ആപ്പ്ജില്ല

'അഫ്ഗാൻ വൈസ് പ്രസിഡൻ്റിനെ ലക്ഷ്യമിട്ട്' സ്ഫോടനം: രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂള്‍ നഗരത്തിൽ ബുധനാഴ്ച രാവിലെ നടന്ന സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Samayam Malayalam 9 Sept 2020, 11:14 am
കാബൂള്‍: പ്രഥമ അഫ്ഗാൻ വൈസ് പ്രസിഡൻ്റ് അമ്രുള്ളാ സാലെയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ പത്ത് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂൾ നഗരത്തിൽ വാഹനവ്യൂഹത്തിനു നേർക്കു നടന്ന ബോംബാക്രമണത്തിൽ ചുരുങ്ങിയത് പത്ത് പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുരക്ഷാസേനയെ ഉദ്ധരിച്ച് അഫ്ഗാൻ വാർത്താ ചാനലായ ടോളോ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam FILE PHOTO: Afghan National Army (ANA) soldiers stand guard at a check point near the Bagram Airbase north of Kabul, Afghanistan
പ്രതീകാത്മക ചിത്രം


പ്രാദേശിക സമയം രാവിലെ 7.30ഓടു കൂടി കാബൂൾ നഗരത്തിലെ തായ്മാനി പ്രദേശത്ത് സ്ഫോടനം നടന്നതായി അഫ്ഗാൻ വാര്‍ത്താ ചാനൽ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വൈസ് പ്രസിഡൻ്റിൻ്റെ വാഹനവ്യൂഹം കടന്നു പോകുമ്പോഴായിരുന്നു വഴിയോരത്ത് സ്ഫോടനം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഒരാളാണ് വിവരം അറിയിച്ചതെന്നും ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നറിയില്ലെന്നുമായിരുന്നു ആദ്യ റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ തകർന്ന വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ദൃശ്യങ്ങൾ ചാനൽ പുറത്തു വിട്ടിട്ടുണ്ട്.

Also Read: തിരിച്ചുവരവിന് യുപിഎ; രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ഡിഎംകെ; കോൺഗ്രസ് പിന്തുണയ്ക്കു പിന്നിൽ

സ്ഫോടനത്തിൽ വൈസ് പ്രസിഡൻ്റ് സാലേയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റഷ്യൻ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്. "ഇന്ന്, ഒരിക്കൽക്കൂടി അഫ്ഗാനിസ്ഥാൻ്റെ ശത്രുക്കള്‍ സാലെയെ അപായപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അവരുടെ ക്രൂരമായ ലക്ഷ്യം നിറവേറ്റുന്നതിൽ അവര്‍ പരാജയപ്പെട്ടു. സാലേ ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപെട്ടു." വൈസ് പ്രസിഡൻ്റിൻ്റെ വക്താവ് റസ്വാൻ മുറാദ് ഫേസ്ബുക്കിൽ കുറിച്ചു. സാലേയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും അദ്ദേഹത്തിൻ്റെ സുരക്ഷാസൈനികര്‍ക്ക് പരിക്കേറ്റെന്നും റസ്വാൻ മുറാദ് ഏജൻസിയോടു പറഞ്ഞു.

തൻ്റെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം നടന്നതായും സുരക്ഷാ സൈനികർക്ക് ചെറിയ തോതിൽ പരിക്കേറ്റെന്നും പിന്നീട് സാലേ വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഇടതു കൈയിൽ ബാൻഡേജിട്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം തനിക്ക് ചെറിയ തോതിൽ പരിക്കേറ്റിട്ടുണ്ടെന്നും അറിയിച്ചു.

അതേസമയം, പ്രദേശത്തു നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ആക്രമണത്തിൽ പരിക്കേറ്റ ഏഴു പേരെ ഇതുവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിന്നീട് സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.

Also Read: ഓക്സ്ഫഡ് കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് 'അജ്ഞാത അസുഖം'; പരീക്ഷണം നിർത്തിവെച്ചു



ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

(പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ഈ വാർത്ത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്