ആപ്പ്ജില്ല

യുകെയുടെ കൊവിഡ് വാക്സിൻ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചു; 'ശുഭാപ്തിവിശ്വാസത്തിൽ' ഗവേഷകര്‍

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ വികസിപ്പിച്ച കൊവിഡ് 19 വാക്സിനാണ് 800ഓളം പേരടങ്ങുന്ന ടീമില്‍ പരീക്ഷിച്ചത്. ആദ്യ രണ്ട് പേരില്‍ വാക്സിൻ കുത്തിവെച്ചതായി ബിബിസി അറിയിച്ചു.

Samayam Malayalam 24 Apr 2020, 7:59 am
ലണ്ടൻ: യുകെ വികസിപ്പിച്ച കൊവിഡ് 19 വാക്സിൻ ആദ്യമായി രണ്ട് മനുഷ്യരില്‍ കുത്തിവെച്ചു. ഓക്സ്ഫോ‍ര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിന് തയ്യാറായ 800 പേരില്‍ ഇതോടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. മൂന്നു മാസത്തോളം നടത്തിയ ഗവേഷണത്തിൻ്റെ ഫലമായാണ് ഓക്സ്ഫോ‍ര്‍ഡ് സര്‍വകലാശാല വാക്സിൻ വികസിപ്പിച്ചത്.
Samayam Malayalam യുകെയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഷോട്ട് വാക്സിൻ സ്വീകരിക്കുന്ന മൈക്രോബയോളജിസ്റ്റ് എലിസ ഗ്രനാറ്റോ
യുകെയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഷോട്ട് വാക്സിൻ സ്വീകരിക്കുന്ന മൈക്രോബയോളജിസ്റ്റ് എലിസ ഗ്രനാറ്റോ


ക്ലിനിക്കല്‍ പരീക്ഷണത്തിനായി തയ്യാറായ 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള 800 പേരിൽ പകുതി പേരിൽ കൊവിഡ് 19നെതിരെ വികസിപ്പിച്ച വാക്സിനും മറ്റുള്ളവരിൽ മെനഞ്ചൈറ്റിസ് നിയന്ത്രിക്കാനുള്ള വാക്സിനുമായിക്കും കുത്തി വെക്കുക. ഏതു വാക്സിനാണ് തങ്ങളിൽ പ്രയോഗിച്ചതെന്ന വിവരം വോളൻ്റിയ‍മാരോട് വെളിപ്പെടുത്തില്ല. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസറായ സാറാ ഗിൽബര്‍ട്ടിൻ്റെ നേതൃത്വത്തിലാണ് വാക്സിൻ വികസിപ്പിച്ചത്. വാക്സിൻ വിജയിക്കുമെന്ന് തനിക്ക് ഉയ‍ര്‍ന്ന ആത്മവിശ്വാസമുണ്ടെന്ന് ഇവര്‍ ബിബിസിയോട് പറഞ്ഞു.

Also Read: COVID 19 LIVE: യുഎസിൽ മരണസംഖ്യ 50,000 കടന്നു; ഒറ്റ ദിവസം മരിച്ചത് 3176 പേർ

മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനു മുൻപ് വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. "തീര്‍ച്ചയായും നമുക്ക് ഇത് ടെസ്റ്റ് ചെയ്ത് മനുഷ്യരില്‍ നിന്ന് ഡേറ്റ ലഭിക്കേണ്ടതുണ്ട്. ഇത് ഫലപ്രദമാണെന്നും ആളുകള്‍ക്ക് കൊറോണ വൈറസ് ഇൻഫെക്ഷൻ ബാധിക്കുന്നത് തടയുമെന്നും കാണിച്ചു കൊടുക്കേണ്ടതുണ്ട്." സാറ ഗിൽബര്‍ട്ട് പറഞ്ഞു. വാക്സിൻ വിജയിക്കുമെന്ന് തനിക്ക് 80ശതമാനം ആത്മവിശ്വാസമുണ്ടെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ക്ലിനിക്കല്‍ പരീക്ഷണം തുടങ്ങുന്ന ഘട്ടത്തിൽ ഇത്തരമൊരു ശതമാനക്കണക്ക് പറയാൻ ഗവേഷകര്‍ തയ്യാറായില്ല. എന്നാല്‍ വളരെ ശുഭാപ്തിവിശ്വാസമുണ്ടെന്ന് സാറാ ഗിൽബര്‍ട്ട് വ്യക്തമാക്കി.

Also Read: ഗള്‍ഫില്‍ കൊവിഡ് പ്രതിസന്ധി തുടരും; റംസാനിലും നിയന്ത്രണം; സൗദിയില്‍ 1158 പുതിയ രോഗികള്‍

ചിമ്പാൻസികളില്‍ ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്ന അഡിനോവൈറസിൻ്റെ വീര്യം കുറഞ്ഞ പതിപ്പിൽ നിന്നാണ് കൊവിഡ് 19 വാക്സിൻ തയ്യാറാക്കിയിരിക്കുന്നത്. ഈ വൈറസിന് മനുഷ്യരില്‍ പെറ്റുപെരുകാൻ കഴിവില്ല. മുൻപ് മെര്‍സ് രോഗത്തിനെതിരെയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഇത്തരത്തില്‍ വാക്സിൻ തയ്യാറാക്കിയിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഈ വാക്സിനും ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു.

നിലവില്‍ കൊവിഡ് 19 വാക്സിൻ നല്‍കിയവര്‍ക്ക് കൊറോണ വൈറസ് ബാധയേൽക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതു വഴിയാണ് വൈറസിന്‍റെ ഫലപ്രാപ്തി തെളിയിക്കുക. അതേസമയം, യുകെയിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞാല്‍ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആവശ്യത്തിന് വിവരങ്ങള്‍ ലഭ്യമായേക്കില്ലെന്ന ആശങ്കയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ വൈറസ് ബാധ പൂര്‍ണമായി അവസാനിക്കാത്തതു കൊണ്ട് വിവരങ്ങള്‍ ഭാവിയില്‍ ലഭ്യമാകുമെന്നും അവര്‍ പറഞ്ഞു. രോഗബാധയേല്‍ക്കാൻ ഏറെ സാധ്യതയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിൻ പരീക്ഷണത്തില്‍ ഗവേഷകര്‍ മുൻഗണന നല്‍കുന്നത്. വരുംമാസങ്ങളില്‍ വിവിധ പ്രായത്തിലുള്ള 5000ത്തോളം പേരെ ഉള്‍ക്കൊള്ളിച്ചുള്ള വാക്സിൻ പരീക്ഷണവും ആരംഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്