ആപ്പ്ജില്ല

പ്രചാരണം കൊഴുപ്പിക്കാൻ ഒബാമ ഇറങ്ങുന്നു; ബൈഡനും കമലയ്ക്കും പിന്തുണയുമായി മുൻ പ്രസിഡൻ്റ്

യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണയുമായി മുൻ പ്രസിഡൻ്റ് ബരാക് ഒബാമ പ്രചാരണത്തിന് ഇറങ്ങുന്നത്.

Samayam Malayalam 17 Oct 2020, 4:05 pm
ഫിലാഡെൽഫിയ: യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കമലാ ഹാരിസിനും പിന്തുണയുമായി മുൻ പ്രസിഡൻ്റ് ബരാക് ഒബാമ. പെൻസിൽവാനിയയിൽ നടക്കുന്ന ക്യാംപയിനിലാണ് ഇരുവര്‍ക്കും പിന്തുണയുമായി ഒബാമ എത്തുക.
Samayam Malayalam Barack Obama & Joe Biden
ജോ ബൈഡനും ബരാക് ഒബാമയും. Photo: Agencies/File


ബരാക് ഒബാമ രണ്ട് വട്ടം പ്രസിഡൻ്റായിരുന്നപ്പോഴും ജോ ബൈഡനായിരുന്നു വൈസ് പ്രസിഡൻ്റ്. നിലവിലെ പ്രസിഡൻ്റും റിപബ്ലിക്കൻ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡോണള്‍ഡ് ട്രംപിനെതിരെയാണ് ജോ ബൈഡൻ കടുത്ത മത്സരത്തിനെത്തുന്നത്. ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ കമലാ ഹാരിസാണ് വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഇത്തവണ മത്സരിക്കുന്നത്. പ്രചാരണത്തിനിടെ കൊവിഡ് സ്ഥിരീകരിച്ച ഡോണള്‍ഡ് ട്രംപിനെക്കാള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പ്രചാരണത്തിൽ മുന്നിലാണെന്ന സര്‍വേ ഫലങ്ങള്‍ക്ക് പിന്നാലെയാണ് ഇരുവര്‍ക്കും പിന്തുണയുമായി ഒബാമ എത്തുന്നത്.

Also Read: 'പ്രവാചക നിന്ദ': ഫ്രാൻസിൽ അധ്യാപകന്റെ തലയറുത്ത സംഭവത്തിൽ ഒന്‍പത് പേര്‍ അറസ്റ്റിൽ

മുൻപ് ഇരുവര്‍ക്കും പിന്തുണയുമായി 59കാരനായ ഒബാമ പലവട്ടം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ക്യാംപയിനിൽ മുൻ പ്രസിഡൻ്റ് നേരിട്ട് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ പ്രസിഡൻഷ്യൽ തെ‍രഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിൻ്റണെ പിന്തുണച്ച് ഒബാമ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. പ്രസിഡൻ്റ് പദം ഒഴിഞ്ഞു നാലു വര്‍ഷം കഴിഞ്ഞിട്ടും മികച്ച പ്രാസംഗികനായ ഒബാമ തെരഞ്ഞെടുപ്പ് വേളകളിൽ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവാണ്.

"ജോ ബൈഡനും കമലാ ഹാരിസിനും വേണ്ടി പ്രചാരണം നയിക്കാനായി മുൻ പ്രസിഡൻ്റ് ഒബാമ ഒക്ടോബര്‍ 21ന് പെൻസിൽവാനിയയിലെ ഫിലാഡെൽഫിയയിലെത്തും." വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ജോ ബൈഡൻ്റെ ക്യാംപയിൻ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഒബാമ പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമല്ല.

Also Read: രണ്ടാം വട്ടവും ജസീന്ത! മഹാമാരിയ്ക്കിടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ച് ന്യൂ സീലാൻഡ് പ്രധാനമന്ത്രി

അതേസമയം, കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് മുക്തനായ ട്രംപ് നയിക്കന്ന പ്രചാരണ പരിപാടികളിൽ വലിയ ജനത്തിരക്കാണുണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പ് വളരെ കടുത്തതാകുമെന്നുമാണ് വാര്‍ത്താ ഏജൻസിയായ പിടിഐയുടെ റിപ്പോര്‍ട്ട്. വൻതോതിൽ ജനങ്ങളെ ആകര്‍ഷിക്കാൻ കഴിവുള്ള ഒരേയൊരു ഡെമോക്രാറ്റിക് നേതാവായ ഒബാമയുടെ വരവ് ജോ ബൈഡനും കമലാ ഹാരിസിനും കറുത്ത വര്‍ഗക്കാരുടെ വോട്ടുകള്‍ ഉറപ്പിക്കാൻ സഹായിക്കുമെന്നാണ് ബൈഡൻ അനുകൂല നിരീക്ഷകരുടെ വിലയിരുത്തലെന്നും വാര്‍ത്താ ഏജൻസി പറയുന്നു. രണ്ടാഴ്ചയിൽ താഴെ മാത്രമാണ് ഇനി പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ശേഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്