെ ഒന്നാമത്തെ തത്വം." അദ്ദേഹം റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീങ്ങള്‍ ഫ്രഞ്ച് സമൂഹത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. "രണ്ടാമത്തെ സന്ദേശം ഇതാണ്. തീവ്രവാദ ഭീഷണിയും മതാന്ധതയും ഞങ്ങള്‍ നേരിടുന്നുണ്ട്. മറ്റെല്ലായിടത്തെയും പോലെ ഇതൊരു പൊതുവായ യുദ്ധമാണു താനും." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ബിഹാ‍‍ര്‍ തെരഞ്ഞെടുപ്പ് ഫലം: ലീഡ് ഉയർത്തി എൻഡിഎ; മഹാസഖ്യം തകർച്ചയിലേയ്ക്ക്

കെയ്റോയിലെ സുന്നി പഠനകേന്ദ്രമായ അൽ അസറിൻ്റെ തലവനായ ഷെയ്ഖ് അഹമ്മദ് അൽ തായിബുമായി നീണ്ട സംഭാഷണം നടത്തിയതായും മന്ത്രി പറഞ്ഞു. നിരവധി കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തെന്നും "സന്തുലിതാവസ്ഥയെപ്പറ്റിയും അച്ചടക്കത്തെപ്പറ്റിയും സഹിഷ്ണുതയെപ്പറ്റിയും" ഇമാമിനോട് പറഞ്ഞതായും മന്ത്രി പറഞ്ഞു. ഈജിപ്ത് ഉള്‍പ്പെെടെയുള്ള രാജ്യങ്ങളുമായി ഫ്രാൻസ് നടത്തിയ യുദ്ധം തീവ്രാദത്തിനെതിരെയാണെന്നും കൂടുതൽ ആഴത്തിലുള്ള സഹകരണം ആവശ്യമാണെന്ന് ഇമാം പറഞ്ഞതായും മന്ത്രി അറിയിച്ചു.

അതേസമയം, പ്രവാചകനെതിരെയുള്ള ഒരു അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം തയിബ് പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയത്. മതത്തിനെതിരെയാണെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്നും തീവ്രവാദത്തെ ഇസ്ലാമുമായി ബന്ധിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. 200 കോടിയോളം മുസ്ലീങ്ങളെയാണ് അൽ അസര്‍ പ്രതിനിധാനം ചെയ്യുന്നതെന്നും തീവ്രവാദികള്‍ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും അവരുടെ പ്രവൃത്തികള്‍ക്ക് തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്