ആപ്പ്ജില്ല

അൽഷിമേഴ്സ്: ഓര്‍മ്മകളില്ലാത്ത മനുഷ്യന്‍ എന്തുതരം ജീവിയായിരിക്കും?

സെപ്റ്റംബര്‍ 21 അൽഷിമേഴ്സ് ദിനം

Samayam Malayalam 21 Sept 2018, 10:28 am
ഉല്‍പ്പത്തിയുടെ പുസ്‍തകത്തിന് ശേഷം മനുഷ്യന് ലഭിച്ച ഏറ്റവും വലിയ സാഹിത്യമെന്ന് വിളിക്കുന്ന പുസ്‍തകം എഴുതിയത് വിശ്വസാഹിത്യകാരന്‍ ഗബ്രിയെല്‍ ഗാര്‍സ്യ മാര്‍ക്വേസ് ആണ്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന പുസ്‍തകത്തില്‍ ഉല്‍പ്പത്തിയിലെന്നപോലെ വെളിച്ചം ചിതറിക്കിടക്കുന്നു. അത് രചിച്ച മഹാനായ കഥാകാരന്‍ ആ വെളിച്ചം വാര്‍ന്നാണ് മരിച്ചത്. ഓര്‍മ്മ ഇറ്റ് വീണ് മാര്‍ക്വേസ് മരിച്ചത് 2014ലെ ക്രൂരമായ ഒരു ഏപ്രില്‍ മാസം.
Samayam Malayalam alzhimers
ഓർമ്മകൾ മരിച്ചുപോകുമ്പോൾ


ഓര്‍മ്മയുടെ ശരത്ക്കാലം


സെപ്റ്റംബര്‍ 21 അൽഷിമേഴ്സ് ദിനമാണ്. ഓര്‍മ്മവറ്റിയവരും വാര്‍ന്നൊഴുകി തീരുന്നവരുമായ മനുഷ്യര്‍ക്കുവേണ്ടിയുള്ള ദിനം. ഏകദേശം 30 ദശലക്ഷം പേര്‍ വരും അൽഷിമേഴ്സ് എന്ന ഈ മറവി രാജ്യത്തെ ജനസംഖ്യ. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്ന, പ്രണയിക്കുന്നവരുടെ പേരുമറന്നുപോകുന്ന, അര്‍ഥമില്ലാതെ ചിരിക്കുന്നവരുടെ വലിയൊരു രാജ്യം.


അൽഷിമേഴ്സ് ഇനിയും ചികിത്സിച്ചുഭേദമാക്കാന്‍ കഴിയാത്ത അസുഖങ്ങളിലൊന്നാണ്. ഒരാളുടെ ഓര്‍മ്മകളില്‍ മറ്റൊരാള്‍ എന്താണ് ചെയ്യാനാകുക, ഏറിവന്നാല്‍ കണ്ടുനില്‍ക്കാം. ഇതളുകള്‍പോലെ ജീവിതം ഊര്‍ന്നുവീഴുന്നത്. പതിയെ ആവേശിക്കുകയും കാലംകൊണ്ട് പൂര്‍ണമായും പൊതിയുകയും ചെയ്യുന്ന രോഗമാണിത്. ഒരിക്കല്‍ ആ വഴിയില്‍ നടക്കാന്‍ തുടങ്ങിയാല്‍ തിരിച്ചുപോക്കില്ല.


പാരമ്പര്യമാണ് അല്‍സൈമേഴ്‍സിന്‍റെ തുടക്കമെന്ന് ഗവേഷകര്‍ കരുതുന്നു. പ്രായം 60 പിന്നിടുന്ന വഴിയിലൊരിടത്ത് ഓര്‍മ്മയുടെ പൂക്കള്‍ കൊഴിഞ്ഞുതുടങ്ങുന്നു. പേരുകള്‍ മറക്കുന്നു, രീതികള്‍ മറക്കുന്നു, തമാശകള്‍ അറിയാതെ ചിരിക്കേണ്ടി വരുന്നു, ചങ്ങലയിട്ടതുപോലെ ചലനം നിലയ്ക്കുന്നു, പരിചിതമായ മുഖങ്ങള്‍ ചുരുങ്ങുന്നു, ചുറ്റുമുള്ളവരെല്ലാം രോഗികളാണെന്ന് തോന്നുന്നു.

തലച്ചോറിനുള്ളിലെ നാഡികള്‍ക്ക് സംഭവിക്കുന്ന കോട്ടമാണ് അൽഷിമേഴ്സ് ഉള്‍പ്പെടെയുള്ള മറവി രോഗങ്ങള്‍ക്ക് കാരണമെന്നാണ് പൊതുവെയുള്ള ധാരണ. ഇത് എങ്ങനെ തിരുത്തിയെഴുതുമെന്നതില്‍ ഇപ്പോഴും ഉത്തരമില്ല. പ്രായമായവരിലാണ് അസുഖത്തിന് സാധ്യതയെങ്കിലും 40 വയസിന് മുകളിലുള്ളവര്‍ക്കും അൽഷിമേഴ്സ് കണ്ടുവരുന്നുണ്ട്.


അൽഷിമേഴ്സ് രോഗിക്കൊപ്പം അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കപ്പെടണം. ശ്രമകരമായ ഒരു ജോലിയാണ് അൽഷിമേഴ്സ് രോഗിക്കൊപ്പം ജീവിക്കുന്നത്. ഓര്‍മ്മകളില്‍ നിന്നെല്ലാം ഊര്‍ന്നുവീണ് അവരുടെത് മാത്രമായ ഒരു ലോകത്ത് ചേക്കേറുകയായിരിക്കും എല്ലായിപ്പോഴും രോഗികള്‍.

അവരെക്കാള്‍ ക്ഷമയോടെ മാത്രമേ അവരെ സമീപിക്കാന്‍ കഴിയൂ. വാക്കുകള്‍, വസ്‍തുക്കള്‍, വേദനകള്‍ എല്ലാം ആവര്‍ത്തിക്കേണ്ടിവരും. അവരൊന്നും ഓര്‍മ്മിക്കുന്നില്ലെന്ന ഓര്‍മ്മ നിങ്ങള്‍ക്കുവേണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്