ആപ്പ്ജില്ല

മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് എണ്ണക്കപ്പൽ രണ്ടായി പിളർന്നു; 'വരാനിരിക്കുന്നത് വൻ ദുരന്തം!'

ഓഗസ്റ്റ് 15നാണ് കപ്പൽ രണ്ടായി പിളർന്നെന്ന സ്ഥിരീകരണം വരുന്നത്. എണ്ണ ചോര്‍ച്ച തടയുന്നതിന് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. വിദഗ്ധരെയും ഉപകരണങ്ങളെയുമാണ് ഇന്ത്യ മൗറീഷ്യസിലേയ്ക്ക് അയച്ചത്.

Samayam Malayalam 16 Aug 2020, 5:24 pm
പോർട്ട് ലൂയിസ്: നാലായിരം ടൺ ഓയിലുമായി പോയ ജപ്പാന്‍റെ കപ്പൽ മൗറീഷ്യസ് തീരത്ത് തകർന്നു. പവിഴപ്പുറ്റിലിടിച്ച കപ്പൽ രണ്ടായി പിളർന്നെന്നാണ് റിപ്പോർട്ടുകൾ. എംവി വകാഷിയോ കപ്പലാണു തകർന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ക്രൂഡ് ഓയിൽ പടരുന്നതു വൻ ദുരന്തത്തിലേക്കു നയിക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. കപ്പലിൽ നിന്ന് എണ്ണ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു.
Samayam Malayalam ship that oozed oil off mauritius coast splits in two
മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് എണ്ണക്കപ്പൽ രണ്ടായി പിളർന്നു; 'വരാനിരിക്കുന്നത് വൻ ദുരന്തം!'


ജൂലൈ 25ന് ആണ് കപ്പൽ പവിഴപ്പുറ്റിൽ ഇടിച്ച് തകർന്നത്, ഓഗസ്റ്റ് 6 മുതൽ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിച്ചേർന്നതെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 15നാണ് കപ്പൽ രണ്ടായി പിളർന്നെന്ന സ്ഥിരീകരണം വരുന്നത്. കപ്പൽ ഓപ്പറേറ്റർ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: ഗാസയിലേയ്ക്ക് ബലൂൺ ബോംബുകളും റോക്കറ്റുകളുമായി ഇസ്രയേൽ: വീണ്ടും വ്യോമാക്രമണം

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മൗറീഷ്യസ് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്, ശേഷിക്കുന്ന 3,000 ടൺ എണ്ണ കപ്പലിൽ നിന്ന് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൻ തോതിലുള്ള ഇന്ധന ചോർച്ച പ്രദേശത്ത് വൻ ദുരന്തത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കപ്പലിൽ ശേഷിക്കുന്ന എണ്ണ പമ്പ് ചെയ്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

എണ്ണച്ചോർച്ച പവിഴപ്പുറ്റുകളുടെ നാശത്തിനു വഴിവയ്ക്കുമെന്ന് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എണ്ണച്ചോർച്ചയിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും മൗറീഷ്യസിലേക്ക് അയയ്ക്കുമെന്നു ജാപ്പനീസ് പരിസ്ഥിതി മന്ത്രി വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് ഇത്രയും ദിവസം രക്ഷാപ്രവർത്തനത്തിന് തടസമായതെന്ന് മൗറീഷ്യസ് സർക്കാരും പ്രതികരിച്ചു.

അതേസമയം എണ്ണ ചോര്‍ച്ച തടയുന്നതിന് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. വിദഗ്ധരെയും ഉപകരണങ്ങളെയുമാണ് ഇന്ത്യ മൗറീഷ്യസിലേയ്ക്ക് അയച്ചത്. 30 ടണ്ണിലധികം ഉപകരണങ്ങളും മറ്റുവസ്തുക്കളും ഇന്ത്യ വ്യോമസേനാ വിമാനത്തില്‍ മൗറീഷ്യസിലേയ്ക്ക് അയച്ചിട്ടുണ്ട്. പത്തുപേരടങ്ങുന്ന സാങ്കേതിക വിദഗ്ധരെയും എണ്ണ ചോര്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്