ലഭ്യതക്കുറവ് പരിഹരിക്കാനാകും
കൊവിഡ് വാക്സിനുകള്‍ക്കുള്ള ഭൗതിക സ്വത്തവകാശം നീക്കും എന്നാണ് അമേരിക്കയുടെ പ്രസ്താവന. ലോകത്തുടനീളം വാക്സിനുകള്‍ നിര്‍മ്മിക്കാനായാൽ വാക്സിനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. അതിന് പുറമെ വാക്സിന്റെ വിലയിലും കുറവ് വരുത്തുവാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വ്യാപാര പ്രതിനിധി കാതറിൻ തായ് ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
മഹാമാരിയെ പ്രതിരോധിക്കണം
ബൈഡൻ ഭരണകൂടം ബൗദ്ധികമായ സ്വത്തവകാശത്തിൽ ശക്തമായി വിശ്വസിക്കുന്നു. പക്ഷെ, ഈ മഹാമാരി അവസാനിപ്പിക്കുന്നതിനുള്ള സേവനത്തിൽ കൊവിഡ് - 19 വാക്സിനുകള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ഒഴിവാക്കുന്നുവെന്നാണ് തായ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ തീരുമാനം വാക്സിൻ ഡോസുകളുടെ ആഗോള വിതരണത്തെ ഉടനടി ബാധിക്കില്ലെന്ന് യുഎസ് അധികൃതർ പറഞ്ഞു.
ഇന്ത്യ ആവശ്യപ്പെട്ടിരുന്നു
കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ മരുന്ന് കമ്പനികളെ വാക്സിന് ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിക്കാൻ അനുവദിക്കണമെന്ന് ഇന്ത്യ ഒക്ടോബര്‍ മാസത്തിൽ തന്നെ ലോക വ്യാപാര സംഘടനയ്ക്കുള്ളിൽ ആവശ്യമുന്നയിച്ചിരുന്നു. പിന്നീട്, ദക്ഷിണാഫ്രിക്കയും ഇത്തരത്തിൽ സമാനമായ ആവശ്യമുന്നയിച്ചിരുന്നു. അതേസമയം, വാക്സിന്‍ നിർമ്മാണ കമ്പനികള്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കൻ ഭരണകൂടത്തിന്റെ നിര്‍ണായകമായ തീരുമാനം ഉണ്ടായിരിക്കുന്നത്.
അമേരിക്കയ്ക്ക് വൻ പിന്തുണ
ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ-ഇവാല വികസ്വര, വികസിത രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരുമായി ഒരു ചര്‍ച്ച നടത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അമേരിക്കയുടെ നിര്‍ണായകമായ പ്രഖ്യാപനം വന്നത്. നൂറിലധികം രാജ്യങ്ങൾ ഈ നിർദ്ദേശത്തെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അമേരിക്കൻ കോൺഗ്രസിലെ 110 അംഗങ്ങൾ കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് കത്തുകള്‍ അയച്ചിരുന്നു.
കമ്പനികളുടെ ആവശ്യങ്ങൾ തള്ളി
മുൻനിര വാക്സിന്‍ നിര്‍മാതാക്കളായ ഫൈസര്‍, മൊഡേണ അടക്കമുള്ള കമ്പനികള്‍ തീരുമാനത്തിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ, അത് തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തിൽ അസാധാരണ തീരുമാനം അനിവാര്യയമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. തീരുമാനം ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തിട്ടുണ്ട്. ബൈഡൻ ഭരണകൂടതത്തിന്റെ തീരുമാനം ചരിത്രപരമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമാണെന്നും വിശേഷിപ്പിച്ചു.