ആപ്പ്ജില്ല

വിവേക് രാമസ്വാമിയും വിചിത്ര പദ്ധതികളും: റിപ്പബ്ലിക്കൻ പ്രസിഡണ്ട് സ്ഥാനാർത്ഥിയുടെ നയങ്ങൾ വൈറലാകുമ്പോൾ

വിവേക് രാമസ്വാമി എന്ന ഇന്ത്യൻ വേരുകളുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മുമ്പോട്ടു വെക്കുന്ന നയങ്ങൾ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പലതും അതിവിചിത്രങ്ങളെന്ന് തോന്നാം നമുക്ക്. 2024ലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ എന്തായിരിക്കും വിവേകിന്റെ സ്ഥിതിയെന്ന് നമുക്കറിയില്ല. എന്നാൽ, ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വേണ്ട ആശയപരമായ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയിട്ടുണ്ട് വിവേകില്‍.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 29 Sept 2023, 7:58 pm
38കാരനായ വിവേക് ഗണപതി രാമസ്വാമിയെന്ന പാലക്കാടൻ വേരുകളുള്ള ബിസിനസ്സുകാരൻ ഇപ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പ് വാർത്തകളുടെ തലക്കെട്ടുകളിൽ തന്നെ ഇടംപിടിച്ചിരിക്കുന്നു. ഈ വർഷം തുടക്കത്തിലാണ് വിവേക് പ്രസിഡൻഷ്യൽ കാംപൈനിന് തുടക്കമിട്ടത്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ തന്റെ സ്ഥാനമുറപ്പിക്കാനുള്ള എല്ലാ മരുന്നുകളും വിവേക് പ്രയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റേതായി വന്ന പ്രസ്താവന 'ട്രാൻസ്ജൻഡറിസം എന്നത് ഒരു മാനസികാരോഗ്യപ്രശ്നമാണ്' എന്നായിരുന്നു. റിപ്പബ്ലിക്കൻ യാഥാസ്ഥിതികത്വത്തെയും തീവ്ര ദേശീയതയെയും ഉദ്ദീപിപ്പിക്കാൻ നന്നായി പരിശ്രമിക്കുന്നുണ്ട് അദ്ദേഹമെന്ന് കാണാം.
Samayam Malayalam vivek ramaswamy


ഇക്കൂട്ടത്തിൽ തനതായ ചില നിലപാടുകളും വിവേക് മുന്നോട്ടുവെക്കുന്നു. ഈ വിഷയങ്ങളെക്കുറിച്ച് വിവേക് സംസാരിക്കുന്നതെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. വിവേകിന്റെ പദ്ധതികളിൽ ചിലതാണ് താഴെ ചർച്ച ചെയ്യുന്നത്.

എച്ച്-1ബി വിസ പ്രോഗ്രാം നിർത്തലാക്കണമെന്നതാണ് വിവേക് രാമസ്വാമി മുന്നോട്ടുവെക്കുന്ന പ്രധാന നയങ്ങളിലൊന്ന്. യുഎസ്സിലേക്ക് വിദഗ്ധ വിദേശ തൊഴിലാളികളെ കൊണ്ടുവരാൻ കമ്പനികൾ ഉപയോഗിക്കുന്ന മാർഗ്ഗമാണിത്. വിവേക് രാമസ്വാമി ഈ പ്രോഗ്രാമിനെ കാണുന്നത് ഒരുതരം അടിമത്ത വ്യവസ്ഥയായാണ്. കമ്പനികളുടെ ലാഭത്തിനു വേണ്ടിയുള്ള ഈ പരിപാടി നിർത്തലാക്കി മെറിറ്റുള്ളവർക്ക് ജോലി ലഭിക്കുന്ന സമീപനം അമേരിക്ക സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. ജോലികളെല്ലാം വിദേശികൾക്ക് കുറഞ്ഞ ചെലവിൽ കമ്പനികൾ കൊടുക്കുകയാണെന്ന വാദത്തെയാണ് വിവേക് രാമസ്വാമി ഉയർത്തിക്കാട്ടുന്നത്.

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയുക എന്നതാണ് വിവേക രാമസ്വാമി മുമ്പോട്ടു വെക്കുന്ന മറ്റൊരു നയം. ടിക്ടോക്കിനെ ഡിജിറ്റൽ ലഹരിമരുന്ന് എന്ന് വിശേഷിപ്പിക്കാൻ വരെ അദ്ദേഹം തയ്യാറായി. കുട്ടികളാണ് ടിക്ടോക്കിന്റെ പ്രധാന ഉപയോക്താക്കൾ.

വളരെ ചെറുപ്രായത്തിലാണ് നിലവിൽ ആളുകൾ വോട്ട് ചെയ്യുന്നതെന്നാണ് വിവേക് രാമസ്വാമിയുടെ വാദം. ഈ പ്രശ്നം പരിഹരിക്കാൻ വോട്ടിങ് പ്രായം 25ലേക്ക് ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഉക്രൈനിന് അമേരിക്ക നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ നിർത്തണമെന്നതാണ് വിവേക് രാമസ്വാമിയുടെ മറ്റൊരു വാദം. പകരം അമേരിക്കൻ താൽപ്പര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തണം. ഉക്രൈൻ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.

ഗർഭച്ഛിദ്ര നിരോധനത്തിന് ദേശീയനിയമം പാടില്ലെന്നാണ് വിവേക് പറയുന്നത്. ഈ വിഷയം ഫെഡറൽ സർക്കാർ കൈകാര്യം ചെയ്യാൻ പാടില്ലെന്നാണ് വിവേക് രാമസ്വാമിയുടെ നിലപാട്. നിലവിൽ കൊലപാതക വിഷയങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരുകളാണ് കൈകാര്യം ചെയ്യുന്നത്. ഗർഭച്ഛിദ്രത്തിൽ തീരുമാനമെടുക്കാനും അധികാരം സംസ്ഥാന സർക്കാരുകൾക്കായിരിക്കണം.

വളരെ വിചിത്രമെന്ന് തോന്നാവുന്ന മറ്റുചില നിലപാടുകളും വിവേക് രാമസ്വാമിക്കുണ്ട്. എഫ്ബിഐ ഇനി വേണ്ട എന്നാണദ്ദേഹം പറയുന്നത്. വിദ്യാഭ്യാസ വകുപ്പ്, ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷൻ, ഇന്റേണൽ റവന്യൂ സർവീസ് എന്നിവയും പിരിച്ചുവിടണം.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്