ജനീവ: കൊവിഡ്-19നെതിരെ അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മരണത്തിന് കാരണമാകുമെന്ന് ലോകാരോഗ്യസംഘടന. അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയാൻ കാരണമാകുമെന്നും ഇത് മരണനിരക്ക് ഉയരുന്നതിന് ഇടയാക്കിയേക്കുമെന്നുമാണ് ഡബ്ല്യുഎച്ച്ഒ മേധാവി ട്രെഡോസ് അഥനോം മുന്നറിയിപ്പ് നൽകിയത്.
'കൊവിഡ് -19 മഹാമാരി ആന്റിബയോട്ടിക്കുകളുടെ ഉയർന്ന ഉപയോഗത്തിലേക്ക് നയിച്ചു, ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയര്‍ത്തും, മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനിടയാക്കും', ലോകാരോഗ്യ സംഘടന തിങ്കളാഴ്ച നടത്തിയ വെര്‍ച്വല്‍ വാർത്താ സമ്മേളനത്തിൽ മേധാവി പറഞ്ഞു.
Also Read: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63.6 ലക്ഷം; ആക്ടീവ് കേസുകളിൽ നാലാമത് ഇന്ത്യ
കൊവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചെറിയ തോതിൽ കൊവിഡ് ബാധയുള്ള ആളുകൾക്ക് ആന്റിബയോട്ടിക്കുകൾ നൽകരുതെന്നും തുടങ്ങിയ നിർദേശങ്ങളും ഡബ്ല്യുഎച്ച്ഒ മുന്നോട്ട് വെച്ചിട്ടുണ്ട്.
ലോകമെമ്പാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. നിലവിൽ 6365,473 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,903,418 പേരുടെ അസുഖം ഭേദമായപ്പോൾ 3,084,651 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിൽ 53,402 പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.