ആപ്പ്ജില്ല

വൈറ്റ് ഹൗസ് മാധ്യമസംഘത്തെ പ്രഖ്യാപിച്ച് ജോ ബൈഡൻ; സുപ്രധാന പദവികളിൽ എല്ലാവരും വനിതകൾ

വൈറ്റ്ഹൗസിൽ ചുമതലയേൽക്കാൻ ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് വൈറ്റ് ഹൗസിലെ സുപ്രധാന പദവികളിൽ നിയമിക്കാനുള്ളവരുടെ പേരുകള്‍ ജോ ബൈഡൻ്റെ ഓഫീസ് പ്രഖ്യാപിച്ചത്.

Samayam Malayalam 30 Nov 2020, 4:33 pm
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റായി സ്ഥാനമേൽക്കാൻ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കേ വൈറ്റ് ഹൗസ് മാധ്യമസംഘത്തെ പ്രഖ്യാപിച്ച് ജോ ബൈഡൻ. തന്‍റെ തെരഞ്ഞെടുപ്പ് ക്യാംപയിൻ്റെ ചുക്കാൻ പിടിച്ച കേറ്റ് ബെഡിങ്ഫീൽഡിൻ്റെ നേത‍ൃത്വത്തിലുള്ള സംഘത്തിൽ എല്ലാവരും വനിതകളാണെന്നതാണ് ശ്രദ്ധേയം.
Samayam Malayalam joe biden
കമല ഹാരിസ്, ജോ ബൈഡൻ Photo: AP/File


ജോ ബൈഡൻ സര്‍ക്കാരിൻ്റെ കാലത്ത് കേറ്റ് ബെഡിങ്ഫീൽഡ് ആയിരിക്കും വൈറ്റ് ഹൗസിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടര്‍. കൂടാതെ ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജെൻ സാക്കി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും.

Also Read: രാജ്യത്ത് കൊവിഡ് ഭീതിയകലുന്നില്ല? പ്രധാനമന്ത്രി സർവകക്ഷിയോഗം വിളിച്ചു

വരുന്ന തിങ്കളാഴ്ച യുഎസ് പ്രസിഡൻ്റ് എന്ന നിലയിൽ ആദ്യ ഇൻ്റലിജൻസ് ചര്‍ച്ചയിൽ പങ്കെടുക്കുമെന്ന് ജോ ബൈഡൻ്റെ ഓഫീസ് അറിയിച്ചിരുന്നു. മാനേജ്മെൻ്റ്, ബജറ്റ് ചുമതലകളുള്ള ഓഫീസറായി നിയമിക്കുന്നതും ഒരു വനിതയെയായിരിക്കുമെന്നും ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ വംശജയും അമേരിക്കൻ പ്രോഗ്രസ് എന്ന ലിബറൽ തിങ്ക് ടാങ്കിൻ്റെ ചീഫ് എക്സിക്യൂട്ടീവുമായ നീര ടണ്ടനെ നയപരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിൽ നേതൃത്വം നല്‍കാനായി ഉയര്‍ന്ന തസ്തികയിൽ നിയമിച്ചിട്ടുണ്ട്. ബൈഡൻ്റെ പുതിയ ഉദ്യോഗസ്ഥസംഘത്തിലെ മൂന്ന് പേരും ഒബാമ സര്‍ക്കാരിൻ്റെ ഭാഗമായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഒബാമയുടെ കാലത്ത് വൈസ് പ്രസിഡൻ്റായിരുന്ന ജോ ബൈഡനും അക്കാലത്ത് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ജെൻ സാക്കിയും തമ്മിൽ അടുത്ത പരിചയമുണ്ട്. ഒബാമ സര്‍ക്കാരിൻ്റെ കാലത്ത് ആരോഗ്യകാര്യ സെക്രട്ടറിയായിരുന്ന കാത്തലീൻ സബേലിയസിൻ്റെ സെക്രട്ടറിയായിരുന്നു നീര ടണ്ടൻ.

Also Read: ആനത്തവട്ടത്തെ ന്യായീകരണ തൊഴിലാളിയെന്നു വിളിച്ച് വിനു വി ജോൺ; ഒടുവിൽ മാപ്പ്

അമേരിക്കൻ ജനതയോടു സത്യസന്ധമായും നേരിട്ടും സംവദിക്കുക എന്നത് ഒരു പ്രസിഡൻ്റിൻ്റെ പ്രധാനപ്പെട്ട ജോലികളിലൊന്നാണെന്നും യുഎസ് ജനതയുമായി ബന്ധപ്പെടാനായി ഈ സംഘത്തിന് വലിയ ചുമതലകളാണ് ഉള്ളതെന്നും ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. വിവിധ രംഗങ്ങളിൽ അനുഭവജ്ഞാനമുള്ള ഇവര്‍ രാജ്യം പടുതുയര്‍ത്താൻ സഹായിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു.

കമലാ ഹാരിസിൻ്റെ ചീഫ് ഓഫ് സ്റ്റാഫായ കരീൻ ഴാങ് പിയറാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. പ്രദേശിക രാഷ്ട്രീയ ഡയറക്ടര്‍ പദവിയിൽ ഇവരും ഒബാമ സര്‍ക്കാരിൻ്റെ ഭാഗമായിരുന്നു. ജോ ബൈഡൻ ക്യാംപയിൻ്റെ ഭാഗമായിരുന്ന പിലി ടോബറാണ് ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടര്‍.

പ്രിൻസ്ടൺ സര്‍വകലാശാലയിലെ ലേബര്‍ എക്കണോമിസ്റ്റായ സിസിലിയ റോസും വൈറ്റ് ഹൗസിലെ അഡ്മിനിസ്ട്രേഷൻ പദവിയിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒബാമ സര്‍ക്കാരിൽ സാമ്പത്തികകാര്യ ഉപദേശകയായിരുന്ന വാലി അഡീമോയെയും ബൈഡൻ ഓഫീസിൽ നിയമിക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിൻ റിപ്പോര്‍ട്ട്. ഒബാമ സര്‍ക്കാരിൻ്റെ ഉപദേശകനായിരുന്ന ബ്രയൻ ഡീസിൻ്റെ പേരും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്