അമ്പരപ്പിക്കുന്ന നിർമ്മിതി; നസ്രേത്തിലെ ആ വീട് ക്രിസ്തുവിന്റെയോ?
നസ്രേത്തിലെ പുരാതന പള്ളിക്കടിയിൽ നിന്നുമാണ് 'യേശുവിന്റെ വീട്' കണ്ടെത്തിയിരിക്കുന്നത്.
കണ്ടെത്തൽ
1180 കളിലാണ് വീടിന്റെ അവശിഷ്ടം ആദ്യം കണ്ടെത്തിയത്. വീടിന്റെ പ്രധാന്യം സംരക്ഷിക്കുന്നതിനാണ് അതിനു മുകളിൽ പള്ളി പണിതതെന്നും ഗവേഷകർ വാദിക്കുന്നു. കെൻ ഡാർക്ക് പുതിയതായി എഴുതിയ പുസ്തകത്തിലാണ് തന്റെ കണ്ടെത്തലുകൾ പങ്കുവെച്ചിരിക്കുന്നത്. യേശു വളർന്ന സ്ഥലമാണിതെന്നാണ് കന്യാസ്ത്രീകൾ വിശ്വസിച്ചിരുന്നത്. എന്നാൽ അത് തെളിയിക്കുന്ന ആധികാരിക വിവരങ്ങൾ ലഭ്യമല്ല. 1888-ൽ ബൈബിൾ പണ്ഡിതനായ വിക്ടർ ഗൂറിന്റെ സിദ്ധാന്തങ്ങളിൽ നിന്നാണ് ഇത്തരമൊരു വിശ്വാസം ഉരുത്തിരിഞ്ഞത്.
2006-ൽ ആരംഭിച്ച ഗവേഷണം
ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച വീട് യേശുവിന്റെ വളർത്തു പിതാവ് ജോസഫിന്റേതാണെന്നും ഇവിടെ പിന്നീട് സന്യാസിനി മഠം സ്ഥാപിക്കുകയായിരുന്നുവെന്നുമാണ് ഗവേഷകരുടെ അവകാശവാദം. ചുണ്ണാമ്പുകല്ലുകൊണ്ടാണ് ചുവർ നിർമ്മിച്ചിരിക്കുന്നത്. ഗുഹാമുഖത്തേക്ക് പടികളുള്ള ഗോവണിയുമുണ്ട്. 2006 ലാണ് കെൻ ഡാർക്കിന്റെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ഗവേഷണം ആരംഭിച്ചത്. 2015-ൽ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രബന്ധം തയ്യാറാക്കുകയായിരുന്നു.
ഉഗ്രൻ നിർമ്മിതി
ക്രിസ്തുവിന്റെ വളർത്തച്ഛൻ മരപ്പണിക്കാരനായിരുന്നുവെന്നാണ് ബൈബിളിൽ പറയുന്നത്. എന്നാൽ അദ്ദേഹം കൽപ്പണിക്കാരനായിരുന്നുവെന്നാണ് ചില ഗ്രീക്ക് രേഖകളിൽ വ്യക്തമാക്കുന്നത്. ഒരു വിദഗ്ദനായ കൽപ്പണിക്കാരനു മാത്രം നിർമ്മിക്കാൻ സാധിക്കുന്ന രീതിയിലാണ് വീടിന്റെ നിർമ്മാണം. ജൂത കുടുംബങ്ങളിൽ ഉപയോഗിക്കുന്ന രീതിയിലുള്ള മൺപാത്രങ്ങൾ ഖനന സ്ഥലത്തു നിന്നും കെൻ ഡാർക്ക് കണ്ടെത്തിയിരുന്നു. അക്കാലത്ത് ജൂതമതത്തിൽപ്പെട്ടവർ ഈ സ്ഥലത്ത് വസിച്ചിരുന്നുവെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.