ആപ്പ്ജില്ല

നെതന്യാഹുവിന് പിന്തുണ കുറയുന്നതായി സര്‍വ്വേ; 'വാർ കാബിനറ്റ്' അംഗം ബെന്നി ഗാണ്ട്സിന് ജനപിന്തുണയേറി

ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ കുറയുന്നതായി സർവ്വേകൾ. ജനങ്ങൾക്കിടയിൽ നാഷണൽ യൂണിറ്റി നേതാവ് ബെന്നി ഗാണ്ട്സിന് പിന്തുണ ഏറിയെന്നും സർവ്വേ പറയുന്നു. ഹീബ്രു ഭാഷാ ദിനപത്രമായ മാരിവ്, ദി ഡയലോഗ് സെന്റർ എന്നീവർ നടത്തിയ സര്‍വ്വേകളാണ് നിലവിലെ സർക്കാരിനെതിരെ ജനവികാരം ഉയർന്നതായി പറയുന്നത്. നെതന്യാഹു രൂപീകരിച്ച വാർടൈം കാബിനറ്റിലെ അംഗമാണ് ബെന്നി ഗാണ്ട്സ്. ഇസ്രായേലിലെ തീവ്രവാദ നിലപാടുള്ള കക്ഷികൾക്ക് വോട്ട് കുറയുമെന്നും, സീറ്റുകളുടെ എണ്ണം കുറയുമെന്നും സർവ്വേകൾ പറയുന്നുണ്ട്.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 14 Oct 2023, 11:51 am
വടക്കൻ ഇസ്രായേലിനു നേർക്ക് ഹമാസ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ജനപിന്തുണയിൽ ഇടിവെന്ന് സർവ്വേ ഫലം. കഴിഞ്ഞദിവസങ്ങളിൽ വോട്ടർമാർക്കിടയിൽ സാരമായ മനംമാറ്റം സംഭവിച്ചതായാണ് സർവ്വേയിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. ഹീബ്രു ഭാഷാ ദിനപത്രമായ മാരിവ് ആണ് ഈ സർവ്വേ നടത്തി പ്രസിദ്ധീകരിച്ചത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്യൂഡ് - നാഷണൽ ലിബറൽ മൂവ്മെന്റ് കക്ഷിക്ക് 19 സീറ്റ് നഷ്ടമാകുമെന്ന് സർവ്വേ പറയുന്നു.
Samayam Malayalam Benjamin Netanyahu Benny Gantz


ഒന്നാമത്തെ കക്ഷിയായി ഉയർന്നു വരിക ബെന്നി ഗാണ്ട്സിന്റെ നാഷണൽ യൂണിറ്റി പാർട്ടിയാണ്. ഈ കക്ഷിക്ക് 41 സീറ്റുകൾ നേടാനാകും. നിലവിൽ 12 സീറ്റ് മാത്രമുള്ള പാർട്ടിയാണിത്. വളരെ പെട്ടെന്നാണ് ബെന്നിയുടെ പാർട്ടിക്ക് ജനപ്രീതി ഉയർന്നത്. യുദ്ധം തുടങ്ങിയ ശേഷം കഴിഞ്ഞദിവസങ്ങളിൽ ബെന്നി ഗാണ്ട്സുമായി ചേർന്ന് ബെഞ്ചമിൻ നെതന്യാഹു 'വാർടൈം കാബിനറ്റ്' രൂപീകരിച്ചിരുന്നു. ഇത് മുൻ ആർമി ജനറൽ കൂടിയായ ഗാണ്ട്സിന് ജനങ്ങൾക്കിടയിൽ ഒരു ഹീറോ പരിവേഷം നൽകുകയുണ്ടായി.

ഇസ്രായേലിലെ തീവ്രവാദ നിലപാടുള്ള കക്ഷികൾക്ക് വോട്ടുശതമാനം കുറയുമെന്നും സീറ്റുകൾ കുറയുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. ഓട്സ്മ യഹൂദിത്, റിലീജിയസ് സയണിസം എന്നീ കക്ഷികൾക്ക് യഥാക്രമം അഞ്ചും നാലും സീറ്റുകൾ നേടാനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടിയ കക്ഷികളാണിവർ. കടുത്ത യാഥാസ്ഥിതിക നിലപാടുള്ള കക്ഷികൾക്കും ഇത്തവണ വോട്ട് കുറയുമെന്നാണ് സർവ്വേ പറയുന്നത്.

