എന്തുകൊണ്ട് മുള്ളങ്കി കൃഷി?
മുള്ളങ്കി തെരഞ്ഞെടുക്കാന്‍ പലതാണ് കാരണം. ഒന്നാമത് വളരെയധികം പോഷകഗുണം ഉള്ള പച്ചക്കറിയാണ് മുള്ളങ്കി. നേരിട്ട് കഴിക്കാം. വളരെ കുറഞ്ഞ സമയം മാത്രം മതി വളരാന്‍. കാബേജുമായി സാമ്യമുള്ള അറാബിഡോപ്‍സിസ് (Arabidopsis) എന്ന ശാസ്ത്രീയ നാമത്തിലുള്ള സസ്യങ്ങളുമായി വളരെ അടുപ്പമുള്ള പച്ചക്കറിയാണ് മുള്ളങ്കി. മുന്‍പ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഈ സസ്യവിഭാഗത്തെയാണ് ഉപയോഗിച്ചിരുന്നത്. ഇത് മുള്ളങ്കി തെരഞ്ഞെടുക്കാന്‍ കാരണമായി - നാസ വിശദീകരിക്കുന്നു.
എങ്ങനെയാണ് നാസ കൃഷി ചെയ്യുന്നത്?
അഡ്വാൻസ്‍ഡ്‍ പ്ലാന്‍റ്‍ ഹാബിറ്റാറ്റ് (Advanced Plant Habitat) എന്ന് വിളിക്കുന്ന പ്രത്യേകം ഒരു അറയിലാണ് പച്ചക്കറി വളര്‍ത്തുന്നത്. 27 ദിവസമായിരുന്നു കൃഷിക്ക് വേണ്ടിവന്നത്. കാര്യമായ ശ്രദ്ധയൊന്നും ബഹിരാകാശ ഗവേഷകര്‍ ചെടികള്‍ക്ക് നല്‍കിയില്ല. കാരണം ഇതെല്ലാം നിയന്ത്രിക്കുന്ന സംവിധാനമാണ് ബഹിരാകാശ നിലയത്തിലുള്ളത്. എല്‍ഇഡി ലൈറ്റുകള്‍, കളിമണ്ണ്, വെള്ളം നനയ്ക്കാനും വളം ചേര്‍ക്കാനും ഓക്സിജന്‍ വിതരണത്തിനും പോഷകങ്ങള്‍ ചെടികളുടെ വേരിലേക്ക് എത്താനും യന്ത്രസംവിധാനം എന്നിവയുണ്ട്. ഏത് സമയത്തും ചെടികള്‍ വളരുന്ന അറയ്ക്കുള്ളിലെ മാറ്റങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ക്യാമറകളും സെന്‍സറുകളും ഉണ്ട്. ഇവ പകര്‍ത്തുന്ന വിവരങ്ങള്‍ നേരിട്ട് എത്തുന്നത് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് റിസര്‍ച്ച് കേന്ദ്രത്തിലേക്കും. ഇവിടെയാണ് അപഗ്രഥനങ്ങള്‍ നടക്കുന്നത്.
എന്തിനാണ് ഇപ്പോള്‍ നാസ കൃഷി ചെയ്യുന്നത്?
ഭാവിയിലെ പര്യവേഷണങ്ങളാണ് നാസയുടെ ലക്ഷ്യം. ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചാണ് അധികവും പരീക്ഷണങ്ങള്‍. ആര്‍ട്ടെമിസ് എന്ന പര്യവേഷണം ഉപയോഗിച്ച് ചന്ദ്രനില്‍ ദീര്‍ഘകാലം മനുഷ്യര്‍ക്ക് ചെലവഴിക്കാനുള്ള സാഹചര്യം നാസ പരിശോധിക്കുകയാണ്. ചൊവ്വയിലേക്കും ഇതുപോലെ ഒരു വര്‍ഷത്തിലധികം നീളുന്ന മിഷനുകള്‍ നാസ പരിഗണിക്കുന്നുണ്ട്. നീണ്ട ദൗത്യങ്ങള്‍ക്ക് വേണ്ടിവരുന്ന ഭക്ഷണം നിലവില്‍ ഗവേഷകര്‍ തന്നെ കൊണ്ടുപോകേണ്ടതാണ് ഇപ്പോഴത്തെ അവസ്ഥ. ഗുരുത്വാകര്‍ഷം കുറഞ്ഞ ബഹിരാകാശത്ത് ഭക്ഷ്യയോഗ്യമായി പച്ചക്കറികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാണെന്നാണ് നാസ കരുതുന്നത്.
