ആലപ്പുഴ: കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലെ മാലിന്യങ്ങള്‍ കായംകുളം താലൂക്കാശുപത്രിയില്‍ നിക്ഷേപിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആശങ്ക. ടി എ കണ്വെന്ഷന് സെന്ററിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നുള്ള രോഗികളുടെ മാലിന്യങ്ങളാണ് നഗരസഭയുടെ വാഹനത്തില്‍ താലൂക്കാശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെ കുട്ടികളുടെ വാക്സിനേഷൻ യൂണിറ്റിന്റെ പിന്നിലാണ് ഈ മാലിന്യങ്ങൾ തള്ളുന്നത്.
നഗരസഭയുടെ വാഹനത്തിലാണ് ഇത് ഇവിടെ എത്തിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ സംസ്കരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ കൃത്യമായി പാലിക്കേണ്ടതാണെന്ന കർശന നിർദേശം ഉള്ളപ്പോഴാണ് ഇത്തരത്തിൽ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി പിപിവി യൂണിറ്റിന്റെ പിന്നിലുള്ള പഴയ ടോയ്ലറ്റിൽ കൂട്ടിയിട്ടിരിക്കുന്നത്.
Also Read: കായംകുളം മാര്‍ക്കറ്റ് വെള്ളിയാഴ്ച തുറക്കും; അനുമതി കനത്ത നിയന്ത്രണങ്ങളോടെ
ബയോ മാലിന്യങ്ങൾ ശേഖരിക്കുന്ന ഇമേജ് എന്ന ഏജൻസി പ്രവർത്തിക്കുന്നുണ്ട്. മറ്റ് സിഎഫ്എൽടിസികളിലെ മാലിന്യം ഇവർ ശേഖരിക്കുന്നുണ്ട്. ഇമേജിൽ രജിസ്റ്റർ ചെയ്യുന്നയിടങ്ങളിൽ നിന്നും മാത്രമാണ് ഈ ഏജൻസി ബയോ മാലിന്യങ്ങൾ എടുക്കുന്നത്. താലൂക്ക് ആശുപത്രി നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇവിടെനിന്നും ഇവർ മാലിന്യങ്ങൾ ശേഖരിക്കാറുണ്ട്. എന്നാൽ ടിഎ കണ്വെന്ഷന് സെന്ററിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റർ ഇമേജിൽ രജിസ്റ്റർ ചെയ്തിട്ടില്ല. അതിനാലാണ് ഇമേജ് ഇവിടെയെത്തി മാലിന്യം സ്വീകരിക്കാത്തത്.
അതേസമയവും മാലിന്യങ്ങള്‍ താലൂക്കാശുപത്രിയിലെത്തിച്ച് സംസ്ക്കരണത്തിനായി അയക്കുന്ന തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന് നടത്തിയിരിക്കുന്നതെന്നും കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാലിന്യം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതെന്നുമാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.