ആപ്പ്ജില്ല

'മരിച്ച' ഭീകരനു ജയിൽ ശിക്ഷ വിധിച്ച് പാകിസ്ഥാൻ; നടപടി രഹസ്യമായി; സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ 'നാടകം'

ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. വിലക്കു പട്ടികയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍.

Samayam Malayalam 26 Jun 2022, 10:58 am
രിച്ച ഭീകരന് പാകിസ്ഥാനില്‍ 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളാണ് ലഷ്‌കറെ തൊയിബയുടെ കൊടും ഭീകരന്‍ സാജിദ് മജീദ് മിര്‍ (44). മിറിന് പാകിസ്ഥാനില്‍ 15 വര്‍ഷം തടവുശിക്ഷ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ ജീവിച്ചിരിപ്പില്ലെന്ന് ആയിരുന്നു നേരത്തെ പാകിസ്ഥാന്റെ വാദം. എന്നാല്‍, സമ്മര്‍ദ്ദത്തിലായതോടെ പാക് മുട്ടുമടക്കുകയായിരുന്നു.
Samayam Malayalam Pakistan BCCL 1


Also Read: സഞ്ജീവ് ഭട്ടിന് പിന്നാലെ ആര്‍ ബി ശ്രീകുമാറും തീസ്തയും; മോദി സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിച്ച ഉദ്യോഗസ്ഥര്‍ ആര്?

ഭീകരവാദികള്‍ക്ക് സാമ്പത്തികസഹായം നല്‍കിയെന്ന കേസില്‍ ലഹോറിലെ കോടതിയില്‍ അതീവരഹസ്യമായാണ് സാജിദ് മജീദിനെ വിചാരണ ചെയ്തത്. തെളിവ് ഹാജരാക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റു ചെയ്ത് ഭീകരവിരുദ്ധ കോടതിയില്‍ വിചാരണ നടത്തിയത്. ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ തടയാനുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. വിലക്കു പട്ടികയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. ഇതിനായി ഭീകരവിരുദ്ധ നടപടികള്‍ എന്തെല്ലാം സ്വീകരിച്ചെന്ന് വിശദീകരിക്കേണ്ടതുണ്ട്. സാജിദ് മജീദിനെ ശിക്ഷിച്ചത് എഫ്എടിഎഫിന് മുന്നില്‍ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണ് പാക് ശ്രമം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന് രാജ്യാന്തര നാണ്യനിധിയില്‍ നിന്ന് ഉള്‍പ്പെടെ വിദേശ വായ്പകള്‍ ലഭിക്കുന്നതിന് ഈ വിലക്ക് തടസ്സമായിരുന്നു.

പാരിസ് ആസ്ഥാനമായ എഫിഎടിഎഫിന്റെ അടുത്ത ഘട്ട പരിശോധന വരാനിരിക്കെയാണ് ലഷ്‌കര്‍ തൊയിബ ഭീകരനായ മിറിനു ലഹോറിലെ കോടതി തടവ് ശിക്ഷ വിധിച്ചത്. രഹസ്യവിചാരണ ആയതിനാല്‍ മാധ്യമങ്ങള്‍ കോടതിയില്‍ പ്രവേശനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ മിറിനെ ലഹോറിലെ കോട്ട് ലഖ്പത് ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

Also Read: മന്ത്രി റിയാസിനെ കരിങ്കൊടി കാണിച്ച് മഹിളാ കോൺഗ്രസ് നേതാവ്; സിപിഎം പ്രവർത്തകർ ചവിട്ടിയെന്ന് ദീപാ അനിൽ

മുംബൈ ഭീകരാക്രമണത്തിന്റെ പ്രോജക്ട് മാനേജര്‍ ആണ് സാജിദ് മജീദ്. വ്യാജപേരും പാസ്‌പോര്‍ട്ടും ഉപയോഗിച്ച് ഇയാള്‍ 2005 ല്‍ ഇന്ത്യ സന്ദര്‍ശിച്ചെന്ന് കരുതപ്പെടുന്നു. ഇന്ത്യയും യുഎസും സാജിദ് മജീദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്ക 40 കോടി രൂപയോളം പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. സാജിദ് മജീദ് മരിച്ചെന്ന പാകിസ്ഥാന്റെ വാദത്തെ യുഎസ് കാര്യമാക്കിയിരുന്നില്ല. മുംബൈ ഭീകരാക്രമണത്തില്‍ 6 യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്