നാസയുടെ കൃഷിത്തോപ്പ്
പച്ചക്കറികള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന സംവിധാനം വെജ്ജി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു ലഗേജ് ബാഗിന്‍റെ വലിപ്പം മാത്രമേ ഈ സ്ഥലത്തിനുള്ളു. പരമാവധി ആറ് ചെടികള്‍ മാത്രമാണ് ഇവിടെ വളര്‍ത്തുന്നത്. സൂര്യപ്രകാശം ലഭിക്കാന്‍ എല്‍ഇഡി ലൈറ്റുകളെ ആശ്രയിക്കുന്നു. വളരെ കുറഞ്ഞ ഗുരുത്വാകര്‍ഷബലമാണ് ബഹിരാകാശ സ്റ്റേഷനിലുള്ളത്. ഇത് തരണം ചെയ്യുകയാണ് ആദ്യത്തെ പടി. ലെറ്റ്യൂസ്, ചൈനീസ് ക്യാബേജ്, മിസൂന മസ്റ്റാര്‍ഡ്, പൂക്കള്‍ എന്നിവ ഇതുവരെ വിജയകരമായി വിളവെടുത്തിട്ടുണ്ട്. പച്ചക്കറികള്‍ ഗവേഷകര്‍ കഴിക്കും. ചിലത് സാമ്പിളായി പഠനങ്ങള്‍ക്ക് ഭൂമിയിലേക്ക് അയക്കും. മൈക്രോബുകള്‍ എന്ന സൂക്ഷ്‍മ ജീവികള്‍ ചിലപ്പോള്‍ പച്ചക്കറികള്‍ വിഷമുള്ളതാക്കാം. അതുകൊണ്ട് പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് പച്ചക്കറി കഴിക്കാന്‍ അനുവദിക്കുക.
ഭൂമിയില്‍ നിന്ന് അയച്ച 3600 കിലോഗ്രാം ലഗേജ്!
ഒക്ടോബര്‍ ആദ്യമാണ് മുള്ളങ്കി വിത്തുകള്‍ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. മൊത്തം 3600 കിലോഗ്രാം വസ്‍തുക്കളായിരുന്നു വിക്ഷേപിച്ചത്. യന്ത്ര ഉപകരണങ്ങള്‍ക്ക് ഒപ്പമാണ് വിത്തുകളും മാംസവും ചീസും എല്ലാം നാസ അയച്ചുനല്‍കിയത്. ഡിസംബറില്‍ ക്രിസ്‍മസും താങ്ക്സ്‍ ഗിവിങ്ങും പ്രധാനമായതിനാല്‍ ബഹിരാകാശ നിലയത്തിലെ ആറ് അന്തേവാസികള്‍ക്ക് സൗകര്യങ്ങള്‍ക്ക് ഒരു കുറവും പാടില്ലെന്ന് കരുതിയാണ് നാസ ഭീമന്‍ ലഗേജ് അയച്ചുനല്‍കിയത്. അധികം വൈകാതെ മുളകും തക്കാളിയും കൃഷി ചെയ്യാന്‍ വിത്തുകള്‍ അയക്കും. പ്രതീക്ഷയുടെ ഈ വലിയ ദൗത്യം ഏറ്റെടുത്ത് ബഹിരാകാശ നിലയത്തില്‍ എത്തിയ ക്യാപ്‍സൂളിന് പേര് കല്‍പ്പന ചൗള എന്നായിരുന്നു -- 2003ലെ കൊളംബിയ സ്പേസ് ഷട്ടില്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ശാസ്ത്രജ്ഞയുടെ പേര്.
(All Photos Credit: NASA website, Twitter handles of ISS Research, ISS)