ഹമാസിന്റെ ആക്രമണം രാജ്യത്തെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിശ്വാസം കുറച്ചുവെന്നാണ് സർവ്വേ റിപ്പോർട്ട് പറയുന്നത്. ആശുപത്രികളിൽ വെച്ച് ജനങ്ങൾ മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. ദി ഡയലോഗ് സെന്റർ നടത്തിയ മറ്റൊരു പോളിലും ബഞ്ചമിൻ നെതന്യാഹുവിന്റെ ജനപ്രീതി ഇടിയുന്നതായാണ് പറയുന്നത്. ഹമാസ് തീവ്രവാദികളുടെ കൂട്ടത്തോടെയുള്ള നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കിയത് നെതന്യാഹുവിന്റെ നയങ്ങളാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

ദി ഡയലോഗ് സെന്റർ പോളിൽ പങ്കെടുത്ത 86 ശതമാനം പേരും ഗാസയിൽ നിന്നുള്ള മിന്നലാക്രമണം രാജ്യത്തിന്റെ നേതൃത്വത്തിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി. സഖ്യ സർക്കാരിനെ പിന്തുണയ്ക്കുന്നവരിൽ 76 ശതമാനം പേരും ഇതേ അഭിപ്രായമുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. യുദ്ധം വലിയ ആശങ്ക സൃഷ്ടിക്കുന്നതായി പോളിൽ പങ്കെടുത്ത 92 ശതമാനം പേരും പറയുന്നു.

ബഞ്ചമിൻ നെതന്യാഹു രാജി വെക്കണമെന്ന ആവശ്യമുന്നയിക്കുന്നു സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും. 56 ശതമാനമാളുകളും ഈ അഭിപ്രായക്കാരാണ്. 1948ൽ ഇസ്രായേൽ രൂപീകൃതമായതിനു ശേഷം നേരിടുന്ന ഏറ്റവും വലിയ നാശനഷ്ടങ്ങളാണ് ഇസ്രായേലിന് ഇത്തവണ വന്നിരിക്കുന്നത്. ഈയാഴ്ചയുടെ തുടക്കത്തിൽ ആയിരത്തഞ്ഞൂറോളം ഹമാസ് തീവ്രവാദികൾ ഇസ്രായേലിലേക്ക് നുഴഞ്ഞു കയറുകയായിരുന്നു. ഇവര്‍ വലിയതോതിൽ ജീവനഷ്ടമുണ്ടാക്കി.

എന്താണ് വാർടൈം കാബിനറ്റ്?

യുദ്ധകാലത്ത് യുദ്ധം കാര്യക്ഷമമായി നടത്താൻ സർക്കാർ രൂപീകരിക്കുന്ന പ്രത്യേക കാബിനറ്റാണ് വാർടൈം കാബിനറ്റ്. യുദ്ധകാര്യങ്ങളിൽ അതിവേഗം നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. ഇതിന് യുദ്ധത്തിൽ പരിചയസമ്പന്നരായ, നേതൃത്വശേഷിയുള്ള, രാജ്യത്തോട് കൂറുള്ള ആളുകളെ ആവശ്യമാണ്. ഇത്തരം കാബിനറ്റുകളിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള അംഗങ്ങളുമുണ്ടാകും. രാജ്യം നേരിടുന്ന വലിയ ആപത്തിനെ ഒത്തൊരുമിച്ച് ചെറുക്കുകയെന്നതാണ് ലക്ഷ്യം. പ്രസിഡണ്ട്, പ്രധാനമന്ത്രി, മുതിർന്ന മിലിട്ടറി ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവർ ഈ കാബിനറ്റിലുണ്ടാകും.

വാർ കാബിനറ്റിൽ അംഗമായ ശേഷം ബെന്നി ഗാണ്ട്സ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇപ്രകാരമാണ്: "ഏതിനും മീതെ ഇസ്രായേൽ!'
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്